Connect with us

Kerala

വൈദ്യുതി ചോര്‍ച്ചയും ഇലക്‌ട്രിക് ഷോക്കും ഒഴിവാക്കാം: വീട്ടില്‍ സ്ഥാപിക്കാം ആര്‍.സി.സി.ബി

Published

on

Share our post

വൈദ്യുതി ചോര്‍ച്ചയും ഇലക്‌ട്രിക് ഷോക്കും ഒഴിവാക്കാൻ വീട്ടില്‍ ആര്‍.സി.സി.ബി സ്ഥാപിക്കുന്നതിനെ കുറിച്ച്‌ വിശദീകരിച്ച്‌ കെ.എസ്‌.ഇ.ബി.വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുത പ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിര്‍ത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടില്‍ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാര്‍ഥത്തില്‍ RCCB എന്ന ഉപകരണമാണ്. ELCB എന്ന വോള്‍ട്ടേജ് ഓപ്പറേറ്റഡ് ഉപകരണം ഇപ്പോള്‍ പ്രചാരത്തിലില്ലെന്നും കെഎസ്‌.ഇ.ബി വ്യക്തമാക്കി.

ഒരു വൈദ്യുത സര്‍ക്യൂട്ടില്‍ സ്ഥാപിച്ചിരിക്കുന്ന RCCB ഫെയ്‌സിലൂടെയും, ന്യൂട്രലിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇതില്‍ റിംഗ് രൂപത്തിലുള്ള കോറിലായി മൂന്ന് കോയിലുകള്‍ ചുറ്റിയിരിക്കുന്നു. ഒരു കോയില്‍ ഫേസ് ലൈനിന് ശ്രേണിയായും (Series Connection) അടുത്തത് ന്യൂട്രല്‍ ലൈനിന് ശ്രേണിയായും, മൂന്നാമത്തെ കോയില്‍ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഫേസ് കോയിലും ന്യൂട്രല്‍ കോയിലും വിപരീതദിശകളില്‍ ചുറ്റിയതിനാല്‍, സാധാരണഗതിയില്‍ (ലീക്കേജില്ലെങ്കില്‍ ഫേസ് കറണ്ടും ന്യൂട്രല്‍ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്നു.

പരിണിത കാന്തിക മണ്ഡലം (Resultant magnetic feild) പൂജ്യമായതിനാല്‍ റിലേ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കീട്ടില്‍ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാല്‍, ന്യൂട്രല്‍ കറണ്ടില്‍ വ്യത്യാസം ഉണ്ടാവുകയും പരിണിത കാന്തിക മണ്ഡലം (Resultant magnetic feild) വര്‍ദ്ധിക്കുകയും ചെയ്യുന്നു. തല്ഫലമായി റിലേ കോയിലില്‍ ഒരു പൊട്ടൻഷ്യല്‍ വ്യതിയാനം അനുഭവപ്പെടുകയും കോയില്‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിച്ച്‌ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. Residual Magnetic Flux-നാല്‍ ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇതിനെ Residual Current Device എന്ന് വിളിക്കുന്നത്.


Share our post

Kerala

കണ്ണൂർ സ്വദേശികളായ യുവാവും യുവതിയും ഹൈബ്രിഡ് കഞ്ചാവുമായി വയനാട്ടിൽ പിടിയിൽ

Published

on

Share our post

വെള്ളമുണ്ട (വയനാട്): ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍ (24), തളിപ്പറമ്പ് സുഗീതം വീട്ടില്‍, കെ. ഷിന്‍സിത (23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കെ.എ 02 എം.ആര്‍ 4646 ബി.എം.ഡബ്ല്യു കാറും, 96,290 രൂപയും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. മൊതക്കര, ചെമ്പ്രത്താംപൊയില്‍ ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പ്പനക്കുമായി ബംഗളൂരുവിൽ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.


Share our post
Continue Reading

Kerala

കേരളത്തില്‍ ലൈസന്‍സ് പരീക്ഷ കടുപ്പം; ഒരു ഫോട്ടോയും രണ്ട് ഒ.ടി.പിയും ആയാല്‍ കര്‍ണാടക ലൈസന്‍സ് റെഡി

Published

on

Share our post

റോഡ് നിയമങ്ങള്‍ പഠിച്ചെഴുതേണ്ട. എച്ചും എട്ടും എടുക്കേണ്ട. രണ്ട് ‘ഒടിപി’യില്‍ കര്‍ണാടക ഡ്രൈവിങ് ലൈസന്‍സ് റെഡി. കേരളത്തില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലെത്തി ഡ്രൈവിങ് ലൈസന്‍സ് എളുപ്പത്തില്‍ എടുക്കുന്നുവെന്നത് പുതിയ കാര്യമല്ല. എന്നാല്‍ അടുത്തകാലത്ത് ഇത് വന്‍തോതില്‍ കൂടുന്നുവെന്നാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്.കര്‍ണാടകയില്‍ താത്കാലിക വിലാസം നല്‍കി സമ്പാദിക്കുന്ന ലൈസന്‍സ് കേരളത്തിലെ ഒറിജിനല്‍ വിലാസത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഓരോ ദിവസവും ഗണ്യമായി കൂടുകയാണ്. ലൈസന്‍സെടുക്കാന്‍ കര്‍ണാടകയിലേക്ക് പോകേണ്ട, ഇടനിലക്കാര്‍ ഇഷ്ടംപോലെയുണ്ട്. പേരും ഫോട്ടോയും ഒപ്പിട്ട അപേക്ഷയും നല്‍കണം. 15 ദിവസത്തിനുള്ളില്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. അത് പറഞ്ഞുകൊടുക്കുന്നതോടെ ലേണിങ് പാസായതായി വിവരം വരും. കൃത്യം 30 ദിവസത്തിനുശേഷം മറ്റൊരു ഒടിപി കൂടി കിട്ടും. ഇതു കൈമാറി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ലൈസന്‍സും കിട്ടും.

16,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ഇരുചക്രവാഹനത്തിനും നാലുചക്ര വാഹനത്തിനുമൊക്കെ ഈടാക്കുന്നത്. ഇതില്‍ സര്‍ക്കാരിലേക്കടയ്‌ക്കേണ്ടത് 1350 രൂപ മാത്രമാണ്. കാല്‍ലക്ഷം രൂപ നല്‍കിയാല്‍ ഹെവി ലൈസന്‍സ് വരെ നല്‍കുന്നുണ്ടെന്ന പരാതിയും ലഭിക്കുന്നുവെന്ന് ഇവിടത്തെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.പുത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കൂടുതലും കിട്ടുന്നതെന്ന പരാതിയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ വ്യാപക പരാതി ഉയര്‍ന്നപ്പോള്‍, കേരള സര്‍ക്കാര്‍ ഇടപെടുകയും കര്‍ണാടക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ കാര്യക്ഷമത കാട്ടുകയും ചെയ്തിരുന്നു. അതിനുശേഷം അവിടെനിന്ന് ലൈസന്‍സ് കിട്ടണമെങ്കില്‍ അപേക്ഷകന്‍ പോയി വാഹനം ഓടിച്ചുകാണിക്കണം.

2017-ല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സ് ഒറ്റ പ്ലാറ്റ്‌ഫോമിലേക്കു മാറ്റിയതോടെ ഈ കാര്യക്ഷമത കുറഞ്ഞുവന്നു. അടുത്തകാലത്തായി കേരളത്തില്‍ ഡ്രൈവിങ് പരീക്ഷ കര്‍ക്കശമാക്കി. 60 ശതമാനത്തില്‍ കൂടുതല്‍പ്പേര്‍ ജയിക്കുന്നില്ല. ഒന്നും രണ്ടും തവണ തോല്ക്കുന്നതോടെ അപേക്ഷകര്‍ പതിയെ കര്‍ണാടകയിലേക്ക് പോകുന്നു. കഴിഞ്ഞ മൂന്നോ നാലോ മാസത്തിനിടെയാണ് ഇത്തരം അപേക്ഷകരുടെ ഒഴുക്ക് അനിയന്ത്രിതമായത്.ലൈസന്‍സ് അപേക്ഷയില്‍ അവിടത്തെ ലോഡ്ജ് മുറിയുടെയോ മറ്റോ കെട്ടിട നമ്പറിലാണ് വിലാസമാക്കുന്നത്. ലൈസന്‍സ് കിട്ടിയ ഉടന്‍ ഇവിടത്തേക്ക് മാറ്റാന്‍ അപേക്ഷ നല്‍കും. അപേക്ഷകള്‍ കുമിയുന്ന സാഹചര്യത്തില്‍ വാഹനം ഓടിച്ചുകാണിക്കണമെന്ന് പറഞ്ഞുതുടങ്ങിയിട്ടുണ്ട് കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. വാഹനമോടിക്കാന്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞുപോകുന്നവരെ പിന്നെ ആ വഴിക്ക് കാണുന്നില്ലെന്നും പറയുന്നു.


Share our post
Continue Reading

Kerala

തൃശ്ശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു

Published

on

Share our post

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം പ്രമാണിച്ച് സൗകര്യങ്ങള്‍ പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം – കണ്ണൂര്‍ ഇന്റ്റര്‍സിറ്റി, 16307/16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി – പാലക്കാട് പാലരുവി എന്നീ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് മെയ് 6, 7 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ഇരുദിശകളിലും പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലധികമായി തൃശൂര്‍ പൂരത്തിന് റെയില്‍വേ ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിക്കാറുണ്ട്. താല്‍ക്കാലിക സ്റ്റോപ്പുകള്‍ക്ക് പുറമെ അധിക സൗകര്യങ്ങളും റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ട്. പൂരത്തിന്റെ തിരക്ക് നേരിടാന്‍ തൃശ്ശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കും.

സ്റ്റേഷനുകളില്‍ കൂടുതല്‍ പ്രകാശ സംവിധാനം, കുടിവെള്ളം എന്നിവയും ഒരുക്കും. യാത്രികരുടെ സഹായത്തിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പോലീസ്, റെയില്‍വേ സുരക്ഷ സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണെന്നും റെയില്‍വേ അറിയിച്ചു. അനാവശ്യ തിരക്കും സമയനഷ്ടവും ഒഴിവാക്കുന്നതിന് യാത്രികര്‍ ‘യുടിഎസ് ഓണ്‍ മൊബൈല്‍’ ആപ്പ് സൗകര്യം ടിക്കറ്റെടുക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.


Share our post
Continue Reading

Trending

error: Content is protected !!