ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ

കണ്ണൂർ : ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്‍റെ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്ന ദിനം. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ ഈ ദിനം ആഘോഷിക്കപ്പെടുന്നു.
വിദ്യാദേവതയായ സതസ്വതിക്ക് മുന്നിൽ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ആദ്യാക്ഷരം കുറിപ്പിക്കും. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത് . ദശരാത്രികളിലാഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേര് വന്നത്. പേരു പോലെ തന്നെ ഇന്നത്തെ ദിവസത്തിന് പിന്നിൽ ഐതിഹ്യങ്ങളും ഒന്നിലധികമുണ്ട്.
രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണിത്. വിജയദശമി നാളില്‍ ദുർഗ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്നതും പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ഉത്തരേന്ത്യയിലെ ദസറയുടെ പ്രധാന ചടങ്ങുകളാണ്. ദശമി, ദസറ അനുഷ്ഠാനങ്ങളിലും ആഘോഷ രീതികളിലും വ്യത്യാസമുണ്ടെങ്കിലും നൽകുന്ന സന്ദേശം ഒന്നാണ്, തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം. ദീപാവലി ഒരുക്കങ്ങൾക്കും ഈ ദിവസത്തോടെ തുടക്കമാകും. ദസറ കഴിഞ്ഞുളള 20-ാം ദിവസമാണ് ദീപാവലി ആഘോഷം.
ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസവും ഒക്കെ മാറ്റി നിർത്തിയാൽ കേരളത്തിൽ വിജയദശമിക്ക് മതേതരമായൊരു സ്വീകാര്യതയുണ്ട്. ജാതിമത ഭേദമന്യേ കുരുന്നുകളെ ഈ ദിനം എഴുത്തിനിരുത്തുന്നു. ഒരു മതത്തെയോ ദൈവത്തെയോ ആഘോഷിക്കുന്നതിനുമപ്പുറം ഈ ദിനത്തിന്‍റെ പവിത്രതയെ ആഘോഷിക്കുകയാണ് കേരളം.
വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിലും സാംസ്‌ക്കാരിക സ്ഥാപനങ്ങളിലുമായി കരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്ന ഇടങ്ങളിൽ പുലർച്ചെ മുതൽ വൻ തിരക്കാണ്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻപറമ്പിലും മറ്റിടങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി.