ജനവാസ മേഖലയ്ക്കു സമീപം തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാടുകയറ്റി വനം വകുപ്പ് ഉദ്യോഗസ്ഥർ

ചിറ്റാരിപ്പറമ്പ് : കണ്ണവം വനം മേഖലയിലെ ചെന്നപ്പൊയിൽ, പന്ന്യോട് ഭാഗങ്ങൾക്ക് സമീപം വനത്തിൽ മൂന്ന് ദിവസമായി തമ്പടിച്ച കാട്ടാന കൂട്ടത്തെ കാട് കയറ്റി കണ്ണവം വനം വകുപ്പ് റേഞ്ച് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസമാണ് പന്ന്യോട് കടുകടുത്താം കാവിന് സമീപം കാട്ടാനക്കൂട്ടം എത്തിയത്.
നാട്ടുകാർ അറിയിച്ചതോടെ കണ്ണവം റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പടക്കം പൊട്ടിച്ച് ആനകളെ തുരത്തി. എന്നാൽ കാട് കയറാതെ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം കറങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തന്നെ തുരത്തി. കാട്ടാനകൾ വീണ്ടും വരാൻ സാധ്യതയുള്ളതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കാട്ടാനകൾ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം എത്തിയതോടെ ഭീതിയിലാണ് പന്ന്യോട്, ചെന്നപ്പൊയിൽ, നരിക്കോട്, വാഴമല നിവാസികൾ. ഇതോടെ ഉറക്കം ഒഴിഞ്ഞ് കൃഷിക്ക് കാവലിരിക്കുകയാണ് ഇവർ. ചെന്നപ്പൊയിൽ കോളനിയിലെ വീടുകൾ വരെ കാട്ടാനകൾ എത്താറുണ്ട്.
പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണം എന്ന് നിരവധി തവണ കോളനി നിവാസികൾ അപേക്ഷ നൽകിയിട്ടും യാതൊരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല.കണ്ണവം റേഞ്ചിൽ വനത്തിലും വനത്തിനോട് ചേർന്നും 60 കോളനികൾ ഉണ്ട്. ഇതിൽ 15 കോളനികളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്.