Connect with us

Kerala

ഹമാസ് വെടിയുണ്ടകളെ ചെറുത്ത് ഇസ്രയേലികളെ രക്ഷിച്ച് മലയാളി യുവതികള്‍; ധീര വനിതകളെന്ന് ഇസ്രയേൽ

Published

on

Share our post

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇസ്രയേലി പൗരന്‍മാരുടെ ജീവന്‍ രക്ഷിച്ച് രണ്ട് മലയാളി യുവതികള്‍. കെയര്‍ വര്‍ക്കേഴ്‌സായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മീരയും കണ്ണൂര്‍ സ്വദേശി സബിതയുമാണ് ഹമാസ് സംഘത്തിന് മുന്നില്‍ നിന്ന് വൃദ്ധദമ്പതിമാരെ ജീവിതത്തിലേക്ക് തിരികെവിളിച്ചത്.

ഹമാസ് വീട് വളഞ്ഞെന്ന് അറിഞ്ഞതോടെ നാലുപേരും വീട്ടിലെ സുരക്ഷാ റൂമില്‍ ഒളിക്കുകയായിരുന്നു. ഹമാസ് സംഘാംഗങ്ങള്‍ ഈ റൂമിന്റെ ഇരുമ്പുവാതില്‍ വെടിവെച്ച് തകര്‍ക്കാനും തള്ളിത്തുറക്കാനും ശ്രമിച്ചെങ്കിലും മീരയും സബിതയും മണിക്കൂറുകളോളം വാതില്‍ അടച്ചുപിടിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രയേല്‍-ഗാസ അതിര്‍ത്തിയിലെ കിബൂറ്റ്‌സിലാണ് ഇരുവരും ജോലി ചെയ്യുന്നത്‌. എഎല്‍എസ് രോഗം ബാധിച്ച റേച്ചല്‍ എന്ന വൃദ്ധയെ പരിചരിക്കലായിരുന്നു ജോലി. രണ്ടു പേരും ഓരോ ഷിഫ്റ്റിലായാണ് ജോലി ചെയ്തിരുന്നത്. രാവിലെ 6.30ന് ജോലി കഴിഞ്ഞ് സബിത താമസസ്ഥലത്തേക്ക് പോകാന്‍ ഒരുങ്ങുന്ന സമയത്താണ് ഹമാസിന്റെ ആക്രമണമുണ്ടായത്. ആ സമയത്ത് അടുത്ത ഷിഫ്റ്റ് ജോലിക്കായി മീര വീട്ടിലെത്തുകയും ചെയ്തിരുന്നു.

‘എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു. സൈറണ്‍ മുഴങ്ങിയതോടെ ഞങ്ങള്‍ നാലു പേരും സുരക്ഷാ റൂമില്‍ അഭയം തേടി. ആ സമയത്ത് റേച്ചലിന്റെ മകള്‍ ഞങ്ങളെ ഫോണില്‍ വിളിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോയെന്നെന്നും രണ്ട് വാതിലുകളും ലോക്ക് ചെയ്തുവെയ്ക്കണമെന്നും അവര്‍ ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ചുകയറി എന്ന് മനസിലായി. അവര്‍ ഷൂട്ട് ചെയ്യുന്ന ശബ്ദവും ഗ്ലാസുകള്‍ പൊട്ടുന്ന ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു.

സേഫ്റ്റി റൂമില്‍ നിന്ന് ഞങ്ങള്‍ വീണ്ടും റാഹേലിന്റെ മകളെ വിളിച്ചു. വാതില്‍ അമര്‍ത്തിപ്പിടിക്കാനാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. അവര്‍ വാതിലിലേക്ക് ഷൂട്ട് ചെയ്യുകയും തകര്‍ക്കാനും ശ്രമിച്ചു. ഞങ്ങള്‍ വാതിലിലെ പിടിവിട്ടില്ല. രാവിലെ 7.30യെല്ലാം ആയപ്പോഴേക്കും ഹമാസ് സംഘം വീട്ടില്‍ നിന്ന് പോയെന്ന് മനസിലായി. പക്ഷേ വാതില്‍ തുറക്കാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു. നാലര മണിക്കൂറുകളോളം ഞങ്ങള്‍ വാതില്‍ നിന്ന് കൈവിടാതെ നിന്നു. അറിയാവുന്ന പ്രാര്‍ഥനകളെല്ലാം ചൊല്ലി. ഉച്ചയ്ക്ക് ഒരു മണിയായപ്പോഴും വീണ്ടും വെടിയൊച്ച കേട്ടു.

ഇസ്രയേല്‍ സൈന്യം ഞങ്ങളെ രക്ഷിക്കാനെത്തുമെന്ന് വീട്ടിലെ ഗൃഹനാഥനായ ഷ്മൂലിക് ഞങ്ങളെ അറിയിച്ചു. അദ്ദേഹം രാത്രിയായപ്പോള്‍ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി. പൂര്‍ണമായും തകര്‍ന്ന വീടാണ് അദ്ദേഹം കണ്ടത്. സൈന്യം എത്തിയപ്പോള്‍ ഞങ്ങളും പുറത്തേക്കിറങ്ങി. സകലതും ഹമാസ് സംഘം എടുത്തുകൊണ്ടുപോയിരുന്നു. കൊണ്ടുപോകാന്‍ കഴിയാത്തത് നശിപ്പിച്ചു. മീരയുടെ പാസ്‌പോര്‍ട്ട് വരെ എടുത്തു. ഞങ്ങള്‍ തയ്യാറാക്കിവെച്ചിരുന്ന എമര്‍ജന്‍സി ബാഗും സ്വര്‍ണവും പണവുമെല്ലാം അവര്‍ കൊണ്ടുപോയിരുന്നു.

ഞങ്ങളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത പല വീടുകളും ഇതേ അവസ്ഥയിലാണുണ്ടായിരുന്നത്. അവിടേയുള്ള പലരേയും കൊല്ലപ്പെട്ടിരുന്നു. ചിലരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതുപോലെ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. മിസൈല്‍ ആക്രമണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ആ സമയത്ത് ഞങ്ങള്‍ സുരക്ഷാ റൂമില്‍ താമസിക്കും. അതുകഴിഞ്ഞാല്‍ പുറത്തേക്കിറങ്ങും. എന്നാല്‍ ആ ദിവസം അതുപോലെയായിരുന്നില്ല. എന്തെങ്കിലും ചെയ്യാനുള്ള സമയം ഞങ്ങള്‍ക്ക് ലഭിച്ചില്ല.’-സബിത പറയുന്നു.

സബിതയുടേയും മീരയുടേയും ധൈര്യത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രായേലി എംബസി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയില്‍ നിന്നുള്ള സൂപ്പര്‍ വനിതകള്‍’ എന്നാണ് പോസ്റ്റില്‍ ഇരുവരേയും വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരും രക്ഷിച്ച ഇസ്രായേലി പൗരന്‍മാരുടെ മകന്റെ ഭാര്യയും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസുമായി മണിക്കൂറുകളോളം പൊരുതിനിന്ന ഇവര്‍ ഹീറോകളാണെന്നും മാതാപിതാക്കളുടെ ജീവന്‍ രക്ഷിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.


Share our post

Kerala

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

Published

on

Share our post

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.

സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്‌കൂള്‍ വാഹനങ്ങള്‍ എങ്ങനെയായിരിക്കണം

സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.

സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.

പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.

ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!