ബാബുരാജ് പൊനോന് കരാട്ടെ കുടുംബകാര്യം

കൂത്തുപറമ്പ് : കൂത്തുപറമ്പ് സ്വദേശിയായ ബാങ്കുദ്യോഗസ്ഥൻ ബാബുരാജ് പൊനോന് കരാട്ടെ കുടുംബകാര്യമാണ്. ഭാര്യ രജിനിയും മക്കളായ അർജ്ജുൻരാജും വിഷ്ണുരാജുമെല്ലാം ബ്ളാക്ക് ബെൽറ്റ് ഡിഗ്രിയുള്ളവർ. പ്രമുഖ പരിശീലകൻ കൂടിയായ ബാബുരാജ് ബ്ളാക്ക് ബെൽറ്റ് മൂന്നാംഡിഗ്രി ഉള്ളയാളും.ബാബുരാജ് 1985 തന്റെ കോളേജ് വിദ്യാഭ്യാസകാലത്താണ് കരാട്ടെ അഭ്യസിച്ചത്. 1990 ബ്ലാക്ക് ബെൽറ്റ് നേടി.
തുടർന്ന് മാലൂർ തോലാമ്പ്ര യു.പി സ്‌കൂളിൽ കരാട്ടെ പരിശീലന ക്ളാസും തുടങ്ങി. പരിശീലന ക്ളാസുകൾ ജില്ലയ്ക്ക് പുറത്തേക്കും ക്രമേണ നീണ്ടു. കൂത്തുപറമ്പിൽ ജപ്പാനീസ് ബൂഡോ കരാട്ടെ സ്‌കൂൾ സ്ഥാപിച്ചത് 2011ൽ. പതിമൂന്നുവർഷത്തിനുള്ളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്ന് പഠിച്ചിറങ്ങി .കരാട്ടെ പരിശീലനത്തിൽ മാത്രം ഒതുങ്ങിയില്ല ബാബുരാജിന്റെ പ്രവർത്തനം.
കേന്ദ്ര സംസ്ഥാന സേനകളിലേക്ക് ജോലി തേടുന്നവർക്കായി സൗജന്യ കായിക പരിശീലനവും ഇദ്ദേഹം നൽകുന്നുണ്ട്. ഇങ്ങനെ നൂറോളം പേർ സേനകളിൽ ജോലി ചെയ്യുന്നുണ്ട്.ഭാര്യ രജനി ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയതും ബാബുരാജിന്റെ പരിശീലനത്തിൽ. ഇവരും പൂർണസമയ കരാട്ടെ പരിശീലകയാണിപ്പോൾ. കൂത്തുപറമ്പ് നഗരസഭ,വിവിധ പഞ്ചായത്തുകൾ, കണ്ണൂർ കോപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിർഭയ സ്ത്രീസുരക്ഷാ പരിശീലനം,എക്‌സൈസ് വിമുക്തി സ്ത്രീ സുരക്ഷാ പരിശീലനം എന്നിവയ്ക്ക് രജനി നേതൃത്വം നൽകിവരുന്നു.
നിലവിൽ ജപ്പാനീസ് ബൂഡോ കരാട്ടെ സ്‌കൂളിന്റെ വനിത പരിശീലകയാണ് ഇവർ.മക്കളായ അർജുൻ രാജ് പൊനോനും വിഷ്ണുരാജ് പൊനോനും അഞ്ചാംവയസിൽ പരിശീലനം തുടങ്ങി പതിനെട്ടാം വയസ്സിൽ ബ്ലാക്ക് ബെൽറ്റ് നേടിയവരാണ്. സംസ്ഥാനതല കരാട്ടെ ജൂഡോ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള അർജ്ജുൻ നിലവിൽ കേന്ദ്രസേനയിൽ സൈനികനാണ്.നിർമ്മലഗിരി കോളേജിൽ ഡിഗ്രി വിദ്യാർഥിയാണ് വിഷ്ണുരാജ് .