health
കൊളസ്ട്രോളും ഹൃദയാരോഗ്യവും മനസ്സിലാക്കുക, മിഥ്യാ ധാരണകളെ പൊളിച്ചെഴുതുക

പാശ്ചാത്യ ജനങ്ങളെ അപേക്ഷിച്ച് ഒരു ദശാബ്‌ദം മുമ്പാണ് ഹൃദ്രോഗങ്ങൾ ഇന്ത്യക്കാരെ ബാധിച്ച് തുടങ്ങുന്നത്. ഹൃദയാരോഗ്യത്തിൽ ഒരു പ്രധാന ഘടകമായ കൊളസ്ട്രോൾ സിവിഡികളുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഹൃദയാരോഗ്യം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് കൊളസ്ട്രോൾ എന്താണെന്ന് നന്നായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
കൊച്ചിയിലെ വി.പി.എസ് ലേക്ക്ഷോർ ആശുപത്രിയിലെ സീനിയർ കൺസട്ടൻ്റും കാർഡിയോളജി വിഭാഗം തലവനുമായ ഡോ. വി. ആനന്ദ് കുമാർ പറയുന്നു, “ഹൃദയ രക്തക്കുഴലിൽ ഉണ്ടാകുന്ന തടസ്സങ്ങളുടെ മുഖ്യ കാരണമാണ് എൽഡിഎൽ കൊളസ്ട്രോൾ. ഉയർന്ന പ്ലാസ്മ എൽ.ഡി.എൽ കൊളസ്സ്ട്രോൾ ആണ് ഹൃദയ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് (സിഎഡി) ഏറ്റവും പ്രധാന അപകട കാരണമാകുന്നത്.
ദിവസേന ഞാൻ കാണുന്ന ആരോഗ്യമുള്ള വ്യക്തികളിൽ 50%വും സി. എ. ഡി രോഗികളിൽ 85%വും ഉയർന്ന തോതിൽ എൽ.ഡി.എൽ .സി ഉള്ളവരാണ്.
പതിവായി മുടങ്ങാതെ പരിശോധനകൾ നടത്തി മോശം കൊളസ്ട്രോളിൻ്റെ തോത് വർധിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ജാഗ്രത പുലർത്താൻ കഴിയും. നേരത്തെ തന്നെ നിലവിൽ ഉണ്ടായിരുന്ന അപകട സാധ്യതകളും രോഗങ്ങളും അടിസ്ഥാനമാക്കിയാണ് യഥാർത്ഥത്തിൽ മെഡിക്കൽ അസോസിയേഷനുകൾ ഓരോ വ്യക്തികളുടെയും എൽ.ഡി.എൽ ടാർഗറ്റ് തോതുകൾ നിശ്ചയിക്കുന്നത്.”
കൊളസ്ട്രോളും ഹൃദയത്തിൽ അത് സൃഷ്‌ടിക്കുന്ന പ്രഭാവവും മനസ്സിലാക്കുക
ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ് കൊളസ്ട്രോൾ. പലപ്പോഴും ‘മോശം കൊളസ്ട്രോൾ’ എന്ന് വിളിക്കപ്പെടുന്ന താഴ്ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിന്റെ (എൽഡിഎൽസി) ഉയർന്ന അളവുകൾ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഈ അവസ്ഥ അതീറോസ്ക്ലീറോസിസ് എന്നറിയപ്പെടുന്നു.
ഈ പ്ലാക്ക് അടിഞ്ഞുകൂടുന്നത് ധമനികളെ ഇടുങ്ങിയതാക്കി ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറച്ച് അത് ഹൃദയാഘാതത്തിലേക്കോ മറ്റ് ഹൃദയ പ്രശ്‌നങ്ങളിലേക്കോ നയിച്ചേക്കാം. മറുവശത്ത്, ‘നല്ല കൊളസ്ട്രോൾ’ എന്നറിയപ്പെടുന്ന എച്ച് ഡി എൽ കൊളസ്ട്രോൾ (എച്ച് ഡി എൽ സി) ശരീരത്തിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്‌തുകൊണ്ട് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
വ്യത്യസ്‌തമായ കൊളസ്ട്രോളുകളുടെ തോതിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ, അത് ഡിസ്ലിപിഡെമിയയിലേക്ക് നയിച്ചേക്കാം – രക്തപ്രവാഹത്തിൽ കൊഴുപ്പുകളുടെയും കൊളസ്ട്രോളിന്റെയും അസാധാരണമായ അളവ് ഉണ്ടാകുന്ന ഒരു മെഡിക്കൽ അവസ്ഥ.
ഉയർന്ന അളവിലുള്ള എൽ.ഡി.എൽ.സിയും എച്ച്ഡി.എൽ.സിയുടെ താഴ്ന്ന തോതുകളും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.പ്രത്യേകിച്ച് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തന്നെ ഉള്ള ആളുകൾക്ക്. 2021 ലെ ഒരു പഠനം 185 ദശലക്ഷം ഇന്ത്യക്കാരിൽ ഉയർന്ന തോതിൽ എൽഡിഎൽസി ഉണ്ടെന്ന് വെളിപ്പെടുത്തി.
അതിനാൽ, ഒരാളുടെ കൊളസ്ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എൽ.ഡി.എൽ.സി നിരീക്ഷിക്കുകയും അറിയുകയും ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്.
ആരോഗ്യകരമായ ഹൃദയത്തിലേക്കുള്ള നമ്മുടെ യാത്രയിൽ, നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന പൊതുവായ മിഥ്യാ ധാരണകൾ പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണ്:
മിഥ്യാ ധാരണ: എനിക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ എനിക്ക് അത് അനുഭവിക്കാൻ കഴിയും
വസ്തുത: ഒരാൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ അത് ശാരീരികമായി അനുഭവപ്പെടുമെന്ന ധാരണ ഒരു മിഥ്യയാണ്. പ്രകടമായ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഉയർന്ന കൊളസ്ട്രോൾ പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ നിശബ്ദമായി പുരോഗമിക്കുന്നു.
ഗുരുതരമായ ഹൃദയപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒരു മറഞ്ഞിരിക്കുന്ന അപകട ഘടകമാണിത്. കൊളസ്ട്രോളിന്റെ അളവ് കൃത്യമായി വിലയിരുത്തുന്നതിനും അപകടസാധ്യതകൾ നേരത്തേ തിരിച്ചറിയുന്നതിനും പതിവായി കൊളസ്ട്രോൾ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ അനുഭവങ്ങളെ മാത്രം ആശ്രയിക്കുന്നത് തെറ്റിദ്ധാരണയിലേക്ക് നയിക്കും.
ഓർക്കുക, നിങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കുന്നതിനുള്ള ആദ്യപടി നിങ്ങളുടെ കണക്കുകൾ അറിയുക എന്നതാണ്. നിങ്ങളുടെ എൽ ഡി എൽ സി തോതുകൾ മനസ്സിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ, വിവരങ്ങൾ അറിഞ്ഞു കൊണ്ടുള്ള തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ സ്വയം പ്രാപ്തരാക്കുന്നു.
മിഥ്യാ ധാരണ: ശരിയായ ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യുക എന്നതാണ് എന്റെ എൽ. ഡി. എൽ. സി തോത് നിയന്ത്രിക്കാൻ ഞാൻ ചെയ്യേണ്ടത്
വസ്തുത: നല്ല ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും നിർണായകമാണെങ്കിലും, ജനിതകശാസ്ത്രത്തെയും മറ്റ് ഘടകങ്ങളെയും അടിസ്ഥാനമാക്കി എൽ.ഡി.എൽ.സി അളവ് ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം.
നിങ്ങളുടെ ശ്രമങ്ങൾ പ്രാവർത്തികമാവുന്നുണ്ടോ അല്ലെങ്കിൽ കൂടുതൽ നടപടികൾ ആവശ്യമാണോ എന്ന് അറിയാൻ പതിവായുള്ള നിരീക്ഷണം നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം നന്നായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്.
മിഥ്യാ ധാരണ: ഒരിക്കൽ നിങ്ങൾക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായാൽ, പിന്നീട് വീണ്ടും സംഭവിക്കില്ല
വസ്തുത: രോഗമുക്തിക്കും ചികിത്സയ്ക്കും അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെങ്കിലും, സിവിഡി അതിജീവിച്ചവർക്ക് ഭാവിയിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത അപ്പോഴും തുടരുന്നു. ഉയർന്ന എൽഡിഎൽസി തോതുകൾ നിയന്ത്രിക്കുന്നതിലും ഹൃദയാരോഗ്യം കാത്തു സൂക്ഷിയ്ക്കുന്ന ജീവിതശൈലി നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടക്കത്തിലെ ഒരു സംഭവത്തിന് ശേഷവും നിർണായകമാണ്.
തുടർച്ചയായ വൈദ്യ മേൽനോട്ടം, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി പാലിക്കൽ, നിരന്തരമായ ഫോളോഅപ്പുകൾ എന്നിവ നിലവിലുള്ള ഹൃദയാരോഗ്യം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമാണ്. മുൻപ് സിവിഡി ഉണ്ടായതുകൊണ്ട് ആവർത്തനത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നില്ലെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്.
കൊളസ്ട്രോളിന്റെ പ്രാധാന്യം മനസ്സിലാക്കി, എൽ. ഡി. എൽ സി തോതുകൾ അറിയുകയും നിരീക്ഷിക്കുകയും മിഥ്യാധാരണകൾ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ ഹൃദയാരോഗ്യം സജീവമായി സംരക്ഷിക്കാനും ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിലേക്കുള്ള പാതയിലൂടെ സഞ്ചാരം ആരംഭിക്കാൻ കഴിയുകയും ചെയ്യും.
health
അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.
പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.
പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.
പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.
അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.
health
വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.
ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ. 2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും. രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത് രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
ലക്ഷണങ്ങൾ ഇവയാകാം:
∙വരണ്ട ചുമ.
∙ശ്വാസം മുട്ടൽ.
∙രുചിയോ മണമോ നഷ്ടപ്പെടൽ.
∙കടുത്ത ക്ഷീണം.
∙വയറിളക്കം, വയറുവേദന, ഛർദ്ദി
∙തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.
∙പനി അല്ലെങ്കിൽ വിറയൽ.
∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.
ജീവിതശൈലി രോഗങ്ങളുള്ളവർ ആരോഗ്യത്തിന് കൂടുതൽ മുൻതൂക്കം നൽകണം. ഭക്ഷണം അവയുടെ കാലറി മൂല്യം കണക്കാക്കി കഴിക്കാം. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ചയ്ക്കിടയിലും ബോറടി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ഭക്ഷണം കഴിക്കൽ മാറ്റാതിരിക്കുക. ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക. ചിലരിലെങ്കിലും ഉത്കണ്ഠ / വിഷാദം എന്നിവ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടാൻ മടിക്കണ്ട. വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ രോഗവ്യാപന സാധ്യതകള്‍ ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.
ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വായന, വിനോദ പ്രവൃത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധുമിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും. ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ്. കാരണം പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ നിലവിലുള്ള രോഗാവസ്ഥകളുടെ തീവ്രത വർധിപ്പിക്കാനും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.
health
ഡെങ്കിപ്പനി രണ്ടാമതും വരുന്നത് അപകടം, വേണം അതിജാഗ്രത; രോഗനിർണയവും ചികിത്സയും വൈകരുത്

കണ്ണൂർ: വേനൽമഴയ്ക്ക് പിറകേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നത് ആശങ്ക ഉയർത്തുന്നു. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കി കടന്നുപോകുന്ന രോഗമാണെങ്കിലും ഡെങ്കിപ്പനി രണ്ടാമതും വരുന്നത് ഗുരുതരാവസ്ഥ ഉണ്ടാക്കാമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.
കഴിഞ്ഞവർഷം 20,568 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 53,688 പേർക്ക് സംശയിക്കുകയും ചെയ്തു. നിസ്സാരലക്ഷണങ്ങൾ മാത്രമുള്ളതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ കേസുകളും ധാരാളം.
രണ്ടാമത് വരുന്നത് മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട വൈറസ് ആകുമ്പോഴാണ് ഗുരുതരാവസ്ഥ ഉണ്ടാകുന്നത്. ഈവർഷം 2450 കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും ഉണ്ടായിട്ടുണ്ട്.
പ്രതിരോധത്തിലെ അപൂർവ പ്രതിഭാസം
ഫ്ളാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല് സീറോടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. സാധാരണ അണുബാധ ഉണ്ടായാൽ ശരീരം അതിനെതിരേ ആന്റിബോഡി ഉണ്ടാക്കും. പിന്നീട് എപ്പോഴെങ്കിലും രോഗാണു എത്തിയാൽ ഈ ആന്റിബോഡി പ്രതിരോധം തീർക്കും. ഡെങ്കിയുടെ കാര്യത്തിൽ ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ മാത്രമേ പ്രതിരോധശക്തി ഉണ്ടാക്കുകയുള്ളൂ.
രണ്ടാമത് വരുന്നത് വ്യത്യസ്ത സീറോടൈപ്പിലുള്ളത് ആണെങ്കിൽ സംരക്ഷണത്തിന് പകരം തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും. ആന്റിബോഡി ഡിപ്പൻഡന്റ് എൻഹാൻസ്മെന്റ് (എഡിഇ) എന്ന അപൂർവ പ്രതിഭാസമാണിത്.
അപകടമാകുന്ന ആന്തരിക രക്തസ്രാവം
വ്യത്യസ്ത ടൈപ്പിൽപ്പെട്ട വൈറസിൻ്റെ ആക്രമണം ഉണ്ടായാൽ നേരത്തേ ഉണ്ടായ ആന്റിബോഡിയും വൈറസുമായി പ്രതിപ്രവർത്തനം നടന്ന് ഒരു സംയുക്തം ഉണ്ടാകുന്നു. ഇത് പ്രതിരോധകോശങ്ങളിൽ പ്രവേശിച്ച് സൈറ്റോകൈൻ സ്റ്റോം എന്ന പ്രതിഭാസത്തിന് വഴിവെക്കുകയും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. ആന്തരിക രക്തസ്രാവം ഉണ്ടായി ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടാവസ്ഥകൾ വന്നെത്താം. അതിനാൽ രോഗനിർണയവും ചികിത്സയും വൈകരുത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്