ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൊല്ലപ്പെട്ടു; ആശുപത്രികൾ നിറഞ്ഞു

Share our post

ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടു. ഖാന്‍ യുനിസിലെ ആക്രമണത്തില്‍ ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ഉള്‍പ്പെടെ 2 മുതിര്‍ന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രയേലിന്റെ അവകാശവാദം. ആഭ്യന്തര ചുമതലയുള്ള സഖരിയ അബു മാമറാണ് കൊല്ലപ്പെട്ട മറ്റൊരു പ്രമുഖന്‍.

ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇരുഭാഗത്തുമായി മരണസഖ്യം 1700 പിന്നിട്ടു. ഗാസയില്‍ മാത്രം 830 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 4250 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

കൊല്ലപ്പെട്ടവരില്‍ 140 കുട്ടികളും 120 സ്ത്രീകളും ഉള്‍പ്പെടും. ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1008ആയി. ഇതിനിടെ ഹമാസ്-ഇസ്രയേല്‍ പോരാട്ടത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് റഷ്യ രംഗത്തെത്തി. പശ്ചിമേഷ്യന്‍ യുദ്ധം അമേരിക്കയുടെ നയതന്ത്രപരാജയമെന്നാണ് റഷ്യന്‍ ആരോപണം.

ഗാസയിലേക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാന്‍ മാനുഷിക ഇടനാഴിയുണ്ടാക്കണമെന്ന് പലസ്തീനിയിന്‍ ആരോഗ്യവിഭാഗവും ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടു. സാഹചര്യം വളരെ ഗുരുതരമാണെന്നാണ് ഗാസയിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പരിക്കുപറ്റി ചികിത്സയ്ക്ക് എത്തുന്നത് സാഹചര്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും കുറവിനിടയിലാണ് ഇത്തരം വിഷയങ്ങളെന്നും പറയുന്നു.

ഇതിനിടെ ഇസ്രയേലി പട്ടണമായ അഷ്‌കെലോണിലെ അധിനിവേശക്കാര്‍ക്ക് പ്രദേശം വിട്ടുപോകാനുള്ള സമയപരിധി നിശ്ചിച്ച് ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ് രംഗത്ത് വന്നിട്ടുണ്ട്. ‘ശത്രുക്കള്‍ നമ്മുടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനും ഗാസ മുനമ്പിലെ പല പ്രദേശങ്ങളിലേക്കും അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനും മറുപടിയായി, അധിനിവേശ നഗരമായ അഷ്‌കെലോണിലെ നിവാസികള്‍ക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രദേശം വിട്ടുപോകാനുള്ള സമയപരിധി ഞങ്ങള്‍ നല്‍കുന്നു’ അല്‍ ഖസ്സം വക്താവായ അബു ഉബൈദ പ്രസ്താവനയില്‍ പറഞ്ഞു. ഗാസയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ വടക്കാണ് അഷ്‌കെലോണ്‍.

അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇറാൻ പങ്കുചേരരുതെന്ന് അമേരിക്ക ആ​വശ്യപ്പെട്ടു. മിന്നലാക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും എന്നാൽ ഇതിന് തെളിവില്ലെന്നും അമേരിക്ക പറഞ്ഞു. ഇസ്രയേലിന് അത്യാധുനിക യുദ്ധോപകരണങ്ങൾ നൽകിയ അമേരിക്ക യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ നേരിട്ട് അയക്കില്ലെന്നും വ്യക്തമാക്കി.

ഇസ്രയേൽ പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ജനങ്ങൾ വലയുകയാണ്. 45000 ൽ അധികം പേർ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥിക്യാമ്പുകളിലേക്ക് മാറി. ഇതിൽ രണ്ട് ക്യാമ്പുകൾ വ്യോമാക്രമണത്തിൽ തകർന്നു. നിലനിൽപിനായുള്ള യുദ്ധമാണ് നടക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!