THALASSERRY
‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ് ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

തലശ്ശേരി: ‘നിലം തൊടാതെ പറക്കുന്ന’ സ്വകാര്യ ബസ്സുകൾ നിരവധി ജീവനുകൾ കവർന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസിൽനിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അമിതവേഗതയെ ചോദ്യം ചെയ്തപ്പോൾ ‘നീ ചത്തില്ലല്ലോ…’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ട സ്കൂട്ടർ യാത്രികനും മാധ്യമപ്രവർത്തകനുമായ ലിബാസ് മങ്ങാട് പറയുന്നു.
ന്യൂമാഹി ടൗണിന് സമീപം മോട്ടോർ വാഹന വകുപ്പിന്റെ കാമറക്ക് മുന്നിൽ ഞായറാഴ്ചയായിരുന്നു സംഭവം. കാമറക്ക് മുന്നിലെ വളവിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ലിബാസ് സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. മഴയുള്ളതിനാലും സ്കൂട്ടർ വേഗത കുറവായതിനാലും റോഡിൽ നിന്ന് പുറത്തേക്ക് വെട്ടിക്കാൻ സാധിച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അതിനിടെ, തിങ്കളാഴ്ച അമിതവേഗം ചോദ്യംചെയ്തതിന് വടകരയിൽ ബസ് ജീവനക്കാരൻ നാട്ടുകാരന്റെ തലയടിച്ച് പൊട്ടിച്ചിരുന്നു. കണ്ണൂർ -കോഴിക്കോട് റൂട്ടിലോടുന്ന ‘ചീറ്റപ്പുലി’ ബസിലെ ജീവനക്കാരാണ് കല്ല് ഉപയോഗിച്ച് തലക്കിടിച്ചത്.
ലിബാസ് എഴുതിയ കുറിപ്പ് വായിക്കാം:
ആ വിറയൽ മാറിയിട്ടില്ല സർ
2023 ഒക്ടോബർ 1
ന്യൂമാഹി ടൗണിന് സമീപം കേരള സർക്കാർ – മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറക്ക് മുന്നിൽ.
നന്നായി
മഴ പെയ്ത് ചോർന്നുകൊണ്ടിരിക്കുന്നു.
റോഡിന്റെ വശം ചേർന്ന് തലശേരി ഭാഗത്തേക്ക് Honda Activa സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ.
ക്യാമറക്ക് മുന്നിലെ വളവിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് ഞാൻ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓടിച്ചു കയറ്റുകയായിരുന്നു. മഴയുള്ളതിനാലും സ്കൂട്ടർ വേഗത കുറവായതിനാലും റോഡിൽ നിന്ന് പുറത്തേക്ക് വെട്ടിക്കാൻ സാധിച്ചതിനാൽ ഇപ്പോൾ ഞാൻ ജീവനോടെയുണ്ട്.
ഉള്ള ധൈര്യം സംഭരിച്ച് വന്നവഴി മാഹിപ്പാലത്തേക്ക് ബസ്സിന്റെ പിറകെ പോയി. ഡ്രൈവറോട് ഏന്തൊരു പോക്കാണെന്ന് ചോദിച്ചപ്പോൾ KL 59 M 5400 നമ്പർ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ഡ്രൈവറുടെ പ്രതികരണം ശ്രദ്ധേയമായി.
‘നീ ചത്തില്ലല്ലോ’ എന്ന്.
ചാവാത്തതിനാലാണല്ലോ
തെറ്റുകൾ ചോദ്യം ചെയ്യപ്പെടുന്നതെന്ന് മനസ്സിലാക്കാൻ സ്വബോധമുള്ളവർക്ക് മാത്രമെ സാധിക്കുകയുള്ളൂ …
നിയമ സംവിധാനം വളരെ കർക്കശമാക്കി നടപ്പാക്കുന്ന നാട്ടിലെ ഡ്രൈവറുടെ മറുപടി. തികച്ചും പ്രശംസനീയമാണ്.
കാരണം അമിത വേഗതനിയന്ത്രിക്കേണ്ട സംവിധാനത്തിന് മുന്നിലൂടെയാണല്ലോ ഒരു സ്വകാര്യ ബസ് മനുഷ്യന്റെ ജീവന് ഒരു തരി വില കൽപ്പിക്കാതെ ഓടിച്ചു കയറ്റുന്നത്.
പ്രശ്നം ശ്രദ്ധയിൽ പെട്ട ന്യൂമാഹി പൊലീസ് എയിഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനു നേരെയും ബസ് കയറ്റാൻ ശ്രമം നടത്തിയ ബസ് ഡ്രൈവർക്ക് ഉചിത മായ പുരസ്കാരം നൽകാൻ മോട്ടോർ വാഹന വകുപ്പും അധികൃതരും തയ്യാറായാൽ അത് നാടിന് നാളെ മാതൃകയാവും. സ്വബോധമില്ലാതെ മഴക്കാലത്ത് മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ബസ് ഡ്രൈവർക്കെതിരെയും ബസ്സിനെതിരെയും കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. സർ.
ജീവിക്കാൻ വേണ്ടിയുള്ള പെടാപ്പാടിലാണ് സർ
സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെയുള്ള ജന സമൂഹം ഈ കോരിച്ചൊരിയുന്ന മഴയിലും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്. നമുക്ക് നീതി വേണം സർ.
‘വീട്ടിൽ കാത്തിരിക്കാൻ കുടുംബമുണ്ട്’ മോട്ടോർ വാഹന വകുപ്പിന്റെ ഈ സന്ദേശം റോഡരികിൽ ഭിത്തികളിൽ എഴുതിച്ചേർക്കാൻ മാത്രമാകരുത്. പരിമഠം മുതൽ മാഹിപ്പാലം വരെയുള്ള ഭാഗങ്ങളിൽ ദേശീയ പാത അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞു.
ഈ പാതയിലൂടെയാണ് അർധബോധാവസ്ഥയിൽ ചിലർ ബസ്സുകളിൽ നിറയെ യാത്രക്കാരുമായി മരണക്കുണ്ടിലെ സർക്കസ് നടത്തുന്നത്.
THALASSERRY
കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് വടക്കൻ കേരളം. സ്റ്റീൽ സ്ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്. അനുബന്ധറോഡ് നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ് മാർക്കിങ് തുടങ്ങിയ മിനുക്ക് ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന് പകരമാണ് പാലം. ദേശീയപാതയിലടക്കം കുരുക്ക് തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ് മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ് നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന് മാത്രമായി. 27 ഭൂവുടമകളിൽനിന്ന് 123.6 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേൽപാലങ്ങളിലൊന്നാണിത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ് വഹിച്ചത്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നിർമാണോദ്ഘാടനം നിർവഹിച്ചത്. കൊടുവള്ളിയിൽ പഴയബാങ്ക് കെട്ടിടത്തിന്റെ സമീപത്തുനിന്ന് ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ് മേൽപ്പാലം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചറിലാണ് നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്റ്റീലും സ്ലാബ് കോൺക്രീറ്റുമാണ്. ഗതാഗതക്കുരുക്കിനോട് വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ് മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന് തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ് ചോദ്യംചെയ്ത് കോടതിയിലും ഹർജിയെത്തി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട് റെയിൽവേ ഗേറ്റ് തകർന്ന് ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന് കടന്നുപോവാം.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്