PERAVOOR
നിക്ഷേപത്തുക തിരികെ ലഭിക്കാതെ പൂളക്കുറ്റിയിലെ ജനങ്ങൾ

പേരാവൂർ : ഏഴു വർഷമായിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാതെ ബുദ്ധിമുട്ടിലായി പൂളക്കുറ്റിയിലെ ജനങ്ങൾ. 2016 മുതലാണ് കണിച്ചാർ പഞ്ചായത്തിലെ കോൺഗ്രസ്സ് ഭരണത്തിലുള്ള പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപകർക്ക് പണം ലഭിക്കാൻ ഉള്ളത്. നിക്ഷേപത്തുക ഇനിയും ലഭിച്ചില്ലെങ്കിൽ നിരാഹാര സമരത്തിന് മുതിരുമെന്നും നിക്ഷേപകർ പറഞ്ഞു.
ഏകദേശം 420 ഓളം നിക്ഷേപകരാണ് കഴിഞ്ഞ ഏഴ് വർഷങ്ങളായി തങ്ങളുടെ പണം ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിലായത്. ആദ്യ നാളുകളിൽ ബാങ്ക് മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളൊക്കെ നടത്തിയിരുന്നു.ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്ന് ബാങ്കിന്റെ ഡയറക്ടർ ബോർഡും കോൺഗ്രസ് പാർട്ടിയും വാക്ക് കൊടുത്തു എങ്കിലും യാതൊരുവിധ ഫലവും ഉണ്ടായിരുന്നില്ല.
തുടർന്ന് 2022 ജൂൺ 20 മുതൽ ജൂലൈ 12 വരെ 22 ദിവസം നിക്ഷേപകർ സമരം നടത്തിയിരുന്നു, സമരത്തിന്റെ ഫലമായി സഹകരണ വകുപ്പ് കോൺഗ്രസ്സ് ഭരിക്കുന്ന തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കുമായി സഹകരിച്ച് നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.എന്നാൽ ഒന്നരക്കോടി രൂപയാണ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഓഫർ ചെയ്തതെന്നും നിക്ഷേപകരുടെ മുതൽ ഏകദേശം രണ്ട് കോടിയോളം ആണെന്നും ആണ് നിക്ഷേപകർ പറയുന്നത്.
അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് തങ്ങൾക്ക് ഈ ഗതി വരുത്തിയത് എന്നാണ് നിക്ഷേപകരായ സെബാസ്റ്റ്യൻ പാറാട്ട് കുന്നേൽ, ഷൈജു ജോസഫ്, ബിനു ജോൺ എന്നിവർ പറയുന്നത്. നിക്ഷേപകരുടെ കൂട്ടത്തിൽ കൂടുതലും ആദിവാസി വിഭാഗക്കാരാണ്.ദിവസേന കൂലിവേല ചെയ്ത് ജീവിച്ചുവരുന്ന സാധാരണക്കാരും രോഗബാധിതരും ഉൾപ്പെടുന്നവർക്ക് തങ്ങളുടെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്നും ഇവർ പറഞ്ഞു.
യഥാർത്ഥത്തിൽ ബാങ്കിൽ നിക്ഷേപിച്ച തുക എങ്ങോട്ട് പോയി എന്ന് അറിയാൻ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.പലിശ തിരികെ ലഭിച്ചില്ലെങ്കിലും തങ്ങളുടെ മുതൽ മാത്രം തിരിച്ചുകിട്ടിയാൽ മതി എന്ന നിലപാടാണ് ഇപ്പോൾ ഇവർക്ക് ഉള്ളത്. 420 നിക്ഷേപകർക്കായി മുതലും പലിശയും സഹിതം രണ്ടര കോടിക്ക് മേലെയാണ് തുക വരുന്നത്. തുടർനടപടി ഉടനെ ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും നിക്ഷേപകർ ഒന്നടങ്കം പറയുന്നു.
PERAVOOR
പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തോടുകളിലേക്ക്

പേരാവൂർ: ടൗണിലെ വിവിധ ഓടകളിൽ കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലിനജലവും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ അനങ്ങാതെ അധികൃതർ. ടൗണിനു സമീപത്തെ തോടുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചെന്നെത്തുന്നതാവട്ടെ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കും. ഈ പുഴയിലെ വെള്ളം സംഭരിച്ചാണ് പേരാവൂർ ടൗണിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നതും. പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന ഇത്രയും വലിയ വിഷയത്തിൽ പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പേരാവൂർ നിടുംപൊയിൽ റോഡിലെ ഓടയിൽ നിന്നും കൊട്ടിയൂർ റോഡിലെ ഓടയിൽ നിന്നും ഇരിട്ടി റോഡിലെ ഓടയിൽ നിന്നുമാണ് തോടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. ഈ മൂന്ന് തോടുകളിലുമെത്തുന്ന മലിനജലം കാഞ്ഞിരപ്പുഴയിലേക്കൊഴുകിയെത്തും. കാഞ്ഞിരപ്പുഴയുടെ ചെവിടിക്കുന്ന് ഭാഗത്ത് നിന്നാണ് മാലിന്യം കലർന്നപുഴവെള്ളം സംഭരിച്ച് ടൗണിൽ ജലവിതരണം നടത്തുന്നത്.
മലിനജലം ഒഴുകിയെത്തി വീട്ടു കിണർ ഉപയോഗശൂന്യമായ അവസ്ഥയുമുണ്ട്. മുള്ളേരിക്കലിലെ കുഞ്ഞിംവീട്ടിൽ അജിതയുടെ വീട്ടുകിണറിൽ മലിനജലം ഒഴുകിയെത്തി പൂർണമായും ഉപയോഗശൂന്യമായി. ഇതിനെതിരെ അജിത പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കിയെങ്കിലും പരിഹാരമായിട്ടില്ല. സ്വന്തം വീട്ടുകിണർ ഉപേക്ഷിച്ചഅജിതയും കുടുംബവും സമീപത്തെ വീട്ടുകിണറാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യ മുതൽ രാവിലെ വരെ കൊതുകുകളുടെ ശല്യവും അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകശല്യവും കാരണം വീട് പൂട്ടിയിട്ട് ബന്ധുവീട്ടിൽ കഴിയുന്ന കുടുംബവും പേരാവൂരിലുണ്ട്. മുള്ളേരിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ നല്കിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നും പരാതിക്കാർ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് പേരാവൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. മാലിന്യ മുക്ത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പേരാവൂർ പഞ്ചായത്ത് ഓഫീസിന്റെ നൂറു മീറ്റർ അകലെയാണ് പ്ലാസ്റ്റിക്ക് മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നത്. ടൗണിലെ വിവിധ കെട്ടിടങ്ങളുടെ പിൻവശത്തും ടെറസുകളിലും മാലിന്യം കൂട്ടിയിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.
പേരാവൂർ ടൗൺ പരിസരത്തെ തോടുകൾക്ക് സമീപമുള്ള കിണറുകളിൽ മലിനജലം ഊർന്നിറങ്ങാൻ സാധ്യതയേറെയാണ്. സംശയമുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെങ്കിൽ പകർച്ച് വ്യാധികൾക്ക് കാരണമാവും. ടൗണിനു സമീപത്തെ പ്രദേശവാസികൾ നേരിടുന്ന മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ജില്ലാ കളക്ടറുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
PERAVOOR
ബാബു പേരാവൂരിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

പേരാവൂർ: എഴുത്തുകാരനും പേരാവൂർ പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റുമായ ബാബു പേരാവൂരിന്റെ ‘വഴി വിളക്കുകൾ തെളിഞ്ഞു’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കുനിത്തലയിൽ നടന്നു. സാഹിത്യകാരൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പുകസ സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരന് കൈമാറി പ്രകാശനം നിർവഹിച്ചു. പി.പുരുഷോത്തമൻ അധ്യക്ഷനായി. രഞ്ജിത്ത് മാർക്കോസ് പുസ്തകം പരിചയപ്പെടുത്തി. സി.സനീഷ്, അശോക് കുമാർ, കെ.സി.സനിൽ കുമാർ, ശ്രീഹരി, ബാബു പേരാവൂർ എന്നിവർ സംസാരിച്ചു.
PERAVOOR
പേരാവൂർ അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം

പേരാവൂർ : അലിഫ് ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം അലിഫ് ഡയറക്ടർ സിദ്ധീഖ് മഹമൂദി വിളയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.മുഹമ്മദ് അധ്യക്ഷനായി. ഹഫീള് ഫാളിലി മുഖ്യപ്രഭാഷണം നടത്തി. യു.കെ.ഇബ്രാഹിം, കൊട്ടാരത്തിൽ മായൻ, കെ.പി.ശഫീഖ്, സി.കെ.ശംനാസ്, വി.അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്