പോക്സോ കേസ്; പ്രതിക്ക് 27 വർഷം കഠിനതടവ്

മാഹി: പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവ്. 2021ൽ പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശ്ശേരി നെടുമ്പ്രം സ്വദേശി സർവിസ് എൻജിനീയർ എം.കെ. ജ്യോതിലാലിനെ (23) ആണ് പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോർട്ട് (പോക്സോ) ജഡ്ജി വി. സോഫനാ ദേവി 27 വർഷം കഠിന തടവിന് ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം 20 വർഷവും ഐ.പി.സി 449 വകുപ്പ് പ്രകാരം ഏഴ് വർഷവും കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതി മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ഇരയായ പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.
പള്ളൂർ എസ്.ഐ ആയിരുന്ന പി. പ്രതാപൻ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ മാഹി സി.ഐ എസ്. ആടലരശനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ റോഷിത്ത് പാറമേൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. പച്ചിയപ്പൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.