Connect with us

Kannur

അനാസ്ഥയുടെ നിശ്ചല ദൃശ്യമായി കണ്ണൂർ കോട്ട

Published

on

Share our post

കണ്ണൂർ : തുടങ്ങും മുൻപേ ഒടുങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കായി സജ്ജീകരിച്ച, അസ്ഥികൂടം പോലുള്ള ഇരിപ്പിടങ്ങൾ…കോട്ടമതിലിന് ചുറ്റുമുള്ള കിടങ്ങിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ…..

കൃത്യമായ നിരീക്ഷണമില്ലാത്തതിനാൽ കോട്ടയ്ക്കകത്ത് തോന്നുംപടി വിഹരിക്കുന്ന സന്ദർശകർ…ഇരുട്ടറയിൽ വിശ്രമിക്കുന്ന ചരിത്രപ്രാധാന്യമുള്ള പീരങ്കിയുണ്ടകൾ…വിനോദസഞ്ചാര ദിനത്തിലും അത്ര സുന്ദരമല്ല, കണ്ണൂർ കോട്ടയിലെ കാഴ്ചകൾ.

ഒരാൾക്ക് 25 രൂപ പ്രവേശന ഫീസ് ഇൗടാക്കുന്നുണ്ടെങ്കിലും സന്ദർശകർക്കുവേണ്ട നിർദേശങ്ങളോ സൗകര്യങ്ങളോ കോട്ടയിൽ ലഭിക്കുന്നില്ല. കോട്ടമതിലിന് ചുറ്റുമുള്ള, ഒഴുക്ക് നിലച്ച കിടങ്ങിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാം. സന്ദർശകർ ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ വേലി സ്ഥാപിക്കാനോ മാലിന്യങ്ങൾ യഥാസമയം നീക്കാനോ അധികൃതർക്കാകുന്നില്ല.

കാണാനവസരമില്ലാതെ പീരങ്കിയുണ്ടകൾ

ഇവിടെനിന്ന്‌ ഉദ്ഖനനംചെയ്തെടുത്ത പീരങ്കിയുണ്ടകളുടെ വൻ ശേഖരം യഥാവിധി കാണാനുള്ള അവസരം ചരിത്രാന്വേഷകർക്കുപോലും ലഭ്യമല്ല. പൊതു അവധിദിനങ്ങളിലും വാരാന്ത്യത്തിലും നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്. സംഘമായി എത്തുന്ന സന്ദർശകർ പ്രവേശന ടിക്കറ്റെടുത്ത് ഉള്ളിൽ കയറിയാൽ അവരെന്ത്‌ ചെയ്യുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനമില്ല.

പ്രവേശന ഗേറ്റിലുള്ളവർക്ക് ഇതേപ്പറ്റി ഒന്നും അറിയാത്ത സ്ഥിതിയാണ്. ‘യോഗം, സ്വീകരണം, പാർട്ടിസമ്മേളനം, ആഘോഷം, പാചകം തുടങ്ങിയവ ദേശീയ സംരക്ഷിതസ്മാരകത്തിനകത്ത് പാടില്ലെ’ന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ ഉള്ളിൽകയറി എന്തുചെയ്യുന്നുവെന്ന കാര്യം അധികൃതർ മിക്കപ്പോഴും അറിയാറില്ല.

പുരാവസ്തുവകുപ്പിന്റെ തൃശ്ശൂർ ഓഫീസിന് കീഴിലാണ് കണ്ണൂർ കോട്ട (സെയ്ന്റ് ആഞ്ചലോ കോട്ട) പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് സന്ദർശകസമയം.

അസ്ഥികൂടം കണക്കെ ഈ സജ്ജീകരണങ്ങൾ

കോട്ടയുടെ കവാടം കടക്കുന്നവരെ ആദ്യം എതിരേൽക്കുന്നത് 2016-ൽ തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ അവശിഷ്ടങ്ങളാണ്. ചുരുങ്ങിയ കാലയളവിൽ മാത്രം പ്രദർശനം നടത്തിയ ഈ ഷോ മുടങ്ങിയിട്ട് ഏഴുവർഷമാകുന്നു.

2016-ൽ തുടങ്ങിയ പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് പ്രദർശനം അനുവദിച്ചത് 2018-ലാണ്. സെയ്ന്റ് ആഞ്ചലോ കോട്ടയുടെ 500 വർഷത്തിന്റെ ചരിത്രം പുനരാവിഷ്കരിക്കുന്നതായിരുന്നു പ്രദർശനം.

ലേസർ സംവിധാനം ഉപയോഗിച്ച്‌ നടത്തുന്ന ഷോയ്ക്ക് 53 മിനിട്ടായിരുന്നു ദൈർഘ്യം. 100 രൂപ നിരക്ക്. വരുമാനത്തിന്റെ 40 ശതമാനം തുക കോട്ടയുടെ സംരക്ഷണച്ചുമതലയുള്ള ആർക്കിയോളജി സർവേ ഓഫ് ഇന്ത്യക്ക്‌ നൽകണമെന്നാണ് വ്യവസ്ഥ.

ഷോ നടത്തിപ്പിന്റെ ചുമതല ഡി.ടി.പി.സി.ക്കായിരുന്നു. രണ്ടുമാസം പ്രവർത്തിച്ചശേഷം മഴയെത്തുടർന്ന് ഷോ നിർത്തിവെച്ചു. 3.8 കോടി രൂപ ചെലവഴിച്ച് തുടങ്ങിയ ഷോയ്ക്കുവേണ്ടി സ്ഥാപിച്ച 150 കസേരകൾ ഇപ്പോൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ലൈറ്റുകളും നാമാവശേഷമായി.

ഷോ നടത്തിപ്പുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഡി.ടി.പി.സി.യും തമ്മിലുള്ള കരാർ 2022 ഏപ്രിലിൽ അവസാനിച്ചു. ഇതിനിടെ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ആരോപണവും വിജിലൻസ് കേസും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായി.

കോട്ട സന്ദർശിച്ച കേന്ദ്രമന്ത്രി മീനാക്ഷി ലേഖി കോട്ടയുടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും കസേരകൾ മാറ്റി പരിപാടി തുടങ്ങണമെന്നും നിർദേശം നൽകിയിരുന്നു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!