പരിയാരം കാർഷിക കർമ്മസേന വിപണനകേന്ദ്രത്തിലുണ്ട് പച്ചക്കറിക്കൊപ്പം തൈകളും വിത്തുകളും
പരിയാരം: പച്ചക്കറി വാങ്ങാനായി കാർഷിക കർമ്മസേന വിപണനകേന്ദ്രത്തിൽ എത്തുന്നവർക്ക് നൽകുന്നത് പച്ചക്കറി മാത്രമല്ല, തൈകളും വിത്തുകളും കൂടിയാണ്. കൂടെ ഒരു ഉപദേശവും -ഒരു കാന്താരി തൈയെങ്കിലും നിങ്ങൾ വളർത്തിയെടുക്കൂ. പരിയാരം കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷിക കർമ്മസേന ചിതപ്പിലെപൊയിലിൽ പഞ്ചായത്ത് ഓഫീസിനു സമീപം ആരംഭിച്ച പ്രദേശിക പച്ചക്കറി വിപണന കേന്ദ്രത്തിലാണ് പച്ചക്കറികൾക്കൊപ്പം തൈകളും ലഭ്യമാക്കുന്നത്.
തെങ്ങ്, കവുങ്ങ്, പ്ലാവ്, കുരുമുളക്, പച്ചക്കറി തൈകൾ, വിത്തുകൾ, പാഷൻഫ്രൂട്ട്, കാന്താരി, പച്ചമുളക് തൈകളുടെ നാടൻ ജനുസുകളാണ് ഇവിടെ വില്പന നടത്തുന്നത്. പച്ചക്കറി വാങ്ങാനെത്തുന്നവർ തൈകൾ കിട്ടുമോ എന്ന് അന്വേഷിച്ചപ്പോഴാണ് തൈകളുടെ വിപണനസാധ്യത കൂടി ഇവർ ഉപയോഗപ്പെടുത്തിയത്.കൃഷിഭവനിലേക്ക് ഉത്പാദിപ്പിച്ച് നൽകുന്ന തൈകളാണ് പച്ചക്കറി വിപണനകേന്ദ്രം വഴി വിൽക്കുന്നത്.
എന്തെങ്കിലും ഒന്ന് വീട്ടുവളപ്പിലോ ഗ്രോബാഗിലോ വളർത്തിയെടുക്കണമെന്ന് സ്‌നേഹപൂർവ്വം നിർബന്ധിക്കുകയാണിവർ. കാർഷിക രംഗത്ത് ഇന്ന് കർഷകർ നേരിടുന്ന ഒരു പ്രധാന പ്രശ്നം വിപണനമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പഞ്ചായത്ത് പരിധിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വില്പന നടത്താൻ കാർഷിക കർമ്മസേന താത്കാലിക വിപണന കേന്ദ്രം തുറന്നത്.
മുക്കുന്ന് സ്വദേശികളായ ഇന്ദിര, സതി, ശാന്ത എന്നീ കർമ്മ സേനാംഗങ്ങളാണ് വിപണന കേന്ദ്രം നിയന്ത്രിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ എല്ലാ കർഷകർക്കും തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെ വിപണനം ചെയ്യുവാനുള്ള സൗകര്യവുമുണ്ട്. പഞ്ചായത്തിലെ മറ്റൊരു പ്രദേശമായ പുഷ്പഗിരിയിലും കർമ്മസേനയുടെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആഴ്ച്ചച്ചന്ത നടത്തുന്നുണ്ട്.ജൈവവള നിർമ്മാണ യൂണിറ്റ് ആരംഭിക്കാനും കാർഷികകർമ്മസേനക്ക് പദ്ധതിയുണ്ട്.
കാർഷിക കർമ്മസേനാ പ്രസിഡന്റ് കെ. മോഹനൻ, സെക്രട്ടറി ടി. ചന്ദ്രൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.കൃഷിക്കായി രണ്ടര ഏക്കർപരിയാരം ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള പുളിയൂൽ ആലുള്ളപൊയിലിലെ രണ്ടരയേക്കർ സ്ഥലത്താണ് കാർഷിക കർമ്മസേന പച്ചക്കറി കൃഷി നടത്തുന്നത്. വെള്ളരി, പാവയ്ക്ക, താലോലി, പടവലങ്ങ, ചിരങ്ങ, വെണ്ട എന്നിവയാണ് കൃഷി ചെയ്തത്. ഇടത്തട്ടുകാരെ പൂർണമായും ഒഴിവാക്കി ന്യായവിലയ്ക്കാണ് വില്പന.
