Connect with us

Kerala

ഷോറൂമുകാരനെ കാർ കാണിച്ചു പറ്റിച്ച് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ

Published

on

Share our post

കല്പറ്റ: ഒ.എൽ.എക്സിൽ മറ്റൊരാളുടെ കാർ കാണിച്ച് യൂസ്ഡ് കാർ ഷോറൂമുകാരനിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയകേസിൽ യുവാവിനെ കല്പറ്റ സൈബർ ക്രൈം പോലീസ് വിജയവാഡയിൽവെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ സൽമാനുൽ ഫാരിസിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.

തിനപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി. കാവുമന്ദം സ്വദേശി ഒ.എൽ.എക്സിൽ വിൽപ്പനക്കിട്ട കാറാണ് സൽമാനുൽ ഫാരിസ് സ്വന്തം കാറാണെന്ന് പറഞ്ഞ് കബളിപ്പിച്ചത്. കാർ നേരിട്ടുകാണിച്ച് ഒന്നരലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു.

ഇതേ സമയം തന്നെ കാറിന്റെ യഥാർഥ ഉടമയോട് സൽമാനുൽ ഫാരിസ് രണ്ടര ലക്ഷത്തിന് കച്ചവടവുമുറപ്പിച്ചു. ഇയാളുടെ ‘അളിയന്റെ’ കാറാണെന്ന് പറഞ്ഞാണ് യൂസ്ഡ് കാർ ഷോറും ഉടമയെ സമീപിച്ചത്. രണ്ടര ലക്ഷത്തോളം വിലവരുന്ന കാർ ഒന്നര ലക്ഷത്തിന് കച്ചവടവുമുറപ്പിച്ചു. വില കുറവായതുകൊണ്ടും കാർ നേരിട്ട് കാണിച്ച് വിശ്വാസ്യത നേടിയതുകൊണ്ടും അയാൾക്ക് മുഴുവൻ തുകയും കൊടുത്തു.

കാർ കിട്ടാതെവന്ന് യഥാർഥ ഉടമയെ സമീപിച്ചപ്പോഴാണ് സൽമാനുൽ ഫാരിസ് തട്ടിപ്പുനടത്തിയതാണെന്നും കാറിന്റെയും ഉടമയും അയാളും തമ്മിൽ പരിചയം പോലുമില്ലെന്നും മനസ്സിലായത്. ഉടമയോട് നേരിട്ടുസംസാരിച്ചാൽ വിലയുടെ കാര്യത്തിൽ പ്രശ്നമുണ്ടാവും എല്ലാം താൻ കൈകാര്യം ചെയ്തുകൊള്ളാമെന്ന് സൽമാൻ നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ട് യഥാർഥ ഉടമയുമായി സംസാരിക്കാഞ്ഞതാണ് വഞ്ചിക്കപ്പെടാൻ കാരണം.

സൽമാൻ നേരത്തേയും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 12 സ്റ്റേഷനുകളിലായി കേസുണ്ട്. കല്പറ്റ പോലീസ് നേരത്തേയും ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ഒ.എൽ.എക്‌സിൽ ആളുകൾ വിൽപ്പനക്കിടുന്ന കാറിന്റെ വിശദാംശങ്ങളെടുത്ത് അതിന് സമീപത്തുള്ള ഏതെങ്കിലും യൂസ്ഡ് കാർ ഷോറൂമുകാരനെ കബളിപ്പിക്കലാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്നും പോലീസ് പറഞ്ഞു.

വിജയവാഡയിൽവെച്ച് ആന്ധ്രാപോലീസാണ് ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടിപ്പോയെങ്കിലും ഉടൻതന്നെ പിടികൂടി. തുടർന്ന് കല്പറ്റയിൽ നിന്ന് സൈബർ ക്രൈംപോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫ്, സിവിൽ പോലീസ് ഓഫീസർ ജിസൺ ജോർജ് എന്നിവരെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടുവരുകയായിരുന്നു.


Share our post

Kerala

കുത്തനെ ഉയർന്ന് ഇന്ത്യ- യു.എ.ഇ വിമാന ടിക്കറ്റ് നിരക്കുകൾ, കുഴഞ്ഞ് പ്രവാസികൾ

Published

on

Share our post

ദുബൈ: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇരു രാജ്യങ്ങളിലെയും സംഘർഷാവസ്ഥയെ തുടർന്ന് അവധി ആഘോഷിക്കാൻ പോയ യുഎഇ പ്രവാസികളായവർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോയിരുന്നു. ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാലും ഇരു രാജ്യങ്ങളിലെയും മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടതിനാലും പ്രവാസികളായവർക്ക് യുഎഇയിലേക്ക് എത്താൻ കഴിയാതെയായി. ഇപ്പോൾ ചില വിമാനത്താവളങ്ങൾ സാധാരണ ഗതിയിലെത്തിയതോടെയും വിമാന കമ്പനികൾ സർവീസുകൾ പുന:രാരംഭിച്ചതിനാലും യാത്രക്കാർ തിരികെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണ്. ഇതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് അവധിയാഘോഷത്തിന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും നിരവധി പേർ പോയിരുന്നു. ഇവരാണ് മടക്കയാത്രക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. നിരവധി പേരാണ് ഇതുസംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നതെന്ന് യുഎഇയിലെ ട്രാവൽ ഏജന്റുമാർ പറയുന്നു. വിമാന സർവീസുകൾ വീണ്ടും നിർത്തിവെക്കുമോ എന്ന ഭയത്തെ തുടർന്നാണ് പലരും നേരത്തേ തന്നെ തിരിച്ചുവരുന്നതെന്നും ഇവർ പറഞ്ഞു


Share our post
Continue Reading

Kerala

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷയും പി.ടി.എയുടെ അനധികൃത പിരിവും അനുവദിക്കില്ല

Published

on

Share our post

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

ഉറപ്പിക്കാം, കേരളത്തിൽ പെരുമഴ പെയ്യിക്കാൻ കാലവർഷം ഇതാ എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത

Published

on

Share our post

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.


Share our post
Continue Reading

Trending

error: Content is protected !!