Social
വാട്‌സാപ്പ് ചാനല്‍ ഇന്ത്യയിലെത്തി; ആരാധകരെ ക്ഷണിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റികള്‍ സ്റ്റാറ്റസ് തുടങ്ങി ബന്ധുക്കളെയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി സൗകര്യങ്ങള്‍ ഇതിനകം വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
ഈവര്‍ഷം ജൂണിലാണ് വാട്‌സാപ്പ് ചാനല്‍ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ സൗകര്യമാണിത്. ഈ സൗകര്യം ഇപ്പോള്‍ ഇന്ത്യയിലും എത്തിയിരിക്കുകയാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രശസ്ത വ്യക്തികള്‍ ഇതിനകം വാട്‌സാപ്പില്‍ ചാനല്‍ ആരംഭിച്ചുകഴിഞ്ഞു. അര ലക്ഷത്തിലേറെ ആളുകള്‍ ഈ ചാനലുകള്‍ ഫോളോ ചെയ്യുന്നുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളും ഇതിനകം ചാനലുകള്‍ ആരംഭിച്ചുകഴിഞ്ഞു.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ ആരംഭിക്കാം. ഈ ചാനലുകള്‍ എത്ര ആളുകള്‍ക്ക് വേണമെങ്കിലും ഫോളോ ചെയ്യാം. സാധാരണ ഫെയ്സ്ബുക്ക് പേജുകളില്‍ ചെയ്തിരുന്നത് പോലെ ചിത്രങ്ങളും വീഡിയോകളും അറിയിപ്പുകളും കുറിപ്പുകളും സന്ദേശങ്ങളുമെല്ലാം ഈ ചാനലുകളിലൂടെ ഫോളോവര്‍മാരിലേക്ക് എത്തിക്കാം.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ വാട്‌സാപ്പില്‍ Chats, Calls ടാബുകള്‍ക്ക് നടുവിലായി Updates എന്ന പേരില്‍ പുതിയൊരു ടാബ് എത്തും. Status ടാബിന്റെ സ്ഥാനത്താണ് അപ്‌ഡേറ്റ്‌സ് ടാബ് വരിക. സ്റ്റാറ്റസുകള്‍ ഈ അപ്‌ഡേറ്റ്‌സിനുള്ളിലേക്ക് മാറ്റി.
ജൂണില്‍ കൊളംബിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നത്. വരുന്ന ആഴ്ചകളില്‍ ആഗോള തലത്തില്‍ ഈ സൗകര്യം ലഭ്യമാക്കുമെന്നാണ് മെറ്റയുടെ പ്രഖ്യാപനം. ഇന്ത്യ ഉള്‍പ്പടെ 150 ലേറെ രാജ്യങ്ങളില്‍ ഈ സൗകര്യം ലഭ്യമാവും. വിവിധ ചാനലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാനാവും. പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും മുന്നിലെത്തും.
ഇന്ന് ലഭ്യമായതില്‍ ഏറ്റവും സ്വകാര്യതയുള്ള ബ്രോഡ്കാസ്റ്റ് സേവനമാണ് വാട്‌സാപ്പ് ചാനലുകളെന്ന് കമ്പനി അവകാശപ്പെടുന്നു. ചാനല്‍ ഫോളോ ചെയ്യുന്നവരുടെ ഫോണ്‍ നമ്പറോ പ്രൊഫൈല്‍ ഫോട്ടോ ഉള്‍പ്പടെയുള്ള മറ്റ് വിവരങ്ങളോ മറ്റ് ഫോളോവര്‍മാര്‍ക്കോ അഡ്മിന്‍മാര്‍ക്കോ കാണാന്‍ സാധിക്കില്ല. അതായത് നിങ്ങള്‍ ആരെ ഫോളോ ചെയ്താലും അക്കാര്യം നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരോ ആ ചാനലിലെ മറ്റ് ഫോളോവര്‍മാരോ അറിയില്ല. 30 ദിവസത്തെ ചാനല്‍ ഹിസ്റ്ററി മാത്രമേ ശേഖരിച്ചുവെക്കുകയുള്ളൂ. അതായത് പഴയ സന്ദേശങ്ങള്‍ 30 ദിവസത്തിന് ശേഷം നീക്കം ചെയ്യപ്പെടും.
ചാനലുകളില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച് പ്രതികരണം രേഖപ്പെടുത്താം. നിങ്ങളാണ് ഇമോജി പങ്കുവെച്ചത് എന്ന വിവരവും മറ്റുള്ളവര്‍ അറിയില്ല. ചാനലുകള്‍ മ്യൂട്ട് ചെയ്യാനും എളുപ്പത്തില്‍ അണ്‍ഫോളോ ചെയ്യാനും സാധിക്കും.
നിലവിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ചോ പുതിയ അക്കൗണ്ട് ഉപയോഗിച്ചോ നിങ്ങള്‍ക്കും വാട്‌സാപ്പ് ചാനല്‍ ആരംഭിക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നത്. അപ്‌ഡേറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ ഇനിയും കാത്തിരിക്കുക.
എങ്ങനെ വാട്‌സാപ്പ് ചാനല്‍സ് ഉപയോഗിക്കാം
ഏറ്റവും പുതിയ വാട്‌സാപ്പ് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക
ശേഷം വാട്‌സാപ്പ് തുറന്നാല്‍ Updates ടാബ് കാണാം. ഇത് തിരഞ്ഞെടുക്കുക.
താഴെ വിവിധ ചാനലുകളുടെ പട്ടിക കാണാം. ഈ ചാനലുകള്‍ ഫോളോ ചെയ്യാന്‍ + എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.
അല്ലെങ്കില്‍ ചാനലുകളുടെ പ്രൊഫൈല്‍ തുറന്ന് ഫോളോ ബട്ടന്‍ ക്ലിക്ക് ചെയ്തും ചാനല്‍ ഫോളോ ചെയ്യാം.
സന്ദേശങ്ങളില്‍ ലോങ് പ്രെസ് ചെയ്താല്‍ ഇമോജി റിയാക്ഷനുകള്‍ പങ്കുവെക്കുകയും ചെയ്യാം.
Kerala
ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.
അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ.
തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.
Kerala
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.
സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.
സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.
പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.
ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.
Social
124 വർഷം വാടകക്കെട്ടിടത്തിൽ ; സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങിനൽകി പൂർവവിദ്യാർഥി

പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.
124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.
ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്