സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അറിയിക്കാൻ “അപരാജിത ഓൺലൈൻ”

Share our post

തിരുവനന്തപുരം : സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനവുമായി കേരള പൊലീസ്. “അപരാജിത ഓൺലൈൻ” എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.

പരാതിക്കാർക്ക് നേരിട്ട് പരാതി നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനായാണ് ഈ സംവിധാനമെന്ന് പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമനടപടികൾ സ്വീകരിക്കുകയെന്നതും പദ്ധതി കൊണ്ടുദ്ദേശിക്കുന്നു.

വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന ആളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. aparajitha.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ, 9497996992 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ പരാതികൾ അറിയിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും പൊലീസ് അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഓൺലൈൻ അതിക്രമങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ടുചെയ്യാത്തതിന്റെ കാരണം സാമൂഹിക സമ്മർദ്ദമോ, അല്ലെങ്കിൽ അടുത്ത സുഹൃത്തോ ബന്ധുവോ ആയ കുറ്റവാളി സ്വീകരിച്ച വിവിധ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളോ ആയിരിക്കാം. പരാതിക്കാർക്ക് ആത്മവിശ്വാസമില്ലാത്തതും പരാതിയുമായി പോലീസിനെ സമീപിക്കുന്നതിനുള്ള ഭയവും മടിയുമൊക്കെ ഒരു പക്ഷേ അതിനു കാരണമാകാം. ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ സ്ത്രീകളെയും കുട്ടികളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സംവിധാനം. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമനടപടികൾ സ്വീകരിക്കുകയെന്നതും ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നു.

വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന ആളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

അപരാജിത ഓൺലൈനിലേയ്ക്കുള്ള പരാതികൾ aparajitha.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ, 9497996992 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികൾക്ക് കൈമാറും. അതിന്മേൽ ജില്ലാ പോലീസ് മേധാവിമാർ അടിയന്തര നടപടി സ്വീകരിക്കും. സൈബർ പോലീസ് സ്റ്റേഷൻ, സൈബർ സെൽ, ഹൈ-ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം തുടങ്ങിയവയുടെ സഹായവും അന്വേഷണത്തിനായി ഉപയോഗിക്കും.

കുറ്റവാളിയെ തിരിച്ചറിഞ്ഞശേഷം പരാതിക്കാരനെ അറിയിക്കുകയും നിയമപരമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!