Kerala
വാട്സാപ്പിൽ വിദേശ ‘ഹായ്’; ഈ കെണി സൂക്ഷിക്കുക, തിരുവനന്തപുരത്ത് വ്യാപാരിക്ക് നഷ്ടമായത് 45 ലക്ഷം

തിരുവനന്തപുരം: വാട്സാപ്പിലേക്ക് വിദേശത്തു നിന്നുൾപ്പെടെയുള്ള അറിയാത്ത ചില നമ്പറുകളിൽ നിന്നു വരുന്ന ഹായ് സന്ദേശങ്ങൾക്ക് കരുതലോടെ പ്രതികരിക്കുക. വാട്സാപ് നമ്പർ വിദേശത്തിരിക്കുന്നവർക്ക് എങ്ങനെ കിട്ടിയെന്ന് അമ്പരക്കേണ്ട. സാമൂഹിക മാധ്യമങ്ങളിലോ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിലോ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളെല്ലാം തപ്പിയെടുത്തു നൽകുന്ന ആപ്പുകളും സോഫ്റ്റ്‌വെയറുകളുമാണു തട്ടിപ്പിനു വഴിയൊരുക്കുന്നത്.
സാധനം വാങ്ങുമ്പോൾ കടകളിൽ നൽകുന്ന ഫോൺ നമ്പറുകളും ഇത്തരത്തിൽ വൻതോതിൽ ചോരുന്നതായാണു പൊലീസ് സൈബർ വിഭാഗത്തിന്റെ കണ്ടെത്തൽ. നേരത്തേ ഫെയ്സ്ബുക് വഴിയോ മെസഞ്ചർ വഴിയോ ആണ് ഇത്തരം തട്ടിപ്പുകൾക്കു ശ്രമിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാട്സാപ്പിൽ തന്നെ പരിചയം നടിച്ചും സൗജന്യങ്ങൾ മുന്നോട്ടുവച്ചും മെസേജുകൾ വരുന്നതാണു പുതിയ രീതി. ഇൗ രീതിയിൽ വിവിധ സൈബർ തട്ടിപ്പുകളിൽ മലയാളികൾ ഉൾപ്പെട്ടുപോകുന്നുണ്ടെന്നു പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പു നൽകുന്നു.
വാട്സാപ് വഴി പാർട് ടൈം ജോലി വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പിലും സാധനങ്ങൾ വാങ്ങി അപ്പോൾത്തന്നെ ലാഭത്തിൽ വിൽക്കുന്ന ട്രേഡിങ് തട്ടിപ്പിലും കുടുങ്ങി ഇപ്പോഴും മലയാളികളുടെ പണം വൻതോതിൽ പോകുന്നു. ഇന്നലെയും ട്രേഡിങ് തട്ടിപ്പിൽ തിരുവനന്തപുരത്തു വ്യാപാരിക്ക് നഷ്ടമായത് 45 ലക്ഷം രൂപയാണ്. ഇതിൽ സൈബർ വിഭാഗം കേസെടുത്തു. ഇതുവരെ നാനൂറിലധികം കേസുകളാണ് ഇൗ രണ്ടു തട്ടിപ്പുകളിലുമായി റജിസ്റ്റർ ചെയ്തത്.
സൈബർ തട്ടിപ്പുകളുടെ പതിവു കേന്ദ്രങ്ങളായ ജാർഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിൽ നിന്നു മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്നുപോലും ഇൗ തട്ടിപ്പ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. വാട്സാപ് നമ്പറുകളിലേക്കു ഹായ് അയച്ച് പരിചയപ്പെടാൻ ശ്രമിക്കും. കൗതുകം തോന്നുന്ന എന്തെങ്കിലും സംഭവത്തിന്റെ ലിങ്ക് ഉൾപ്പെടെ അയച്ചുതരികയാണു പതിവ്. ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിന്റെ ക്യാമറയും മൈക്കും ഉൾപ്പെടെ അവർക്കു നേരിട്ട് ലഭിക്കും.
ഫോണിൽ ഫോട്ടോകൾ സൂക്ഷിച്ചിട്ടുള്ള ഗ്യാലറിയും അവർക്ക് നേരിട്ടു കൈകാര്യം ചെയ്യാൻ സാധിക്കും. ഫോണിന്റെ ക്യാമറയും മൈക്കും ഉൾപ്പെടെ അവർക്കു കിട്ടിയാൽ ഇവിടുത്തെ ദൃശ്യങ്ങളും സംസാരവും വരെ നേരിട്ടു കാണാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകളും ഇൗ തട്ടിപ്പു സംഘത്തിനുണ്ട്. ഇതുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന പരാതികളുമേറെയാണ്.
കൂടാതെയാണു നേരത്തേ മെസഞ്ചർ വഴി നടന്നിരുന്ന വിഡിയോ കോൾ തട്ടിപ്പ് ഇപ്പോൾ വാട്സാപ് വഴിയും വ്യാപകമായത്. വാട്സാപ്പിൽ ഇത്തരം അപരിചിത നമ്പറിൽ നിന്നു വരുന്ന വിഡിയോ കോൾ എടുത്താൽ അപ്പുറത്തു നിന്നു നഗ്നതാ പ്രദർശനവും ഒപ്പം ഇപ്പുറത്തുള്ളയാളുടെ മുഖംകൂടി ഉൾപ്പെടുത്തിയുള്ള ഫോട്ടോ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന സംഭവങ്ങളും പതിവാണ്.
Kerala
കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.
Kerala
കുട്ടനാടിനെ അടുത്തറിയാം, അഷ്ടമുടിയിലൂടെ സഞ്ചരിക്കാം; ബോട്ട് യാത്രയ്ക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്

ആലപ്പുഴ: ഇത്തവണത്തെ അവധിക്കാലം ജലഗതാഗത വകുപ്പിനു നേട്ടമായി. ആലപ്പുഴ വേമ്പനാട്ടു കായലിലും കൊല്ലം അഷ്ടമുടിക്കായലിലും ബോട്ടുകളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ്. സീ കുട്ടനാട്, വേഗ, സീ അഷ്ടമുടി ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഓടുന്നത്. എന്നും മികച്ച ബുക്കിങ്ങാണ്. ഒരു സീറ്റു പോലും ഒഴിവില്ല. ഒരാഴ്ച മുന്‍പേ ഈയാഴ്ചത്തെ ബുക്കിങ് തീര്‍ന്നെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.സീ കുട്ടനാട്, വേഗ ബോട്ടുകള്‍ ആലപ്പുഴ മുതല്‍ പാതിരാമണല്‍ വരെയും തിരിച്ചുമാണ് സഞ്ചരിക്കുന്നത്. എസി, നോണ്‍ എസി വിഭാഗങ്ങളിലായി 90 സീറ്റുള്ള വേഗയ്ക്ക് (വേഗ-2) എന്നും കുറഞ്ഞത് 39,000 രൂപ വരുമാനമുണ്ട്. രാവിലെ 11 മുതല്‍ നാലുവരെയാണു സഞ്ചാരം.
എസിക്ക് 600 രൂപയും എസി ഇല്ലാതെ 400 രൂപയുമാണു നിരക്ക്. അപ്പര്‍, ലോവര്‍ ക്ലാസുകളിലായി 120 സീറ്റുള്ള സീ കുട്ടനാടിന് (സീ കുട്ടനാട് -2) 56,000 രൂപ നിത്യവരുമാനമുണ്ട്. നിരക്ക്- അപ്പര്‍ ക്ലാസിന് 500 രൂപ, ലോവര്‍ ക്ലാസിന് 400 രൂപ. രാവിലെ 11.15 മുതല്‍ വൈകുന്നേരം 4.15 വരെയാണു യാത്ര.സീ കുട്ടനാടിന്റെ അതേ മാതൃകയിലുള്ള ബോട്ടാണ് സീ അഷ്ടമുടിയുടേത്. രാവിലെ പതിനൊന്നരയ്ക്ക് കൊല്ലം ജെട്ടിയില്‍നിന്നു സാമ്പ്രാണിക്കോടിയിലേക്കു പുറപ്പെടും. 4.30-നു മടങ്ങും. ബോട്ടുകളിലെല്ലാം കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷണ സ്റ്റാളുണ്ട്.
മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാരാണ് അധികവും. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സംഘങ്ങള്‍ എന്നിങ്ങനെ ഗ്രൂപ്പുകളായി വരുന്നവരുണ്ട്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായല്‍യാത്ര നടത്തുന്നവരുമുണ്ട്. അഞ്ചുവര്‍ഷം മുന്‍പാണ് വേഗ ഓടിത്തുടങ്ങിയത്. സീ കുട്ടനാട് തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. സീ അഷ്ടമുടി തുടങ്ങിയിട്ട് രണ്ടു വര്‍ഷവും.ബുക്കിങ്ങിനുള്ള ഫോണ്‍ നമ്പറുകള്‍: 9400050326, 9400050325.
Kerala
കേന്ദ്രത്തിന്റെ അന്തിമാനുമതി; കേരളത്തിന് 29,529 കോടി കടമെടുക്കാം

തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നൽകി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാം. കഴിഞ്ഞമാസം 5000 കോടി എടുക്കാൻ താത്കാലികാനുമതി നൽകിയിരുന്നു. ഇതുകൂടി ചേർത്താണ് 29,529 കോടി അനുവദിച്ചത്.കഴിഞ്ഞവർഷം ഇതേസമയം അനുവദിച്ചത് 21,253 കോടിയായിരുന്നു. ഇത്തവണ 8276 കോടി കൂടുതൽ. ബാങ്കുവഴി കടപ്പത്രങ്ങളിലൂടെ വായ്പയെടുക്കുന്നതാണ് പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്നുശതമാനമാണ് ഒരുവർഷം ആകെ കടമെടുക്കാവുന്നത്. കേരളത്തിന്റെ വായ്പപ്പരിധി 39,876 കോടിയായാണ് നിശ്ചയിച്ചത്. ഇതിൽ പിഎഫ് ഉൾപ്പെടെയുള്ള പബ്ലിക് അക്കൗണ്ട്, കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത മുൻകാല വായ്പകളുടെ വിഹിതം തുടങ്ങിയവ കിഴിച്ചശേഷമുള്ള തുകയാണ് പൊതുവിപണിയിൽനിന്ന് എടുക്കാൻ അനുവദിക്കുന്നത്. ഇതിനുപുറമേ, വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള േപ്രാത്സാഹനമായി അരശതമാനംകൂടി അനുവദിക്കും. ഡിസംബറിനുശേഷം കണക്ക് പരിശോധിച്ച് സാമ്പത്തികവർഷത്തെ അവസാന മൂന്നുമാസത്തേക്ക് എടുക്കാവുന്ന തുക കേന്ദ്രസർക്കാർ അറിയിക്കും.വായ്പയെടുക്കുന്നതിന് ഇത്തവണ ഒരു നിബന്ധനകൂടി കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. സർക്കാരിന്റെയും പൊതുമേഖലയിലെയും സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാൻ സർക്കാർ ഗാരന്റി നൽകുന്നുണ്ട്. സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ നൽകുമെന്നാണ് ഗാരന്റി.
എന്നാൽ, ഇതിനായി സർക്കാർ പണം മാറ്റിവെക്കാറില്ല. ഇങ്ങനെ പണം മാറ്റിവെച്ച് ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപവത്കരിക്കണമെന്നാണ് പുതിയ നിബന്ധന. ഇതിനായി ബാക്കി നിൽക്കുന്ന ഗാരന്റിയുടെ അഞ്ചുശതമാനം വരുന്ന തുക വർഷംതോറും ഫണ്ടിലേക്ക് നിക്ഷേപിക്കണം. കേരളം ഈ വർഷം ഇതിനായി കണ്ടെത്തേണ്ടത് 600 കോടിയാണ്. ഫണ്ട് രൂപവത്കരിക്കാനുള്ള നിർദേശം കേരളം റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. ബാങ്കിന്റെ അംഗീകാരം കിട്ടിയാൽ ഇത് നിലവിൽവരും. ഗാരന്റി കണ്ടെത്താനുള്ള ഫണ്ട് രൂപവത്കരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്