വാഹനങ്ങളിലെ മിന്നുന്ന ലൈറ്റുകള്‍ക്ക് പിഴയീടാക്കാൻ ഉത്തരവ്
കണ്ണൂര്‍: വാഹനങ്ങള്‍ വാങ്ങുമ്പോൾ കന്പനി നല്‍കിയിരിക്കുന്ന ലൈറ്റിനു പുറമേയുള്ള ലൈറ്റുകള്‍ക്കു പിഴയീടാക്കാൻ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വാഹനങ്ങളില്‍ അനധികൃതമായി ബഹുവര്‍ണ എല്‍.ഇ.ഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍, ഫ്ലാഷ് ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉടമയില്‍ നിന്ന് ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ഈടാക്കാൻ കഴിഞ്ഞ ഏപ്രില്‍ 13നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
മോട്ടോര്‍ വാഹനനിയമ പ്രകാരമുള്ള ശിക്ഷാനടപടികള്‍ക്കു പുറമേയാണ് ഓരോ രൂപമാറ്റത്തിനും ഈ പിഴ ഈടാക്കേണ്ടതെന്നും ഇങ്ങനെ നിയമപരമല്ലാത്ത രീതിയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.
എതിരേ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും വഴിയാത്രക്കാരുടെയും ഉള്‍പ്പെടെ കണ്ണഞ്ചിപ്പിക്കാൻ ശേഷിയുള്ള ഇത്തരം ലൈറ്റുകള്‍ എ.ഐ.എസ്-008 (ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേര്‍ഡ്) നിഷ്കര്‍ഷിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിക്കുന്നവയാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഓരോ കുറ്റത്തിനുമാണ് 5,000 രൂപ ഈടാക്കുന്നത്.
കൂടാതെ, വാഹനത്തിന്‍റെ ഉയരം, നീളം, വീതി തുടങ്ങിയവയില്‍ മാറ്റം വരുത്തുന്നതിനും പിഴയീടാക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.
വി.ഐ.പികള്‍ക്കും പിടിവീഴും
പുതിയ ഉത്തരവുപ്രകാരം, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്കും പിടിവീഴും. നിലവില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവരെല്ലാം എല്‍.ഇ.ഡി, ഫ്ലാഷ് ലൈറ്റുകള്‍ എന്നിവ വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്നുണ്ട്.
സര്‍ക്കാര്‍ വാഹനങ്ങളിലടക്കം ഫ്ലാഷ്, എല്‍.ഇ.ഡി ലൈറ്റുകള്‍ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വി.ഐ.പി വാഹനങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകള്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതാണ്. ബീക്കണ്‍ ലൈറ്റുകള്‍ക്കു പകരം ചുവപ്പും നീലയുമുള്ള ഫ്ലാഷ് ലൈറ്റുകള്‍ വാഹനങ്ങളില്‍ ഫിറ്റാക്കിയായിരുന്നു വി.ഐ.പികളുടെ യാത്ര. മോട്ടോര്‍ വകുപ്പ് നിയമപ്രകാരം വാഹനങ്ങളുടെ മുൻവശത്ത് സൈഡുകളില്‍ വെള്ളയും മഞ്ഞയും കലര്‍ന്ന ഇൻഡിക്കേറ്ററിനു മാത്രമാണ് അനുവാദമുള്ളത്. അല്ലാത്ത പക്ഷം, നിയമലംഘനമായി കണ്ട് പിഴ ചുമത്തണമെന്നാണു നിര്‍ദേശം.
