ഉളിക്കൽ നെല്ലിക്കാംപൊയിലിൽ പള്ളിയിലും സൂപ്പർ മാർക്കറ്റിലും മോഷണം
ഇരിട്ടി: ഉളിക്കൽ നെല്ലിക്കാംപൊയിലിൽ രണ്ടിടങ്ങളിൽ മോഷണം. നെല്ലിക്കാംപൊയിൽ പള്ളിയുടെ ഭണ്ഡാരവും സമീപത്തെ സൂപ്പർ മാർക്കറ്റിലുമാണ് മോഷണം നടന്നത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മുറ്റത്തിന് സമീപമുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവർന്നത്. പന്ത്രണ്ടരയോടെയാണ് ഒരാൾ ഭണ്ഡാരം കവരുന്നതായി നിരീക്ഷണ കാമറയിൽ ദൃശ്യമായത്.
എന്നാൽ 11 ഓടെയാണ് സമീപത്തെ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നത്. സാധാരണ എല്ലാ ഞായറാഴ്ചയും ഭണ്ഡാരം തുറന്ന് പണമെടുക്കാറുണ്ടെന്നും കഴിഞ്ഞ ഞായറാഴ്ചയും പണം മാറ്റിയിരുന്നുവെന്നും പള്ളി അധികൃതർ പറഞ്ഞു.
രണ്ടായിരം മുതൽ നാലായിരം വരെയാണ് ഒരാഴ്ച ഭണ്ഡാരത്തിലുണ്ടാകാറുള്ളത്. നാലു ദിവസങ്ങളിലായി ഭക്തർ നിക്ഷേപിച്ച പണം ഇതിൽ ഉണ്ടാകുമെന്നും ഇവർ പറഞ്ഞു. ഇരു സ്ഥാപന അധികൃതരുടെയും പരാതിയിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നിരീക്ഷണ കാമറയിൽ പതിഞ്ഞയാളെ തിരിച്ചറിയാനായിട്ടില്ല.
