കുപ്രചാരണങ്ങൾ തിരിച്ചടിയാകുന്നു; സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നു

Share our post

കണ്ണൂർ: സംസ്ഥാനത്ത് മരണാനന്തര അവയവദാനനിരക്ക് കുറയുന്നതിനാൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി അവയവം കാത്തിരിക്കുന്നവർ നിരാശയിലാവുന്നു. കുപ്രചാരണങ്ങളാണ് വലിയ പ്രതീക്ഷനൽകിയിരുന്ന പദ്ധതിക്ക് തിരിച്ചടിയാവുന്നത്.

2015-ൽ കേരളത്തിൽ 218 അവയവമാറ്റം നടന്നു. 2022-ൽ 55 ആയി കുറഞ്ഞു. 2023-ൽ ഇതുവരെ നാൽപ്പതെണ്ണമാണ് നടന്നത്. 2015-ൽ 76-ഉം 2016-ൽ 72-ഉം ദാതാക്കളുണ്ടായിരുന്നു. ഈവർഷം 11 മാത്രം.

എന്തിന് വെറുതേ പഴികേൾക്കണം എന്ന ചിന്തയിൽ മസ്തിഷ്കമരണം റിപ്പോർട്ട് ചെയ്യാൻ ഡോക്ടർമാരും ആശുപത്രികളും മടിക്കുകയാണ്. ജീവനുള്ള ദാതാവിൽനിന്നും അവയവം സ്വീകരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. പക്ഷേ, സമ്പന്നർക്ക് മാത്രമേ ഇത് സാധ്യമാവുന്നുള്ളൂ.

മസ്തിഷ്‌കമരണം

മസ്തിഷ്‌കമരണം (ബ്രെയിൻ സ്റ്റം ഡത്ത്) എന്ന അവസ്ഥയിലാണ് അവയവദാനത്തിന് അവസരം കിട്ടുന്നത്. ഇത്തരം ഒരു ബ്രെയിൻ സ്റ്റം മരണം കൃത്രിമമായി ഉണ്ടാക്കിയെടുക്കാനാവില്ല. ചികിത്സിക്കുന്ന ഡോക്ടറല്ല മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്. മസ്തിഷ്കമരണം സംശയിച്ചാൽ നാലുഡോക്ടർമാർ ചേർന്നുള്ള ഒരു വിദഗ്ധപാനലാണ് പരിശോധിച്ച് ഉറപ്പുവരുത്തുക. ആറു മണിക്കൂറിനുശേഷം ഈ മെഡിക്കൽസംഘം പരിശോധനകൾ ആവർത്തിക്കും. എന്നിട്ടുമാത്രമേ സ്ഥിരീകരിക്കൂ.

കെ-സോട്ടോ

കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റേഷൻ ഓർഗനൈസേഷൻ) എന്ന സർക്കാർ സംവിധാനത്തിന്റെ മേൽനോട്ടത്തിൽ സുതാര്യമായാണ് മരണാനന്തര അവയവദാനപദ്ധതി നടക്കുന്നത്. ലിസ്റ്റിലുള്ളവർക്ക് മുൻഗണനക്രമത്തിലാണ് നൽകുക. ഇതിനായി രജിസ്ട്രി സൂക്ഷിക്കുന്നുണ്ട്.

അറിയാതെപോകുന്നു

മസ്തിഷ്കമരണം അറിയാതെപോവുകയാണ്. പറയാൻ ഡോക്ടർമാരും ആശുപത്രികളും മടിക്കുന്നു. ഒരു ആശുപത്രിയിലെ ദൈനംദിന കാര്യങ്ങളെല്ലാം താളംതെറ്റിക്കുന്നതാണ് അവയവദാന ശസ്ത്രക്രിയ. ഒരുപാട് ജീവനക്കാർ ഭാഗമാകുന്ന ഒന്ന്. ആശുപത്രികൾക്ക് വലിയ ഭാരമാണത്.ഡോ. നോബിൾ ഗ്രേഷ്യസ്, കെ-സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!