കമ്മ്യൂണിസ്റ്റ് ചരിത്രം ഒഴിവാക്കി,ബി.ജെ.പിയുടേത് ഉൾപ്പെടുത്തി;നാ​ഗ്പൂർ സർവ്വകലാശാല തീരുമാനം വിവാദത്തിൽ

Share our post

ന്യൂഡല്‍ഹി: ബി. ജെ. പിയുടെ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നാഗ്പൂര്‍ സര്‍വകലാശാല (രാഷ്ട്രസന്ത് തുക്‌ടോജി മഹാരാജ് സര്‍വകലാശാല) തീരുമാനം വിവാദമാകുന്നു. പാഠ്യപദ്ധതിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രാദേശിക പാർട്ടികളുടെയും ചരിത്രം ഒഴിവാക്കിയാണ് ബി. ജെ. പിയുടെ ചരിത്രവും രാമജന്മഭൂമി പ്രസ്ഥാനം സംബന്ധിച്ച ഭാ​ഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനത്തിന് സർവകലാശാല ചരിത്ര വിഭാഗം ബോര്‍ഡ് ഓഫ് പ്രാക്ടീസ് അംഗീകാരം നല്‍കി.

ദീപാവലിക്ക് ശേഷം ആരംഭിക്കുന്ന എം. എ ഹിസ്റ്ററി നാലാം സെമസ്റ്ററിലാണ് ഈ പാഠ്യഭാ​ഗം ഉള്ളത്. ദേശീയ വിദ്യാഭ്യാസ നയപ്രകാരം വരുത്തിയ മാറ്റങ്ങളനുസരിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പ്രാദേശികപാര്‍ട്ടികളുടേയും ചരിത്രമൊഴിവാക്കിയതെന്നാണ് സര്‍വകലാശാല ന്യായീകരണം. ജനസംഘ കാലഘട്ടത്തിനു ശേഷമുള്ള ബി. ജെ പിയുടെ വളര്‍ച്ചയും വികാസവുമാണ് പുതിയ പാഠ്യഭാ​ഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാര്‍ട്ടി രൂപീകരണ രീതിയും സുസ്ഥിരഭരണവും ഇതിൽ ഉള്‍പ്പെടും. ഇന്ത്യന്‍ ജനതയില്‍ സ്വാധീനം ചെലുത്തിയ 1980 മുതല്‍ 2000 വരെയുള്ള പ്രധാന പ്രസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് രാമജന്മഭൂമി പ്രസ്ഥാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍വകലാശാലാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രം​ഗത്തെത്തിയിട്ടുണ്ട്. 2019 ല്‍ നാഗ്പൂര്‍ സര്‍വകലാശാല ബി. എ ഹിസ്റ്ററി പാഠ്യപദ്ധതിയില്‍ ആര്‍. എസ്. എസിന്റെ ചരിത്രമുള്‍പ്പെടുത്തിയതും ഏറെ വിവാദമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!