Connect with us

Kerala

ആയുഷ് അഖിലേന്ത്യാ അലോട്മെന്റ്: നടപടികൾ സെപ്‌റ്റംബർ ഒന്നിന് തുടങ്ങും

Published

on

Share our post

ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക് ആയുഷ്‌ അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്മെൻറ് നടപടികൾ സെപ്‌റ്റംബർ ഒന്നിന് aaccc.gov.in -ൽ ആരംഭിക്കും.

പ്രോഗ്രാമുകൾ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. 2023 റാങ്ക് അടിസ്ഥാനമാക്കി ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.എച്ച്.എം.എസ്., എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളിലേക്കുള്ള അലോട്മെൻറുകളാണ് പ്രക്രിയയുടെ പരിധിയിൽവരുന്നത്.

ഈ പ്രോഗ്രാമുകളിലെ ഗവൺമെൻറ്, ഗവൺമെൻറ് എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്കും ദേശീയസ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശാലകൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകളിലേക്കുമാണ് ഈ പ്രക്രിയ വഴി അലോട്മെൻറ്് നൽകുന്നത്.

രജിസ്ട്രേഷൻ: ആദ്യറൗണ്ട് അലോട്മെൻറിൽ പങ്കെടുക്കാൻ വെബ്സൈറ്റിൽ രജിസ്റ്റർചെയ്ത്, രജിസ്ട്രേഷൻ ഫീസ്‌, സെക്യൂരിറ്റി തുക എന്നിവ ഓൺലൈൻ ആയി അടയ്ക്കാൻ സെപ്‌റ്റംബർ ഒന്നുമുതൽ സൗകര്യം ലഭിക്കും. നാലിന് ഉച്ചയ്ക്ക് രണ്ടുവരെ രജിസ്ട്രേഷൻ നടത്താം. തുക അടയ്ക്കാൻ വൈകീട്ട് അഞ്ചുവരെ സമയമുണ്ട്.

ചോയ്സ് ഫില്ലിങ്: ഫീസടച്ചശേഷം, ചോയ്സ് ഫില്ലിങ് സെപ്‌റ്റംബർ രണ്ടുമുതൽ സെപ്‌റ്റംബർ നാലിന് രാത്രി 11.55 വരെ നടത്താം. ചോയ്സ് ലോക്കിങ് സൗകര്യം നാലിന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ ഉണ്ടാകും. ലോക്കുചെയ്യുംവരെ, ഒരിക്കൽ നൽകിയ ചോയ്സുകൾ, എത്രതവണ വേണമെങ്കിലും മാറ്റി ക്രമീകരിക്കാം. ലോക്കുചെയ്തില്ലെങ്കിൽ, സിസ്റ്റം കട്ട് ഓഫ് സമയത്ത് ചോയ്സുകൾ ലോക്കുചെയ്യും.

അലോട്മെന്റ്

ആദ്യ റൗണ്ട് അലോട്മെൻറ് ഫലം സെപ്‌റ്റംബർ ഏഴിന് പ്രഖ്യാപിക്കും. അലോട്ചെയ്യപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടാൻ, എട്ടുമുതൽ 13 വരെ സമയമുണ്ടാകും. രണ്ടാംറൗണ്ട് നടപടികൾ 20-ന് തുടങ്ങും. വിവിധ നടപടികളുടെ സമയപരിധി ഇങ്ങനെയാണ്: രജിസ്ട്രേഷൻ 24-ന് ഉച്ചയ്ക്ക് രണ്ടുവരെ, ഫീസ് അടയ്ക്കൽ 24-ന് വൈകീട്ട് അഞ്ചുവരെ, ചോയ്സ് ഫില്ലിങ് 21 മുതൽ 24 രാത്രി 11.55 വരെ, ചോയ്സ് ലോക്കിങ് 24-ന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ.

രണ്ടാം അലോട്മെൻറ്് ഫലം 27-ന്. പ്രവേശനം 28 മുതൽ ഒക്ടോബർ അഞ്ചുവരെ.
റൗണ്ട് മൂന്ന് നടപടികൾ ഒക്ടോബർ 12-ന് തുടങ്ങും. സമയപരിധി ഇപ്രകാരം: രജിസ്ട്രേഷൻ 15-ന് ഉച്ചയ്ക്ക് രണ്ടുവരെ, ഫീസ് അടയ്ക്കൽ 15-ന് വൈകീട്ട് അഞ്ചുവരെ. ചോയ്സ് ഫില്ലിങ്, ലോക്കിങ് 15-ന് രാത്രി 11.55 വരെ. അലോട്മെൻറ്് -18, പ്രവേശന സമയപരിധി – 19 മുതൽ 26 വരെ.

മൂന്നാം റൗണ്ടിനുശേഷമുള്ള സ്ട്രേ വേക്കൻസി റൗണ്ടിൽ ഗവൺമെൻറ്്/എയ്ഡഡ് കോളേജുകളിലെയും കേന്ദ്ര സർവകലാശാലകൾ, ദേശീയ സ്ഥാപനങ്ങൾ എന്നിവയിലെയും ഒറ്റപ്പെട്ട ഒഴിവുകൾ എ.എ.സി.സി.സി. ഓൺലൈൻ കൗൺസിലിങ് വഴി നികത്തും. ഒഴിവുകൾ ഒക്ടോബർ 30-ന് വൈകീട്ട് അഞ്ചുകഴിഞ്ഞ് പ്രസിദ്ധപ്പെടുത്തും. ഈ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ള, താത്‌പര്യമുള്ളവർ അതിനുള്ള സന്നദ്ധത എ.എ.എ.സി.സി. വെബ് സൈറ്റ് വഴി അറിയിക്കേണ്ടിവരും. ചോയ്സ് ഫില്ലിങ് 30 മുതൽ നവംബർ ഒന്നുവരെ. ചോയ്സ് ലോക്കിങ് ഒന്നിന് രാത്രി 11.55 വരെ. അലോട്മെന്റ് ഫലം നാലിന്. പ്രവേശനം നാലിനും 11-നും ഇടയ്ക്ക് നേടണം.

മൂന്നാം റൗണ്ടിനുശേഷം കല്പിത സർവകലാശാലകളിലെ ഒറ്റപ്പെട്ട ഒഴിവുകൾ അതതു സർവകലാശാലാ തലത്തിൽ നികത്തുന്നതിലേക്ക് (സ്ട്രേ വേക്കൻസി റൗണ്ട്), അർഹതയുള്ളവരുടെ ലിസ്റ്റ് സ്ഥാപനങ്ങൾക്ക് എ.എ.എ.സി.സി. നവംബർ ആറിന് കൈമാറും. കൗൺസിലിങ്, റിപ്പോർട്ടിങ് ഉൾപ്പെടെയുള്ള നടപടികൾ അവർ ആറിനും 18-നും ഇടയിൽ പൂർത്തിയാക്കണം. ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന തീയതി, എൻ.സി.ഐ.എസ്.എം./എൻ.സി.എച്ച്. പിന്നാലെ വിജ്ഞാപനം ചെയ്യും.


Share our post

Kerala

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യത

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചുചൂടു കൂടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക തുടങ്ങി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


Share our post
Continue Reading

Kerala

നാലുവർഷമായി ശമ്പളമില്ല; പകല്‍ സ്‌കൂളില്‍ അധ്യാപകന്‍, ജീവിക്കാനായി രാത്രി തട്ടുകടയിലെ ജോലി

Published

on

Share our post

കോഴിക്കോട്: സ്‌കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. ജീന്‍സും ടീഷര്‍ട്ടുമിട്ട് റെഡിയാവും. പിന്നെ ആരുംകാണാതെ കുറച്ച് ദൂരെയുള്ള തട്ടുകടയിലേക്ക്. ഭക്ഷണം കഴിക്കാനല്ല ഈ പോക്ക്. വിളമ്പാനും മറ്റും സഹായിയായാണ്. ഈ വേഷത്തില്‍ ‘ഉള്ളിലെ’ അധ്യാപകനെ അധികമാരും തിരിച്ചറിയില്ലെന്ന പ്രതീക്ഷയില്‍ പാതിരവരെ ജോലി. രാവിലെ വീണ്ടും സ്‌കൂളിലേക്ക്, വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകനായി.നിയമനാംഗീകാരം കിട്ടാത്തതിനാല്‍ നാലുവര്‍ഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോഴിക്കോട് നഗരത്തിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്റെ ജീവിതമാണിത്.

കുറെക്കാലം രാത്രി വസ്ത്രക്കടകളില്‍ സെയില്‍സ്മാനായിട്ടാണ് ജീവിക്കാന്‍ വഴി കണ്ടെത്തിയിരുന്നത്. അറിയുന്ന ആരെയെങ്കിലും കണ്ടാല്‍ പറയും, ‘സുഹൃത്തിന്റെ കടയാണ്, കാണാന്‍ വന്നതാണ്’ എന്നൊക്കെ. ”ശമ്പളമില്ലാതെ ജോലിയുണ്ടായിട്ട് എന്തുകാര്യം. സ്‌കൂളിലും വീട്ടിലും പണച്ചെലവ് വരുന്ന സാഹചര്യങ്ങളിലെല്ലാം മാറിനില്‍ക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ഗതികേട്.

സ്‌കൂളില്‍ അധ്യാപകരൊന്നിച്ച് യാത്രപോകാന്‍ പദ്ധതിയിടുമ്പോള്‍ കല്യാണത്തിന് പോവാനുണ്ടെന്നോ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറും. എല്ലാവരുംകൂടി പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാലും വയറുവേദനയാണെന്നോ മറ്റോ പറഞ്ഞ് ഒഴിയും. അല്ലാതെ എന്തുചെയ്യും” -അദ്ദേഹം നെടുവീര്‍പ്പോടെ ചോദിക്കുന്നു.

ചിലപ്പോള്‍ ബസ് ടിക്കറ്റിനുള്ള പണംപോലും തികച്ചുണ്ടാവില്ല കൈയില്‍. പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയാല്‍ ഇങ്ങനെയുള്ള അധ്യാപകര്‍ കാത്തുനില്‍ക്കും. നാലുപേര്‍ വന്നാല്‍ ഓട്ടോയ്ക്ക് ഷെയര്‍ചെയ്ത് പോവാമല്ലോയെന്ന് കരുതി.

”പൈസയും ഇല്ല, വീടും ഇല്ല, ഒന്നുമില്ല! പലപ്പോഴും മാനസികവിഭ്രാന്തിയുടെ വക്കിലെത്തുന്ന സ്ഥിതി. കുടുംബത്തെ ഓര്‍ത്താണ് പിടിച്ചുനില്‍ക്കുന്നത്.”

കണ്ണീരോടെ അധ്യാപിക…

ഭര്‍ത്താവ് മരിച്ചപ്പോള്‍ ചെറിയ മൂന്നുകുട്ടികളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. ഒരു സഹായമാവട്ടെ എന്നുകരുതിയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലി നല്‍കിയത്. പക്ഷേ, നിയമനാംഗീകാരമാവാത്തതിനാല്‍ ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.

ഇപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും പഠിപ്പിക്കാനുംവരെ വഴിയില്ല. ചെറിയ കുട്ടികളായതിനാല്‍ അവര്‍ക്ക് സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ ഒറ്റയ്ക്കുവിട്ട് മറ്റുജോലിക്കൊന്നും പോകാനും വയ്യ” -കണ്ണീരോടെ ഒരു അധ്യാപിക പറയുന്നു.

”കൂടെയുള്ള അധ്യാപകര്‍ രാത്രിയിലൊക്കെ ജോലിക്കുപോകും. സ്ത്രീകള്‍ക്ക് രാത്രി ഓട്ടോ ഓടിക്കാനും തട്ടുകടയില്‍ നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ടല്ലേ. വഴികളെല്ലാം അടഞ്ഞ അവസ്ഥ. സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ എല്ലാ മാസവും പിരിവെടുത്ത് തരുന്ന ചെറിയ തുകകൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.”


Share our post
Continue Reading

Kerala

സ്ത്രീയെ കെട്ടിയിട്ട് കവര്‍ച്ച; സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയുടെ മകനും കസ്റ്റഡിയിൽ

Published

on

Share our post

കുട്ടനാട്: മാമ്പുഴക്കരിയില്‍ അറുപത്തിരണ്ടുകാരിയായ കൃഷ്ണമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൃഷ്ണമ്മയുടെ സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന ദീപയുടെ മകന്‍ നെയ്യാറ്റിന്‍കര ആറാലുംമ്മൂട് തുടിക്കോട്ടുകോണംമൂല പുത്തന്‍വീട്ടില്‍ അഖില്‍ (22) അറസ്റ്റില്‍. നെയ്യാറ്റിന്‍കരയില്‍നിന്നു പിടികൂടിയ ഇയാളെ രാമങ്കരി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡുചെയ്ത പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച അഖിലുമായി പ്രദേശത്ത് തെളിവെടുപ്പു നടത്താനാണ് പോലീസിന്റെ തീരുമാനം.

അഖിലിനെ ഞായറാഴ്ച നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശത്തും കണ്ടതായി രാമങ്കരി പോലീസിനു വിവരം ലഭിച്ചു. യൂണിഫോമിലല്ലാതെ സ്ഥലത്തെത്തിയ രാമങ്കരി പോലീസ് സംഘം അഖിലിനെ കണ്ടെത്തുകയും രഹസ്യമായി പിന്തുടരുകയും ചെയ്തു. ഒപ്പംതന്നെ ബാലരാമപുരം, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ നെയ്യാറ്റിന്‍കരയിലെ ഒരു ഓട്ടോ ഡ്രൈവറുമായി അഖില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്.ഐ.യെയും സംഘത്തെയും കണ്ട് ഇയാള്‍ ഓടി.

പോലീസ് പിന്തുടര്‍ന്നപ്പോള്‍ കനാലില്‍ ചാടി നീന്തിപ്പോകുകയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ് സംഘടിച്ച നാട്ടുകാര്‍ക്കൊപ്പം പോലീസും നടത്തിയ തിരച്ചിലില്‍ കനാല്‍ക്കരയിലെ പൊന്തക്കാട്ടില്‍ ഒളിച്ചനിലയില്‍ രാത്രിയോടെ ഇയാളെ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആദ്യം പിടിയിലായ രാജേഷ് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായ മൊഴിയാണ് കവര്‍ച്ചയെപ്പറ്റി അഖില്‍ നല്‍കിയത്. ഇതു തമ്മില്‍ പരിശോധിച്ചശേഷമേ സംഭവത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച വെളുപ്പിനെ രണ്ടരയോടെയാണ് മാമ്പുഴക്കരി വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടന്ന ദിവസംതന്നെ രാജേഷ് ബാലരാമപുരത്ത് പോലീസിന്റെ പിടിയിലായി.

മൂന്നരപ്പവന്റെ ആഭരണങ്ങള്‍, 36,000 രൂപ, എ.ടി.എം. കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കൃഷ്ണമ്മയുടെ വീട്ടില്‍ സഹായിയായി നിന്ന തിരുവനന്തപുരം സ്വദേശി ദീപ (കല), മക്കളായ അഖില, അഖില്‍ എന്നിവരാണ് തന്നെക്കൂടാതെ കവര്‍ച്ചയില്‍ പങ്കുള്ളവരെന്ന് രാജേഷ് മൊഴി നല്‍കിയത്.കൃത്യത്തിന് ഒരാഴ്ചമുന്‍പ് കൃഷ്ണമ്മയുടെ വീട്ടില്‍ താമസമാക്കിയ ദീപയാണ് മക്കളുടെ കൂടി സഹായത്തോടെ സംഭവം ആസൂത്രണം ചെയ്തത്. മക്കള്‍ക്കുപുറമേ സഹായത്തിനായി തന്നെയും ഒപ്പം കൂട്ടുകയായിരുന്നു- എന്നാണ് രാജേഷ് പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കൃഷ്ണമ്മ ദീപയെ സംശയിച്ചിരുന്നില്ല. നിലവില്‍ ദീപ ഒളിവിലാണ്.


Share our post
Continue Reading

Trending

error: Content is protected !!