Kannur
പുകഞ്ഞുതീരുന്ന ബീഡി വ്യവസായം

പയ്യന്നൂർ: കണ്ണൂരിന്റെ ഗ്രാമങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഏറെ സ്വാധീനിച്ച സംരംഭമാണ് ബീഡിയുടേത്. നിരവധി തൊഴിൽശാലകളുമായി ഗ്രാമജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ബീഡി വ്യവസായം മാറിയിരുന്നു. ആദ്യം സ്വകാര്യ സ്ഥാപനങ്ങളായിരുന്നുവെങ്കിൽ ദിനേശിന്റെ വരവോടെ ബീഡി മേഖല അവഗണിക്കാനാവാത്ത തൊഴിലിടമായി പരിണമിച്ചിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണത്തിൽനിന്നാണ് 1969 ഫെബ്രുവരി 15ന് തൊഴിലാളികളുടെ സ്വന്തം സ്ഥാപനമായ ദിനേശ് രൂപം കൊണ്ടത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി 42000 പേർക്ക് നേരിട്ടും രണ്ടു ലക്ഷം പേർക്ക് പരോക്ഷമായും തഴിൽ നൽകിയ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ സംഘമായി ചരിത്രമെഴുതി. നാടിനെ ഇടതുപക്ഷത്തോടൊപ്പം ചേർത്തുനിർത്തുന്നതിനും ദിനേശ് വഹിച്ച പങ്ക് ചെറുതല്ല.
കണ്ണൂരിൽ ആദ്യം ഉണ്ടായത് ഗണേശ് ബീഡിയായിരുന്നു. തുടർന്ന് മംഗലാപുരം ആസ്ഥാനമായുള്ള ഭാരത് ബീഡി, കണ്ണൂരിലെ സാധു ബീഡി എന്നിവയും സജീവമായി. കണ്ണൂരും പരിസരങ്ങളിലും സാധു ബീഡി സജീവമായപ്പോൾ കണ്ണൂരിന്റെ വടക്കും കാസർകോട് ജില്ലയിലുമാണ് ഭാരത് ബീഡി പന്തലിച്ചത്. പോയ കാലം ഇങ്ങനെയാണെങ്കിലും ബീഡി വ്യവസായത്തിന് ഇന്ന് പഴയ പ്രതാപമില്ല.
ബീഡിയെ പുകച്ചുചാടിച്ച ന്യൂജൻ കാലം
യുവാക്കളിൽ ബീഡി വലി കുറഞ്ഞത് വ്യവസായത്തെ ഏറെ ബാധിച്ചു. പുതുതലമുറ പൂർണമായും ബീഡിയെ മാറ്റി നിർത്തി. തൊഴിൽ കുറയാൻ ഇത് കാരണമായി. തൊഴിൽ സുരക്ഷയില്ലാത്തതിനാൽ തൊഴിലാളികൾ മേഖലയിലേക്ക് കടന്നുവരുന്നില്ല. ഉള്ളവർക്കു തന്നെ തൊഴിലില്ല. വൈവിധ്യവത്കരണത്തിലൂടെയാണ് ദിനേശ് ഒരു വിധം പിടിച്ചു നിൽക്കുന്നത്. സ്വകാര്യ ബീഡിക്കമ്പനികൾ പലതും പേരിൽ മാത്രമായി ഒതുങ്ങി.
കേരളത്തിൽ ബീഡി വ്യവസായ വിറ്റുവരവിൽ വൻ ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം 13 കോടിയോളം രൂപയുടെ കുറവുണ്ടായതായി തൊഴിൽമന്ത്രി കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ പറയുകയുണ്ടായി. 2020-21 വര്‍ഷം 61.88 കോടി രൂപ വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരുന്ന ബീഡി വ്യവസായം 2021-22 വര്‍ഷം 48.22 കോടിയായി കുറഞ്ഞതായും മന്ത്രി പറയുന്നു.
കരകയറ്റിയത് വൈവിധ്യവത്കരണം
ബീഡി വ്യവസായം ഗുരുതര പ്രതിസന്ധി നേരിട്ടപ്പോള്‍ ആരംഭിച്ച വൈവിധ്യവത്കരണ പദ്ധതികളിലൂടെ ബീഡിത്തൊഴിലാളികളെയും അവരുടെ ആശ്രിതരെയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. വ്യവസായം തകർച്ചയുടെ വക്കിലെത്തിയപ്പോഴാണ് വൈവിധ്യവത്കരണത്തിന് തുടക്കം കുറിച്ചത്. 1997 ൽ ഭക്ഷ്യ സംസ്കരണ യൂനിറ്റ് തുടങ്ങിയായിരുന്നു തുടക്കം. സഹകരണ സംഘമായതുകൊണ്ടുതന്നെ മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.
ഭക്ഷ്യസംസ്കരണത്തിന് പുറമെ കുടനിര്‍മാണം, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഡാറ്റ സെന്റര്‍, ഐ.ടി, ബാങ്കിങ് സോഫ്റ്റ് വെയര്‍, ഓഡിറ്റോറിയം, ഹോട്ടൽ തുടങ്ങിയ യൂനിറ്റുകളിലായി ബീഡിത്തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി 800ല്‍ പരം പേര്‍ക്ക് പ്രത്യക്ഷമായും ആയിരക്കണക്കിന് പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.
പ്രതാപമസ്തമിച്ച തൊഴിലിടം
കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിലും 18 പ്രൈമറി സംഘങ്ങളിലുമായി 5000ത്തോളം തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്നു. തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മിനിമം കൂലിയും പി.എഫ്, ഗ്രാറ്റ്യുവിറ്റി ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും കൃത്യതയോടെ സംഘം നല്കി വരുന്നുണ്ട്. പ്രതിവര്‍ഷം 17.33 കോടിയോളം രൂപ സംഘം ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചുവരുന്നുണ്ട്.
കുറഞ്ഞ നിരക്കിലുള്ള ബീഡി ബ്രാന്‍ഡുകള്‍ ഇവിടത്തെ ചെറുകിട കമ്പോളങ്ങള്‍ കൈയടക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. വിലയിലെ അന്തരം കാരണം ദിനേശ് ബീഡി വില്പന ചെയ്യാന്‍ സാധിക്കാതെ സ്റ്റോക്ക് കൂടിവരികയും ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളികളുടെ തൊഴില്‍ വെട്ടിച്ചുരുക്കേണ്ടി വരികയും ചെയ്തു.
പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം
കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം നിലവില്‍ നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു കോടി രൂപ പ്രവര്‍ത്തന ഗ്രാന്റായും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണ സഹായമായി ഒരു കോടി രൂപയും സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വ്യാജ ദിനേശ് ബീഡിയുടെ വ്യാപനം തടയുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലെ വിജിലന്‍സ് വകുപ്പ് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
നികുതി വെട്ടിച്ചുവരുന്ന ബീഡി വ്യാപകം
നികുതി വെട്ടിച്ചുകൊണ്ട് വരുന്ന ബീഡികള്‍ പലയിടങ്ങളിലും ദിനേശിന് ഭീഷണിയാവുന്നു. ഇത്തരം ബീഡികൾ പിടിച്ചെടുത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
അതിര്‍ത്തി ജില്ലകളായ ചെങ്കോട്ട, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നും വ്യാപകമായി ബീഡി ഉൽപന്നങ്ങള് കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടത്തുകയും വീടുകള്‍ കേന്ദ്രീകരിച്ച് സൂക്ഷിക്കുകയും ചെറിയ വാഹനങ്ങളില്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ വിതരണം ചെയ്തു വരുന്നതായും റെയ്ഡുകളില് കണ്ടെത്തിയിരുന്നു.
Kannur
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി


പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.
40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ടമാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Kannur
റിസർവേഷനുണ്ടായിട്ടും ടി.ടി ടോയ്ലറ്റിന് സമീപം നിർത്തിച്ചു; യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി


കണ്ണൂർ: ടി.ടിയുടെ ധിക്കാരം മൂലം തൃശൂരിൽനിന്ന് കണ്ണൂർ വരെ ടോയ്ലറ്റിന് സമീപം നിന്നു യാത്രചെയ്യേണ്ടിവന്ന യാത്രക്കാരന് ഇന്ത്യൻ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡന്റും പൊതു പ്രവർത്തകനുമായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി.ആർട്ടിസ്റ്റ് ശശികല തൃശൂരിൽനിന്ന് രാത്രി എട്ടിന് കണ്ണൂരിലേക്ക് മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടി.ടി ഹേമന്ത് കെ. സന്തോഷ് ടിക്കറ്റ് പരിശോധിക്കുകയും ഇരുന്ന സീറ്റിൽനിന്ന് എഴുന്നേൽപിച്ചു ടോയ്ലറ്റിന് സമീപം കണ്ണൂർ വരെ നിർത്തിക്കുകയുമായിരുന്നുവെന്നാണ് പരാതി.
എന്തു കാരണത്താലാണ് ടി.ടി ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടതെന്ന ചോദ്യമുന്നയിച്ചു ടി.ടിക്കും തിരുവനന്തപുരം ഡിവിഷനൽ കമേഴ്സ്യൽ റെയിൽവേ മാനേജർക്കും ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്കും ആർട്ടിസ്റ്റ് ശശികല നോട്ടീസ് നൽകിയെങ്കിലും ഇവരിൽനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.
തുടർന്ന് രണ്ടുവർഷത്തിലധികം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരമൊരു വിധി ഉണ്ടായത്. വിധി നടപ്പാക്കാൻ അനുവദിച്ച 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശയും കൂടി നൽകണം. പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ വൈസ് ചെയർമാൻ കൂടിയാണ് ആർട്ടിസ്റ്റ് ശശികല.
Kannur
പി.ജി.എസ് ഓര്‍ഗാനിക്ക് സര്ട്ടിഫിക്കേഷന് പദ്ധതി


കണ്ണൂർ : ജൈവകര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്ക്ക് മാര്‍ക്കറ്റുകളില്‍ ന്യായമായ വില ലഭിക്കുന്നതിന് വേണ്ടിയുള്ള പി.ജി.എസ് ഓര്‍ഗാനിക്ക് സര്ട്ടിഫിക്കേഷന് പദ്ധതി കൂടുതല്‍ കര്‍ഷകര്‍ക്ക് അവസരം നല്കുന്നു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ www.pgsindia.ncof.gov.in വെബ്സൈറ്റില്‍ ലഭിക്കും.നിലവില്‍ 11 ബ്ലോക്കുകളായി 120 ഓളം ക്ലസ്റ്ററുകളാണ് പി.ജി.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ ബ്ലോക്കുകളിലേയും കൃഷിഭവനുകളില്‍ ഏരിയ അനുസരിച്ച് 50 ഹെക്ടര്‍ വീതം വരുന്ന ഗ്രൂപ്പുകളെയാണ് പി.ജി.എസ് ക്ലസ്റ്ററുകളായി രൂപീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്