ഏഴാണ്ടും കടന്ന് മാലൂർ കൂവക്കരയിലെ ശ്രീധരൻ്റെ ‘ജലധാര’

മാലൂർ : നിലക്കാതെ ഏഴുവർഷമായി കുടിനീർ ചുരത്തുകയാണ് മാലൂരിലെ സി.പി. ചന്ദ്രശേഖരന്റെ വീട്ടിലെ കുഴൽക്കിണർ. 2016ൽ കുഴിച്ചപ്പോൾ മുതൽ തുടങ്ങിയതാണ്. ഇന്നുവരെ ഒരു നിമിഷംപോലും ഈ കിണറിൽനിന്നുള്ള ജലത്തിന്റെ ഒഴുക്ക് നിലച്ചിട്ടില്ല.
മാലൂരിലെ ചിത്രവട്ടം താഴ്‌വരയിലെ കൂവക്കരയിലുള്ള ഈ പ്രതിഭാസം പ്രദേശത്തിന്റെയാകെ ജലക്ഷാമം പരിഹരിച്ചു. കുടിവെള്ളം പ്രശ്നം രൂക്ഷമായപ്പോഴാണ് ചന്ദ്രശേഖരൻ വീടിന് മുന്നിൽ കുഴൽ കിണർ കുഴിച്ചത്. വളപട്ടണത്ത് നിന്നുള്ള സംഘമാണ് കിണർ നിർമിച്ചത്. കുഴിച്ച് 42 മീറ്റർ ആഴത്തിൽ എത്തിയപ്പോൾതന്നെ ശക്തമായ ജലപ്രവാഹം തുടങ്ങി. ഇത് കണ്ട് നിന്നവരെ അമ്പരപ്പിച്ചു. ആ കൗതുക കാഴ്ചക്ക് ഇന്നും ഒരു മാറ്റവുമില്ല. കടുത്ത വേനലിൽ സമീപ പ്രദേശങ്ങളൊക്കെ വരൾച്ചയിലാവുമ്പോഴും ജലസമ്പന്നമാണിവിടം. പ്രദേശത്തെ ഇരുന്നൂറിലധികം പേരാണ് ഇപ്പോൾ ഈ കിണറിനെ ആശ്രയിക്കുന്നത്. ഈ കൗതുകക്കാഴ്‌ച കാണാൻ ഇപ്പോഴും നിരവധിപേരെത്തുന്നു.
ഭൂമിക്കടിയിൽ ജലപ്രവാഹമുള്ള സ്ഥലത്ത് കുഴൽകിണർ നിർമിച്ചപ്പോൾ മുകളിലേക്ക് ജലം കുതിച്ചുയർന്നതാകാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ജലം ഇത്തരത്തിൽ പുറന്തള്ളുന്നപ്പെടുന്നതിലൂടെ പ്രദേശത്തെ ഉരുൾപ്പൊട്ടൽ സാധ്യത ഒഴിവാകുമെന്നും പരിശോധിക്കാനെത്തിയ വിദഗ്ധർ പറഞ്ഞിരുന്നു. പ്രദേശത്തെ കാർഷിക മേഖലകൾക്കുൾപ്പെടെ ഈ ജലസ്രോതസ്സ് പുത്തനുണർവേകി.