കൈക്കൂലി വാങ്ങിയ കേസിൽ കണ്ണൂർ സബ് രജിസ്റ്റർ ഓഫീസിലെ മുൻ സബ് രജിസ്ട്രാർക്ക് കഠിന തടവ്

കണ്ണൂർ : കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് രജിസ്ട്രാർക്ക് കഠിന തടവ്. കണ്ണൂർ സബ് രജിസ്റ്റർ ഓഫീസിലെ മുൻ സബ് രജിസ്ട്രാർ ആയിരുന്ന കെ. എം. രഘു ലാധരനെയാണ് 1,000/- രൂപ കൈക്കൂലി വാങ്ങിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം കഠിന തടവിനും 20,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
2011-ൽ കണ്ണൂർ സബ് രജിസ്ട്രാർ ആയിരുന്ന കെ. എം. രഘു ലാധരൻ, പരാതിക്കാരന്റെ അച്ഛന്റെ പേരിലുള്ള വസ്തു പരാതിക്കാരന്റെ പേരിൽ വിൽപത്ര പ്രകാരം മാറ്റി രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിനായി 2011 നവംബർ മാസം ഒൻപതാം തിയതി ഓഫീസ്സിൽ വച്ച് ആയിരം രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇത് കൈയോടെ പിടികൂടിയ കണ്ണൂർ വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി.യായിരുന്ന സുനിൽ ബാബു കോളോത്തുംകണ്ടി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ കെ.എം. രഘു ലാധരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ഒരു വർഷം കഠിന തടവിനും 20,000/- രൂപ പിഴ ഒടുക്കുന്നതിനും തലശ്ശേരി വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടർ ഉഷകുമാരി ഹാജരായി.