Kannur
പാടങ്ങൾ വരണ്ടുണങ്ങി; സങ്കടമഴയിൽ നെൽക്കർഷകർ

പയ്യന്നൂർ: തിരിമുറിഞ്ഞൊഴുകേണ്ട തിരുവാതിര ഞാറ്റുവേലയിൽ ഇക്കുറി മഴയില്ല. വൈകിയെത്തിയ കാലവർഷം ഒരാഴ്ചത്തെ പെയ്ത്തിൽ അവസാനിച്ചു. ഇന്ന് കർഷക ദിനമെത്തുമ്പോൾ നെൽകർഷകന്റെയുള്ളിൽ സങ്കടമഴയാണ് പെയ്യുന്നത്. വെള്ളമില്ലാത്തതിനാൽ മിക്ക പാടശേഖരങ്ങളിലും ഞാറ് പറിച്ചുനടാൻ വൈകി.
വൈകിയെത്തിയ മഴക്കു ശേഷം പറിച്ചുനട്ട നെൽച്ചെടികൾ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രണ്ടാംവിള വയലിനെ അപേക്ഷിച്ച് ഒരു വിളമാത്രമെടുക്കുന്ന ഉയർന്ന പ്രദേശത്തെ വയലുകളിലാണ് നാട്ടിപ്പണി കടുത്ത പ്രതിസന്ധിയിലായത്.
വേനൽ മഴയില്ലാത്തതിനാൽ വൈകിയാണ് പല സ്ഥലങ്ങളിലും ഞാറിട്ടത്. ജൂൺ അവസാന വാരമെങ്കിലും പറിച്ചുനടാമെന്ന പ്രതീക്ഷയാണ് ഈ വർഷം തകർന്നത്.
ഒരു വിളവയലുകൾ ഉണങ്ങി വരണ്ട നിലയിലാണ്. മഴയുടെ അഭാവം കാരണം സമീപത്തെ തോടുകളിൽ പോലും വെള്ളമെത്തിയില്ല. ഇതു മൂലം കെട്ടി കയറ്റാനും സാധിച്ചില്ലെന്ന് കർഷകർ പറയുന്നു. മുൻ കാലങ്ങളിൽ വിഷു കഴിഞ്ഞ ഉടനെ ലഭിക്കുന്ന വേനൽമഴയിൽ വിത്തിടുകയും ഇടവപ്പാതി തുടങ്ങിയ ഉടൻ പറിച്ചുനടുകയുമാണ് പതിവ്.
തിരുവാതിര ഞാറ്റുവേല തുടങ്ങുമ്പോഴേക്കും ചെടി മണ്ണിൽ ഉറച്ചിരിക്കും. ഈ ടൈംടേബിളാണ് താളം തെറ്റിയത്. വൈകി പെയ്യാൻ തുടങ്ങിയ മഴ നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിച്ചത്. അതും അസ്ഥാനത്തായി. പറിച്ചുനട്ട ഞാറ് വെള്ളമില്ലാതെ നശിക്കുകയാണ് മിക്കയിടങ്ങളിലും. 10 ദിവസമായി ജില്ലയിൽ ചാറ്റൽ മഴപോലുമില്ല. പലരും മോട്ടോർ ഉപയോഗിച്ച് നനക്കുകയാണ്.
മഴയില്ലെന്നതിനു പുറമെ കടുത്ത വെയിൽ കൂടിയായതോടെ ഇതും അപ്രായോഗികമായി. വെയിലിൽ പമ്പുചെയ്ത വെള്ളം ചൂടാവുകയും കൃഷി പഴുത്തു പോവുകയും ചെയ്യുമെന്ന് പഴയ കാല കർഷകർ പറയുന്നു. സ്വാഭാവികമായ മഴയോ ജലാശയങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളമോ ഉണ്ടെങ്കിൽ മാത്രമെ നെൽചെടികൾ നിലനിൽക്കൂ എന്നാണ് ഇവരുടെ അഭിപ്രായം.
മഴ വൈകിയാലും ശാസ്ത്രീയ കൃഷി രീതിയും പുതിയ നെൽവിത്തുകളും ഉപയോഗിക്കുന്നതിനാൽ തരക്കേടില്ലാത്ത വിളവാണ് മുൻവർഷങ്ങളിൽ ലഭിച്ചിരുന്നത്. ഒന്നാം വിളയിൽ ഹെക്ടറിന് 4000 കിലോ നെല്ലു വരെ ലഭിച്ചുവരുന്നു. എല്ലാ ജോലിക്കും യന്ത്രം ഉള്ള പക്ഷം ലാഭകരമാണ് കൃഷി. എന്നാൽ യന്ത്രമില്ലാത്ത വയലുകളിൽ വൻ നഷ്ടവുമാണ്. നഷ്ടം സഹിച്ചും കൃഷി ചെയ്യാൻ ഇറങ്ങിത്തിരിച്ചവർക്കാണ് കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായത്.
മഴയെ ആശ്രയിച്ചുള്ള കൃഷി ഇനി സാധ്യമല്ലെന്നാണ് കർഷകർ പറയുന്നത്. കൃത്രിമമായി വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കാത്ത പക്ഷം നെൽകൃഷി പൂർണമായും ഇല്ലാതാവുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കരനെൽ കൃഷിക്കുൾപ്പെടെ സർക്കാർ സബ്സിഡി നൽകുന്നുണ്ടെങ്കിലും കൃഷി നിലനിൽക്കണമെങ്കിൽ വെള്ളം അത്യാവശ്യമാണ്. അതുകൊണ്ട് ജലസേചന സൗകര്യം വിപുലപ്പെടുത്താൻ നടപടിയുണ്ടാവണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
Kannur
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി


പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.
40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ടമാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Kannur
റിസർവേഷനുണ്ടായിട്ടും ടി.ടി ടോയ്ലറ്റിന് സമീപം നിർത്തിച്ചു; യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി


കണ്ണൂർ: ടി.ടിയുടെ ധിക്കാരം മൂലം തൃശൂരിൽനിന്ന് കണ്ണൂർ വരെ ടോയ്ലറ്റിന് സമീപം നിന്നു യാത്രചെയ്യേണ്ടിവന്ന യാത്രക്കാരന് ഇന്ത്യൻ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡന്റും പൊതു പ്രവർത്തകനുമായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി.ആർട്ടിസ്റ്റ് ശശികല തൃശൂരിൽനിന്ന് രാത്രി എട്ടിന് കണ്ണൂരിലേക്ക് മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടി.ടി ഹേമന്ത് കെ. സന്തോഷ് ടിക്കറ്റ് പരിശോധിക്കുകയും ഇരുന്ന സീറ്റിൽനിന്ന് എഴുന്നേൽപിച്ചു ടോയ്ലറ്റിന് സമീപം കണ്ണൂർ വരെ നിർത്തിക്കുകയുമായിരുന്നുവെന്നാണ് പരാതി.
എന്തു കാരണത്താലാണ് ടി.ടി ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടതെന്ന ചോദ്യമുന്നയിച്ചു ടി.ടിക്കും തിരുവനന്തപുരം ഡിവിഷനൽ കമേഴ്സ്യൽ റെയിൽവേ മാനേജർക്കും ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്കും ആർട്ടിസ്റ്റ് ശശികല നോട്ടീസ് നൽകിയെങ്കിലും ഇവരിൽനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.
തുടർന്ന് രണ്ടുവർഷത്തിലധികം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരമൊരു വിധി ഉണ്ടായത്. വിധി നടപ്പാക്കാൻ അനുവദിച്ച 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശയും കൂടി നൽകണം. പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ വൈസ് ചെയർമാൻ കൂടിയാണ് ആർട്ടിസ്റ്റ് ശശികല.
Kannur
പി.ജി.എസ് ഓര്‍ഗാനിക്ക് സര്ട്ടിഫിക്കേഷന് പദ്ധതി


കണ്ണൂർ : ജൈവകര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്ക്ക് മാര്‍ക്കറ്റുകളില്‍ ന്യായമായ വില ലഭിക്കുന്നതിന് വേണ്ടിയുള്ള പി.ജി.എസ് ഓര്‍ഗാനിക്ക് സര്ട്ടിഫിക്കേഷന് പദ്ധതി കൂടുതല്‍ കര്‍ഷകര്‍ക്ക് അവസരം നല്കുന്നു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ www.pgsindia.ncof.gov.in വെബ്സൈറ്റില്‍ ലഭിക്കും.നിലവില്‍ 11 ബ്ലോക്കുകളായി 120 ഓളം ക്ലസ്റ്ററുകളാണ് പി.ജി.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ ബ്ലോക്കുകളിലേയും കൃഷിഭവനുകളില്‍ ഏരിയ അനുസരിച്ച് 50 ഹെക്ടര്‍ വീതം വരുന്ന ഗ്രൂപ്പുകളെയാണ് പി.ജി.എസ് ക്ലസ്റ്ററുകളായി രൂപീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്