കണ്ണൂർ, ജനീവ സർവകലാശാലകൾ തമ്മിൽ അക്കാദമിക സഹകരണം

കണ്ണൂർ: കണ്ണൂർ സർവകലാശാലയും സ്വിറ്റ്സർലണ്ടിലെ ജനീവ സർവകലാശാലയും തമ്മിൽ അക്കാദമിക ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവച്ചു.
ഇതനുസരിച്ച് കണ്ണൂർ സർവകലാശാലയിലെ ഇക്കോളജി, ഇഥോളജി ആൻഡ് എപ്പിഡെമിയോളജി ലബോറട്ടറി, പശ്ചിമഘട്ട പഠന കേന്ദ്രം എന്നിവയും ജനീവ സർവകലാശാലയിലെ മോഡലിംഗ് ഫോർ ഹ്യൂമൺ ആൻഡ് നേച്ചർ ഇൻറ്ററാക്ഷൻസ് ഗ്രൂപ്പും വിവിധ ഗവേഷണ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കും.
അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൈമാറ്റം, കൂട്ടായ ഗവേഷണ പ്രവർത്തനങ്ങൾ, ബിരുദാനന്തര, ഗവേഷക വിദ്യാർത്ഥികളുടെ മേൽനോട്ടം, സെമിനാറുകളിലും മറ്റ് അക്കാദമിക പരിപാടികളിലുമുള്ള പരസ്പര പങ്കാളിത്തം തുടങ്ങിയവയാണ് ധാരണാപത്രം അനുസരിച്ചുള്ള പ്രധാന പ്രവർത്തനങ്ങൾ.
കണ്ണൂർ സർവകലാശാല ജന്തു ശാസ്ത്ര പഠന വകുപ്പിലെ ഡോ. ജോസഫ് എരിഞ്ചേരി, പശ്ചിമഘട്ട പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.
പി.കെ പ്രസാദൻ, ജനീവ സർവകലാശാലയിലെ ഡോ. തക്കുയ ഇവാമുറ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കണ്ണൂർ സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ് ജനീവ സർവകലാശാലക്ക് വേണ്ടി ഡോ. തക്കുയ ഇവാമുറ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.