ട്രെയിനുകൾക്ക് നേരെ കല്ലേറുകൾ തുടർക്കഥയാവുന്നു; കണ്ണൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്, ചില്ലുകൾ തകർന്നു

കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി.
സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർ.പി.എഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്.
സംഭവത്തെക്കുറിച്ച് ആർ.പി.എഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.
ഇത്തരം കല്ലേറുകൾ ആസൂത്രിതമല്ലെന്നാണ് കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കല്ലേറുണ്ടായപ്പോൾ ആർ.പി.എഫ് പ്രാഥമികമായ നിഗമനം നൽകിയത്.
എന്നാൽ കണ്ണൂർ-കാസർകോഡ് ഭാഗത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. കല്ലേറിൽ എസി കോച്ചിന്റെ ചില്ലുകൾ തകർന്നിരുന്നു. എന്നാൽ ആസൂത്രിതമല്ല ആക്രമണങ്ങൾ എന്ന പ്രാഥമികമായ നിഗമനത്തിലാണ് ആർ.പി.എഫ്.