Connect with us

MATTANNOOR

പറക്കാൻ ആകാശമില്ലാതെ കണ്ണൂർ

Published

on

Share our post

കണ്ണൂർ: പണ്ടൊരു കുന്നംകുളത്തുകാ​രൻ വിമാനമുണ്ടാക്കി. എല്ലാം റെഡിയായി പറക്കാൻ ഒരുങ്ങിയപ്പോഴാണ് അയാൾക്ക് ഒരുകാര്യം ഓർമവന്നത്. റൺവേ മാത്രമില്ല. എന്നാൽ, കണ്ണൂർ വിമാനത്താവളത്തിന്റെ കഥ വ്യത്യസ്തമാണ്. വിമാനത്താവളം റെഡി. റൺവേയും റെഡി. എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ, പറന്നുയരാൻ ആകാശം (വിമാനം) മാത്രമില്ല.

ഇനി കേരള മുഖ്യമന്ത്രി പറയുന്നത് കേൾക്കുക: ‘‘കണ്ണൂർ വിമാനത്താവളത്തിന്റെ ഈയവസ്ഥയിൽ പ്രത്യേക മാനസിക സുഖമാണ് കേന്ദ്രസർക്കാറിന് ലഭിക്കുന്നത്. പോയന്റ് ഓഫ് കോൾ പദവി നൽകുന്നകാര്യത്തിൽ തലതിരിഞ്ഞ നിലപാടാണ് കേന്ദ്രത്തിന്റേത്’’- ഒരു വിമാനത്താവളത്തിന്റെ അവസ്ഥയെന്തെന്ന് അറിയാൻ മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ മാത്രം മതി.

കണ്ണൂരിന്റെ ചിറകരിഞ്ഞതിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് സ്ഥാപിക്കുക കൂടിയാണ് മുഖ്യമന്ത്രി. ഉത്തരവാദി ആരായാലും കണ്ണൂർ വിമാനത്താവളത്തിന്റെ ഗതി ഒട്ടും ആശാവഹമല്ലെന്ന് വ്യക്തം. യാത്രക്കാർ ഏറെയുണ്ടായിട്ടും വിമാനങ്ങളിലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത സ്ഥിതി. കണ്ണൂരിൽനിന്നുള്ള എം.പിമാർ നിരന്തരം പാർലമെന്റിൽ ഉന്നയിച്ചിട്ടും ഒരുഫലവുമില്ല.

റൺവേയിൽ മുൻനിരയിൽ

2018 ഡിസംബർ ഒമ്പതിനാണ് സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം മട്ടന്നൂരിനടുത്ത് മൂർഖൻപറമ്പിൽ നാടിന് സമർപ്പിച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ എയർലൈൻസ് എന്നിവരാണ് തുടക്കത്തിൽ സർവിസ് നടത്തിയത്.

മികച്ചനിലയിൽ കുതിച്ച് മുന്നോട്ടുപോയ വിമാനത്താവളം നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്.

ഗോ ഫസ്റ്റ് എയർലൈൻ സർവിസ് നിർത്തിയതും മറ്റ് എയർലൈനുകൾ കടന്നുവരാത്തതും വിദേശവിമാനങ്ങൾ എത്താൻ പോയൻറ് ഓഫ് കോൾ പദവി കേന്ദ്രം നൽകാത്തതുമാണ് പ്രതിസന്ധി കൂട്ടിയത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, കർണാടകയിലെ കുടക് ജില്ലകൾ ഉൾപ്പെടുന്ന വലിയൊരു മേഖലയാണ് കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. നേരത്തേ കരിപ്പൂർ, കൊച്ചി, കർണാടകയിലെ മംഗളൂരു എന്നീ വിമാനത്താവളങ്ങളെയാണ് ഈ പ്രദേശങ്ങളിലുള്ളവർ ആശ്രയിച്ചിരുന്നത്.

കണ്ണൂരി​ൽ നിന്ന് വിമാനങ്ങൾ കുറഞ്ഞതും ഉള്ളതിൽ ടിക്കറ്റ് കിട്ടാതെയും വന്നതോടെ ഇപ്പോൾ വീണ്ടും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായി യാത്രക്കാർ. ടിക്കറ്റ് കിട്ടിയാൽ തന്നെ ഉയർന്നനിരക്കും. കരിപ്പൂർ, കൊച്ചി എന്നിവിടങ്ങളേക്കാൾ 30-40 ശതമാനം നിരക്ക് വർധനയാണ് ഈടാക്കുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവർ ഇതോടെ പൂർണമായും കണ്ണൂർ വിമാനത്താവളത്തെ കൈയൊഴിയുകയാണ്.

യാത്രക്കാർക്ക് കണ്ണൂർ വേണം; ഇതാ കണക്കുകൾ

2018-23 കാലയളവിൽ 4,345,194 യാത്രക്കാരാണ് കണ്ണൂരിൽ നിന്ന് പറന്നത്. 2,566,882 പേർ വിദേശത്തേക്കും 1,778,312 പേർ ആഭ്യന്തര യാത്രക്കാരുമാണ്. ഇതുവരെ 18,657 വിദേശ സർവിസുകളും 26,659 ആഭ്യന്തര സർവിസുകളും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നടത്തി. 2019-20 കാലയളവിൽ 15,83,600 പേർ കണ്ണൂരിൽ നിന്ന് യാത്രചെയ്തിരുന്നു. 777660 പേർ ആഭ്യന്തരയാത്ര നടത്തിയപ്പോൾ വിദേശത്തേക്ക് 8,05,940 പേർ യാത്ര ചെയ്തു.

എന്നാൽ, 2022 -23 കാലയളവി​ലെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. വൻതോതിലാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. ആഭ്യന്തര-വിദേശ സർവിസുകളിൽ നിന്നായി 12,57,086 പേരാണ് യാത്രചെയ്തത്. 2019 കാലയളവിൽ നിന്ന് 2023ലേക്ക് എത്തുമ്പോൾ 326,514 യാത്രക്കാരുടെ കുറവാണ് കണ്ണൂർ വിമാനത്താവളം നേരിട്ടത്. ഇതിൽ വിദേശത്തേക്ക് യാത്രചെയ്തവരുടെ എണ്ണം ചെറിയതോതിൽ കൂടിയെങ്കിലും ആഭ്യന്തരയാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. വിദേശത്തേക്ക് പോയവരുടെ എണ്ണം 8,53,091ഉം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4,03,995ഉം ആണ്.

ഗോ ഫസ്റ്റ് നിലച്ചു, കൂനിന്മേൽക്കുരു

ഗള്‍ഫിലേക്കടക്കം സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സർവിസ് നിര്‍ത്തിയതോടെയാണ് വിമാനത്താവളം കനത്ത തിരിച്ചടി നേരിട്ടത്. 2019 -20 കാലയളവിൽ 15,131 വിദേശ-ആഭ്യന്തര സർവിസുകളാണ് നടത്തിയതെങ്കിൽ 2022-23 കാലയളവിൽ സർവിസുകളുടെ എണ്ണം 12,024 കുറഞ്ഞു. വിമാനങ്ങള്‍ കുറഞ്ഞതോടെ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു.

ഗോ ഫസ്റ്റ് എയർലൈൻ സർവിസ് പ്രതിസന്ധിയെ തുടർന്ന് 2023 മേയിൽ മാത്രം 25,270 യാത്രക്കാരാണ് കുറഞ്ഞത്. ഏപ്രിലിൽ 1,17,310 പേരാണ് കണ്ണൂർ വഴി യാത്രചെയ്തത്. ഗോ ഫസ്റ്റ് എയർ സർവിസുകൾ നിർത്തിയ മേയിൽ യാത്രക്കാരുടെ എണ്ണം 92,040 ആയി കുറഞ്ഞു.

18,066 അന്താരാഷ്ട്ര യാത്രക്കാരുടെയും 7204 ആഭ്യന്തര വിമാനയാത്രക്കാരുടെയും എണ്ണമാണ് കുറഞ്ഞത്. ജൂണിൽ 10,296 പേരുടെ കുറവാണ് ഉണ്ടായത്. 56,065 അന്താരാഷ്ട്രയാത്രക്കാരും 25,679 ആഭ്യന്തരയാത്രക്കാരും ഉൾപ്പെടെ 81,744 പേരാണ് ജൂണിൽ യാത്രചെയ്തത്.

വിമാനത്താവളത്തിന്റെ ഉയിർത്തെഴുന്നേൽപിനായി ജില്ലയിലെ എം.പിമാർ നിരന്തരം കേന്ദ്രത്തിനു മുന്നിൽ വിവിധ കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും തള്ളുകയാണ്. കണ്ണൂർ വിമാനത്താവളത്തിന് പോയൻറ് ഓഫ് കോൾ പദവി നൽകണമെന്ന് എം.പിമാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ നിരന്തരം ആവശ്യപ്പെട്ടപ്പോൾ മെട്രോ നഗരമല്ലെന്നപേരിൽ ആവശ്യം തള്ളുകയാണ് കേന്ദ്രം.


Share our post

MATTANNOOR

മട്ടന്നൂരിൽ അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ്

Published

on

Share our post

മട്ടന്നൂർ : ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ് മട്ടന്നൂർ യൂണിവേഴ്‌സൽ കോളേജിൽ തുടങ്ങി. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം. ലക്ഷ്മികാന്തൻ, ഡോ. പി.കെ. ജഗന്നാഥൻ, കോളേജ് പ്രിൻസിപ്പൽ കെ.കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കോച്ച് നവനീതിന്റെ നേതൃത്വത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0490 2474701, 9495415360.


Share our post
Continue Reading

MATTANNOOR

ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

Published

on

Share our post

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.


Share our post
Continue Reading

MATTANNOOR

അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ്‌ ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!