ഓണം സീസണിൽ പ്രതീക്ഷയർപ്പിച്ച് നെയ്ത്ത് തൊഴിലാളികൾ

കരിവെള്ളൂർ : ഊടും പാവും നെയ്ത് ജീവിതം കരകയറ്റാൻ ഓണത്തിന് പ്രതീക്ഷയർപ്പിക്കുകയാണ് നെയ്ത്ത് തൊഴിലാളികൾ. ഒരു കാലത്ത് നെയ്ത്ത് വ്യവസായത്തിന് പേരുകേട്ട ഗ്രാമമായിരുന്നു കരിവെള്ളൂർ. ഓണം അടുത്തതോടെ കൂടുതൽ കൈത്തറി വസ്ത്രങ്ങൾ വിപണിയിലെത്തിക്കുകയാണ് കരിവെള്ളൂർ വീവേഴ്സ്, കരിവെള്ളൂർ ഹാൻഡ്‌ലൂം വീവേഴ്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ നെയ്ത്ത് സ്ഥാപനങ്ങൾ.
ഇരുനെയ്ത്ത് ശാലകളും മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ബെഡ്ഷീറ്റ് തുടങ്ങിയവയാണ് വിപണിയിൽ എത്തിക്കുന്നത്. അതാത് വിപണന കേന്ദ്രങ്ങളിൽ നിന്നും കണ്ണൂർ പൊലീസ് മൈതാനിയിൽ നിന്നു കൈത്തറി വസ്ത്രങ്ങൾ വിൽപന നടത്തുന്നു.
20 ശതമാനം ഗവ. റിബേറ്റോടുകൂടിയാണ് വസ്ത്രങ്ങൾ വിൽക്കുന്നത്. സ്കൂൾ യൂണിഫോം തുണികൾ നെയ്ത് നൽകിയ ഇനത്തിൽ കഴിഞ്ഞ 4 മാസത്തെ കൂലി തൊഴിലാളികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മുൻകാലങ്ങളിലെ റിബേറ്റ് തുക സർക്കാർ നൽകാത്തതും കൈത്തറി വ്യവസായ മേഖലയെ സാരമായി ബാധിക്കുന്നു.
നൂൽ, ചായം എന്നിവയ്ക്ക് മുൻവർഷങ്ങളെക്കാൾ വില കൂടിയതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. കരിവെള്ളൂർ ഗ്രാമത്തിലെ ഒട്ടേറെ വീടുകളിലും കൈത്തറി വസ്ത്രങ്ങൾ നിർമിച്ച് ഉപജീവനം കണ്ടെത്തുന്നവർ ഏറെയാണ്. ഓണത്തിന് മുൻപ് ലഭിക്കാനുള്ള കൂലിയും മുൻകാല റിബേറ്റും നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.