Kannur
പാലക്കയംതട്ടിൽ സായന്തന ദൃശ്യം നുകരാൻ സഞ്ചാരികൾക്ക് വിലക്ക്

ശ്രീകണ്ഠപുരം: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പാലക്കയംതട്ടിൽ വൈകീട്ടത്തെ കാഴ്ച നുകരാൻ സഞ്ചാരികൾക്ക് അധികൃതരുടെ വിലക്ക്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നടക്കം ഇവിടെ വൈകീട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് നിരാശക്കാഴ്ചയോടെ മടക്കം.
ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലാണ് പാലക്കയംതട്ട് വിനോദസഞ്ചാരകേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തേ കരാറുകാരനായിരുന്നു ചുമതല. പിന്നീടാണ് ഡി.ടി.പി.സി നിയന്ത്രണം നേരിട്ടേറ്റെടുത്തത്. കഴിഞ്ഞദിവസം മുതല്‍ സഞ്ചാരികള്‍ക്ക് വൈകീട്ട് അഞ്ചിനുശേഷം പാലക്കയംതട്ടില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
വെളിച്ചമില്ല എന്ന കാരണത്താലാണത്രെ പ്രവേശന നിരോധനം. നേരത്തേ ഇവിടെയുണ്ടായിരുന്ന ബള്‍ബുകള്‍ നിലവിലില്ല. അതേസമയം വൈദ്യുതി കണക്ഷനും മറ്റ് സംവിധാനങ്ങളുമുണ്ട്. ബള്‍ബുകള്‍ പുനഃസ്ഥാപിച്ചാല്‍ വെളിച്ചപ്രശ്നം പരിഹരിക്കാൻ കഴിയും.
എന്നാല്‍, ഇതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. പ്രവേശന നിരോധനം സഞ്ചാരികളിലും നാട്ടുകാരിലും വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. കാറ്റും കോടമഞ്ഞും സൂര്യാസ്തമയവും സന്ധ്യാസമയത്തെ കാഴ്ചകളുമാണ് പാലക്കയംതട്ടിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. അഞ്ചിന് ഗേറ്റ് അടക്കുന്നതോടെ സഞ്ചാരികള്‍ക്ക് ഇതിനുള്ള അവസരം നഷ്ടമാവുകയാണ്. നേരത്തേ രാവിലെ മുതല്‍ രാത്രി 10 വരെയായിരുന്നു പ്രവേശനം.
35 രൂപയാണ് ഒരാളില്‍നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത്. വൈകീട്ടത്തെ പ്രവേശന നിരോധനം വന്നതോടെ പാലക്കയംതട്ടിന്റെ പ്രകൃതിരമണീയതയും കാഴ്ചകളും ആസ്വദിക്കാന്‍ കഴിയാതെ ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ദൂരസ്ഥലങ്ങളില്‍ നിന്ന് വരെയെത്തി നിരാശരായി മടങ്ങുന്നത്.
ഏറെദൂരം താണ്ടി സഞ്ചാരികള്‍ ഇവിടെയെത്തുമ്പോഴാണ് പ്രവേശന നിരോധനം അറിയുന്നത്. ടൂറിസം വകുപ്പിനും ഇതുവഴി വന്‍ നഷ്ടമാണ് ഉണ്ടാവുന്നത്. എന്നിട്ടും അവർ പരിഹാരം കാണാൻ ഒരുക്കമല്ല.
പ്രവേശന വിലക്കിനെച്ചൊല്ലി സഞ്ചാരികളും ജീവനക്കാരും പ്രവേശന കവാടത്തിനു മുന്നില്‍ തര്‍ക്കവും ബഹളങ്ങളും നിത്യസംഭവമാണ്. നേരത്തേ അകത്ത് പ്രവേശിക്കുന്ന സഞ്ചാരികളെ അഞ്ച് മണിക്കുള്ളില്‍ പുറത്തിറക്കുന്നതും ബഹളത്തിനിടയാക്കുന്നു.
പാലക്കയംതട്ടിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും ഇതിനെതിരെ സംരക്ഷണ സമിതി രൂപവത്കരിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാലക്കയംതട്ടിന്റെ ഭാഗമായുള്ള മഞ്ഞുമല വികസന സമിതി ചെയര്മാന് സജി ജോര്‍ജ് പറഞ്ഞു.
സഞ്ചാരികള്‍ക്ക് വൈകീട്ടേർപ്പെടുത്തിയ പ്രവേശന വിലക്ക് പാലക്കയംതട്ട് മേഖലയിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ തിരിച്ചടിയായി.
പാലക്കയംതട്ടില്‍ വെളിച്ചസംവിധാനം പുനഃസ്ഥാപിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും സഞ്ചാരികള്‍ക്കുള്ള പ്രവേശന വിലക്ക് പിന്‍വലിക്കണമെന്നും വ്യാപക ആവശ്യമുയര്‍ന്നിരിക്കുകയാണ്.
ടൂറിസം വകുപ്പ് നേരിട്ട് ഏറ്റെടുത്തതോടെയാണ് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ഈ വശ്യസുന്ദര മാമലയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതെന്നാണ് പ്രദേശവാസികളും പറയുന്നത്. പാലക്കയംതട്ടും പൈതൽമലയും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാഞ്ഞിരക്കൊല്ലി മാമലയും അളകാപുരി വെള്ളച്ചാട്ടവും മതിലേരിത്തട്ടുമെല്ലാം മലയോരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഒട്ടേറെ സഞ്ചാരികൾ പ്രതീക്ഷയോടെ എത്തുമ്പോഴും ടൂറിസം വകുപ്പിന്റെ കെടുകാര്യസ്ഥതയും അനാവശ്യ നിയന്ത്രണങ്ങളും സഞ്ചാരികളെ നിരാശപ്പെടുത്തുകയാണ്.
Kannur
പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന നടപടി

ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച പാപ്പിനിശ്ശേരി-വളപട്ടണം-പുതിയതെരു ഗതാഗത പരിഷ്‌കരണം കർശനമായി തുടരാൻ കലക്ടറേറ്റിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് പോലീസിനും ആർടിഒക്കും യോഗം നിർദേശം നൽകി. കെ.വി സുമേഷ് എം.എൽ.എ യുടെയും എ.ഡി.എം പദ്മചന്ദ്രക്കുറുപ്പിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയിൽ തന്നെ ഏറെ ഉപകാരപ്രദമായ ഗതാഗത പരിഷ്‌കരണമായിട്ടാണ് പാപ്പിനിശ്ശേരി-വളപട്ടണം- പുതിയതെരു ഗതാഗത പരിഷ്‌കരണം വിലയിരുത്തപ്പെടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പുതിയതെരുവിനെ റെഡ് സോണിൽ നിന്നും ഗ്രീൻ സോണിലേക്ക് മാറ്റാൻ സാധിച്ച ഗതാഗത പരിഷ്‌കരണം ഏറെ അഭിനന്ദനാർഹമാണെന്നും ഇത് ശക്തമായി തുടരണമെന്നും സംസ്ഥാന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കലക്ടറെ അറിയിച്ചതായി എഡിഎം പറഞ്ഞു.
ഗ്രീൻ സോണിലായ പുതിയതെരു വളപട്ടണം പാലം പാപ്പിനിശേരി ഭാഗം ഗ്രീൻ സോണിൽ തന്നെ നിലനിൽക്കുന്നുണ്ട് എന്ന് ആർ.ടി.ഒ അറിയിച്ചു. തുടർച്ചയായി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിച്ചു. ചിലർ ബോധപൂർവ്വം ട്രാഫിക് ലംഘിക്കുന്നതായി പോലീസ് അറിയിച്ചു. വിജയകരമായ ട്രാഫിക് പരിഷ്കരണത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു. മാഗ്നറ്റ് ഹോട്ടലിനു മുന്നിലെ കണ്ണൂർ തളിപ്പറമ്പ് ഭാഗത്തേക്ക് ഇരു ബസ്സ് സ്റ്റോപ്പുകളിലും ബസുകൾ റോസിൻ്റെ മധ്യത്തിൽ നിർത്തുന്നതും പാപ്പിനിശ്ശേരി പഴയങ്ങാടി ജംഗ്ഷനിൽ ട്രാഫിക് ലംഘിച്ച് സ്വകാര്യ വാഹനങ്ങൾ എതിർ വശത്തേക്ക് കയറുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.
അവധിക്കാലമായതിനാൽ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർധനവുണ്ട്. ഒരു മിനിറ്റിൽ 62 വാഹനങ്ങൾ കടന്നുപോയത് ഇപ്പോൾ 86 ആയി. ടാങ്കർ ലോറികളും ചരക്ക് വാഹനങ്ങളും കടന്നുപോകുന്നതിനാൽ വൈകുന്നേരങ്ങളിൽ ചുങ്കം മേഖലയിലും പുതിയതെരു വില്ലേജ് ഓഫീസിനു മുന്നിലും ചില സമയങ്ങളിൽ വാഹന തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി പുതിയതെരുവിൽ ഹോട്ടൽ മാഗ്നറ്റിന്റെ മുൻവശത്ത് കണ്ണൂർ ഭാഗത്തേക്കും തളിപ്പറമ്പ് ഭാഗത്തേക്കും പോകുന്ന ബസുകൾ റോഡിന് നടുവിൽ നിർത്തുന്നത് ഒഴിവാക്കാനും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനും പ്രത്യേകമായി പോലീസിനെ നിയോഗിക്കാൻ യോഗം തീരുമാനിച്ചു. ഗതാഗത പരിഷ്‌കരണം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിനും പോലീസിനും നിർദേശം നൽകി. വില്ലേജ് ഓഫീസിനു മുൻവശത്ത് ബസ് ബേ നിർമ്മാണം വേഗതയിലാക്കാൻ കെ.എസ്.ഇ.ബി ക്കും വിശ്വസമുദ്രയുടെ എൻജിനീയറിങ് വിഭാഗത്തിനും കത്ത് നൽകാൻ തീരുമാനിച്ചു.
ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, സിഐ ടി.പി സുമേഷ്, ആർടിഒ ഉണ്ണികൃഷ്ണൻ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ, വിശ്വസമുദ്ര പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kannur
പിണറായി എഡ്യുക്കേഷൻ ഹബ്ബ് അന്തിമ ഘട്ടത്തിലേക്ക്

കണ്ണൂർ :പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ നിർമ്മാണം പുരോഗമിക്കുന്നു.ഐ.എച്ച്.ആർ.ഡി കോളേജ്, പോളിടെക്‌നിക്, ഗസ്‌റ്റ് ഹൗസ്, ക്യാന്റീൻ എന്നിവയുടെ പ്രവൃത്തിയാണ് ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നത്.ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമാണ് പിണറായി എഡ്യുക്കേഷൻ ഹബ്ബ്.
പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ എഡ്യുക്കേഷൻ ഹബ്ബായിരിക്കും ഇത്. അടുത്ത വർഷം മാർച്ചിൽ ഹബ്ബ് നാടിന് സമർപ്പിക്കാനാണ് ധാരണ.കഴിഞ്ഞ വർഷം ആഗസ്ത് 24 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എഡുക്കേഷൻ ഹബ്ബിന് തറക്കല്ലിട്ടത്. പതിമൂന്ന് ഏക്കറിലാണ് കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിൽ നാഴികക്കല്ലാകാൻ പോകുന്ന എജ്യൂക്കേഷൻ ഹബ്ബ് ഒരുങ്ങുന്നത്.
ഹബ്ബിനോട് അനുബന്ധിച്ച് ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഒരുങ്ങും.വിവിധ അക്കാഡമികൾക്ക് പുറമെ അതിഥി മന്ദിരം, കാന്റീൻ,ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ എന്നിവയും ഒരുക്കുന്നുണ്ട്. പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടായിരം പേരെ ഉൾകൊള്ളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമ്മിക്കുന്നുണ്ട്.
പിണറായി എഡ്യുക്കേഷൻ ഹബ്ബിൽ
പോളിടെക്നിക്ക് കോളേജ്
ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ഐ.എച്ച്.ആർ .ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്
നേട്ടം സംസ്ഥാനത്തിനാകെ
കിഫ്‌ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ.എച്ച്.ആർ.ഡിയും നിർമ്മാണ മേൽനോട്ടം കെ.എസ്.ഐ.ടി.ഐ.എല്ലുമാണ് നിർവഹിക്കുന്നത്. നവീനമായ പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് എജ്യൂക്കേഷൻ ഹബ്ബിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്