ഓണം കൊഴുപ്പിക്കാൻ 89 ഓണച്ചന്തകൾ

കണ്ണൂർ :ഓണത്തിന് വിഷരഹിത നാടൻ പച്ചക്കറികൾ ന്യായ വിലക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് ജില്ലയിൽ 89 ഓണച്ചന്തകൾ ആരംഭിക്കും. കൃഷി ഭവൻ മുഖേന കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് സംഭരിച്ച് ഓണ ചന്തകളിലേക്ക് എത്തിക്കും.
ഉള്ളി, ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ് തുടങ്ങി ഇവിടെ വിളയാത്ത ഇനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കും. നാടൻ പച്ചക്കറി ഇനങ്ങളിൽ തികയാതെ വരുന്നവയും പുറത്തുനിന്ന് എത്തിക്കാനാണ് പദ്ധതി.
കർഷകരിൽ നിന്ന് പച്ചക്കറികൾ പൊതു വിപണിയിലെ വിലയെക്കാൾ 10 ശതമാനം കൂടിയ വിലയ്ക്കാണ് സംഭരിക്കുക. ഇത് കുറഞ്ഞ വിലയിൽ ഓണച്ചന്ത വഴി വിതരണം ചെയ്യും.
പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ഓണക്കാലത്തെ കൃത്രിമ ക്ഷാമം നിയന്ത്രിക്കുന്നതോട് ഒപ്പം ന്യായ വിലയിൽ ജനങ്ങൾക്ക് ഗുണ നിലവാരമുള്ള വിഷരഹിത പച്ചക്കറി ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. ഹോർട്ടികോർപ്പ് വഴിയും പച്ചക്കറി സംഭരിക്കും.
മലയോര മേഖലകളിൽ നിന്നുൾപ്പെടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പരമാവധി നാടൻ പച്ചക്കറികൾ സംഭരിക്കാനാണ് കൃഷി ഭവന്റെ ലക്ഷ്യം.
പൊതു വിപണിയിൽ സർക്കാർ ഇടപെട്ടിട്ടും വില കുതിക്കുന്ന സാഹചര്യത്തിൽ ഓണക്കാലത്ത് വില ഇനിയും കൂടുമോയെന്ന ആശങ്കയിലാണ് കൃഷി വകുപ്പും സർക്കാരും.