തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവര്‍ തൂവല്‍ വെള്ളച്ചാട്ടത്തിലെത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്കുവീണാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടെന്ന സംശയത്തെത്തുടര്‍ന്ന് രാത്രിയിൽത്തന്നെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. രാത്രി 11 മണിയോടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. വീണ്ടും ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.
വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും ചെരിപ്പും കണ്ടെത്തിയതാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതായി സംശയിക്കാന്‍ കാരണം. നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ശനിയാഴ്ച വൈകീട്ട് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം കണ്ടത്. നെടുങ്കണ്ടം എം.ഇ.എസ്. കോളേജില്‍ ബിരുദ വിദ്യാര്‍ഥിയാണ് സെബിന്‍ സജി. അനില കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുമാണ്.