Connect with us

Kerala

അപകടങ്ങള്‍ പതിയിരിക്കുമ്പോഴും കൂടല്‍ക്കടവിലേക്ക് സഞ്ചാരിപ്രവാഹം; തകൃതിയായ മീന്‍പിടുത്തം

Published

on

Share our post

പനമരത്തു നിന്ന് പതിനൊന്നുകിലോമീറ്റര്‍ മാറി പേര്യാമലയില്‍നിന്നു വരുന്ന മാനന്തവാടിപ്പുഴയും ബാണാസുരമലയില്‍ നിന്നുമെത്തുന്ന പനമരം പുഴയും സംഗമിക്കുന്ന ഇടത്താണ് കൂടല്‍ക്കടവ് തടയണ. കുറുവ ദ്വീപിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ തടയണ കണാനും മീന്‍ പിടിക്കാനുമായി ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. മാനന്തവാടി പുഴയും പനമരം പുഴയുമായി കബനി ഒത്തുചേരുന്ന സ്ഥലമായതിനാലാണ് ‘കൂടല്‍ കടവ്’ എന്ന പേര് വന്നത്.

കല്‍പ്പറ്റ-പനമരം-കൊയിലേരി വഴിയും, പനമരം-പുഞ്ചവയല്‍-ദാസനക്കര വഴിയും, മാനന്തവാടി-കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും സഞ്ചാരികള്‍ക്ക് കൂടല്‍ക്കടവിലേക്ക് എത്തിച്ചേരാന്‍ കഴിയും. കാണാന്‍ അതിമനോഹരമാണെങ്കിലും അപകടവും പതിയിരിക്കുന്നുണ്ട് കൂടല്‍ക്കടവില്‍. വെള്ളിയാഴ്ച മീന്‍പിടിക്കുന്നതിനിടെ ഒരാള്‍ മരിച്ചതോടെയാണ് കൂടല്‍ക്കടവിലെ അപകട സാധ്യത വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

തടയണയുടെ കെട്ടിടത്തിനുമുകളില്‍ ചീളുകള്‍ക്ക് മീതെ 13 കോണ്‍ക്രീറ്റ് സ്ലാബുകള്‍വെച്ചിരുന്നു. അവയില്‍ മൂന്നെണ്ണമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. ബാക്കിമുഴുവന്‍ നിലംപൊത്തിയിരിക്കുകയാണ്. നാലുവര്‍ഷംമുമ്പ് ഇവിടെ താത്കാലികമായി പലകകള്‍വെച്ചിരുന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അതും കാണാനില്ല.

ഇവിടങ്ങളില്‍ ഒരു മീറ്ററിലധികം വിസ്താരത്തിലുള്ള വിടവുകളാണ്. ഇത് ചാടിക്കടന്നാണ് സഞ്ചാരികളും മീന്‍പിടിത്തക്കാരും തടയണയുടെ അക്കരെയെത്തുന്നത്. ശക്തമായ കുത്തൊഴുക്കില്‍ കാലൊന്നുതെറ്റിയാല്‍ താഴെവീഴും. ഇവിടമാകെ പാറക്കല്ലുകളാണ്. കല്ലില്‍ തലയിടിച്ച് വലിയ അപകടം ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്ന് പരിസരവാസികള്‍ പറയുന്നു.

മീന്‍പിടിത്തം തകൃതി: സുരക്ഷയില്ല

ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് കൂടല്‍ക്കടവ് തടയണയിലും പരിസരങ്ങളിലും മീന്‍പിടിത്തം തകൃതിയായി നടക്കുന്നത്. പുഴയില്‍നിന്ന് മീന്‍പിടിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും തടയണയ്ക്ക് മുകളിലും പുഴയോരങ്ങളിലും മീന്‍പിടിത്തക്കാരുടെ നീണ്ടനിരയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെയുള്ളവര്‍ ചൂണ്ടയും കൊത്തുവലയുമായി എത്തുന്നുണ്ട്. മതിയായ സുരക്ഷയില്ലാതെയുള്ള മീന്‍പിടിത്തം അപകടസാധ്യത ഉയര്‍ത്തുകയാണ്. അയല്‍ജില്ലകളിലും ദൂരദിക്കുകളിലും ഉള്ളവരാണ് ഇവിടെയെത്തി മീന്‍പിടിത്തത്തില്‍ സജീവമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സഞ്ചാരികളുടെ ഒഴുക്ക്

ദിവസങ്ങള്‍ കടന്നുപോകുന്തോറും കൂടല്‍ക്കടവിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ വന്‍വര്‍ധനയാണ്. പാതിരി വനാതിര്‍ത്തോടുചേര്‍ന്നുള്ള പുഴയുടെ ദൃശ്യഭംഗിയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒരിക്കലെത്തുന്നവര്‍ ഇവിടെ സ്ഥിരം സന്ദര്‍ശകരാവുകയാണ് പതിവ്.

നാലുപേരുടെ ജീവന്‍ പൊലിഞ്ഞു

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നാലുജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. രണ്ടുവര്‍ഷംമുമ്പ് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വര്‍ക്ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മുങ്ങിമരിച്ചതായിരുന്നു ഒടുവിലുള്ള അപകടമരണം. 2019-ല്‍ കൂടല്‍ക്കടവ് തടയണയില്‍ കുളിക്കുന്നതിനിടെ കാട്ടിക്കുളം സ്വദേശിയായ ഒന്‍പതാംക്ലാസുകാരന്‍ മരിച്ചിരുന്നു. തൊട്ടുമുന്നിലെ വര്‍ഷം മീന്‍പിടിക്കുന്നതിനിടെ ഒരു ആദിവാസിയുവാവും അപകടത്തില്‍പ്പെട്ട് മരിച്ചു.

പരാതിപ്പെട്ടിട്ടും നടപടിയില്ല

സുരക്ഷയില്ലാത്ത തടയണയില്‍ മീന്‍പിടിത്തക്കാരുടെയും സഞ്ചാരികളുടെയും വരവ് അധികമായതോടെ നാട്ടുകാര്‍ നിരന്തരം പരാതിപ്പെടാറുണ്ട്. പോലീസ് ഇടയ്‌ക്കെല്ലാം സ്ഥലത്തെത്തി എല്ലാവരെയും തുരത്താറുണ്ട്. എന്നാല്‍, വനംവകുപ്പോ, ടൂറിസംവകുപ്പോ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇവിടെനിന്ന് ഇഷ്ടംപോലെ മത്സ്യം ലഭിക്കുന്നതിനാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മീന്‍പിടിത്തം സജീവമാണ്.

ഇവിടെ തടയണ നിര്‍മിക്കുന്നതിനു മുന്‍പും പിന്‍പും മീന്‍പിടിത്തക്കാര്‍ നിത്യസന്ദര്‍ശകരാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുസംവിധാനവുമില്ല. തടയണയുടെ മറുഭാഗത്തുള്ള വനത്തില്‍നിന്ന് കാട്ടാനകള്‍ വെള്ളംകുടിക്കാന്‍ പതിവായി ഇവിടെയെത്താറുണ്ട്. അടുത്തകാലത്തായി പാറകള്‍ക്ക് മുകളില്‍ മുതലകളെയും കാണുന്നുണ്ട്.


Share our post

career

പ്ലസ്ടുക്കാര്‍ക്ക് അവസരം, ആര്‍മിയില്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

Published

on

Share our post

ഇന്ത്യൻ ആർമിയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രിയിലേക്കുള്ള (സ്‌കീം-54) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 90 ഒഴിവുണ്ട്. ഓഫീസർ തസ്തികയിലേക്കുള്ള പെർമനന്റ് കമ്മിഷൻ നിയമനമാണ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജെഇഇ (മെയിൻ) സ്‌കോർ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെട്ട പ്ലസ്ടു ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളും മൂന്നും ചേർത്ത് 60 ശതമാനം മാർക്കുവേണം. അപേക്ഷകർ 2025-ലെ ജെഇഇ (മെയിൻ) എഴുതിയവരാകണം. പ്രായം: 2006 ജൂലായ് രണ്ടിനുമുൻപോ 2009 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരാവാൻ പാടില്ല (രണ്ട് തീയതികളും ഉൾപ്പെടെ). സ്‌റ്റൈപെൻഡ്/ ശമ്പളം: ട്രെയിനിങ് കാലത്ത് 56,100 രൂപയാവും പ്രതിമാസ സ്‌റ്റൈപെൻഡ്. ട്രെയിനിങ് പൂർത്തിയാക്കിയശേഷം ആദ്യം നിയമിക്കപ്പെടുന്ന ലെഫ്റ്റനന്റ് റാങ്കിൽ 56,100-1,77,500 രൂപയാണ് ശമ്പളസ്‌കെയിൽ. മറ്റ് അലവൻസുകളും ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in സന്ദർശിക്കുക. അവസാന തീയതി: ജൂൺ 12


Share our post
Continue Reading

Kerala

ജീവനക്കാര്‍ തുണയായി; യുവതി ആംബുലന്‍സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകി

Published

on

Share our post

പത്തനാപുരം: ഗര്‍ഭിണിയായ യുവതി ഇരട്ടക്കുട്ടികളില്‍ ഒന്നിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകിയത്. 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണമാണ് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത്.

പത്തനാപുരം മഞ്ചള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ സിജോ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിത ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി.

പിറവന്തൂരില്‍ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലന്‍സില്‍തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ ആദ്യകുഞ്ഞിനു ജന്മം നല്‍കി.

നിത പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് സിജോ രാജ് ആംബുലന്‍സുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രി ലേബര്‍ റൂമില്‍വെച്ചാണ് യുവതി രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മൂവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Share our post
Continue Reading

Kerala

മതത്തെ ദുരുപയോഗം ചെയ്ത് നിക്ഷേപകരെ പറ്റിച്ചു; അല്‍ മുക്തദിര്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി

Published

on

Share our post

കൊല്ലം: മതവും ദൈവത്തിന്റെ പേരും ദുരുപയോഗം ചെയ്ത് അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വന്‍ നിക്ഷേപക തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായ ആളുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. രണ്ടായിരത്തിലധികം പേര്‍ തട്ടിപ്പിനിരായായതായാണ് പരാതി.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്ന് നിക്ഷേപകര്‍ അറിയിച്ചു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിര്‍ ഇന്‍ വെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു.

മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതി കൊടുത്താല്‍ ഒരിക്കലും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെടുന്നുണ്ട്. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലി പോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുക്കുകയായിരുന്നുവെന്നും പിന്നീട് തട്ടിപ്പിനിരയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. ആദ്യം ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണെന്നും നിക്ഷേപകര്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!