‘നമുക്കായ് ചോര ചിന്തിയവര്‍’ തില്ലങ്കേരി – പഴശ്ശി സമരചരിത്രം ഇന്ന് പ്രകാശിപ്പിക്കും

മട്ടന്നൂര്‍: പിറന്ന നാടിന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍ ജീവൻ ത്യജിച്ച തില്ലങ്കേരി – പഴശ്ശി രക്തസാക്ഷികളുടെ സമരചരിത്രം പുസ്തകമാകുന്നു. സി.പി.എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ ചെയര്‍മാനുമായ കെ. ഭാസ്കരന്‍ രചിച്ച ‘നമുക്കായ് ചോര ചിന്തിയവര്‍’ ഇതിഹാസ സമരചരിത്രം ശനിയാഴ്‌ച പ്രകാശിപ്പിക്കും. കേരളത്തിലെ കർഷക– കമ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് തില്ലങ്കേരിയും പഴശ്ശിയും. ജന്മി നാടുവാഴിത്തത്തിനെതിരായ തില്ലങ്കേരിയിലെ കർഷക പ്രക്ഷോഭത്തിൽ പന്ത്രണ്ടും പഴശ്ശിയില്‍ ഏഴും ധീരരാണ് രക്തസാക്ഷികളായത്. ഇവരുടെ ജീവിതക്കുറിപ്പുകള്‍ സമര-സംഘടനാ പ്രവര്‍ത്തനങ്ങള്‍, 1930കള്‍ക്ക് ശേഷം തില്ലങ്കേരിയിലും പഴശ്ശിയിലും നടന്ന പോരാട്ടങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷക സംഘവും നടത്തിയ സമരങ്ങള്‍ തുടങ്ങിയവയാണ് ചരിത്ര ഗ്രന്ഥത്തിലുള്ളത്.
കമ്യൂണിസ്റ്റ്, കര്‍ഷക പ്രസ്ഥാനം ജനങ്ങളോട് എത്രത്തോളം അടുത്തുനിൽക്കുന്നുവെന്നതിന്റെ നേർസാക്ഷ്യംകൂടിയാണീ പുസ്‌തകം. ശനി വൈകിട്ട് മട്ടന്നൂരില്‍ നടക്കുന്ന പി.പി. ഗോവിന്ദന്‍, എന്‍. മുകുന്ദന്‍ മാസ്റ്റര്‍ അനുസ്മരണ പൊതുയോഗത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുസ്തകം പ്രകാശിപ്പിക്കും. മട്ടന്നൂര്‍ നായനാര്‍ പഠനകേന്ദ്രമാണ് പ്രസാധകര്‍.