നാവിൽ കപ്പലോടും; ഇലയടയിൽ നിറയും സ്‌നേഹമധുരം

Share our post

കണ്ണൂർ : പുലർച്ചെ കണ്ണൂരിലെ ഹോട്ടലുകളിലും ബേക്കറികളിലുമെത്തുന്നവർക്ക്‌ ചായക്കൊപ്പം ചൂടോടെ ലഭിക്കുന്ന ഒരു കിടിലൻ വിഭവമുണ്ട്‌. ശർക്കരയും തേങ്ങയും നെയ്യുംചേർത്ത്‌ ആവിയിൽ വേവിച്ചെടുക്കുന്ന ഈ മാർദവമേറിയ ഇലയട ഭക്ഷണപ്രിയരുടെ നാവിൽ കപ്പലോട്ടും. കണ്ണോത്തുംചാലിലെ എഴുപത്തിമൂന്നുകാരനായ മോഹനനും ഭാര്യ അറുപത്തൊന്നുകാരിയായ രേണുകയുമാണ്‌ ഇലയട തയ്യാറാക്കി കടകളിലെത്തിക്കുന്നത്‌. തയ്യാറാക്കുന്ന മുന്നൂറോളം ഇലയട മോഹനൻ, മൂന്ന്‌ തവണ കാൽനടയായാണ്‌ ഹോട്ടലുകളിലും തട്ടുകടകളിലും ബേക്കറികളിലുമായി എത്തിക്കുന്നത്‌.

എണ്ണക്കടികളുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽനിന്നുള്ള സുരക്ഷിതത്വവും രേണുകയുടെ കൈപ്പുണ്യമേറിയ രുചിക്കൂട്ടും ഇലയടയെ ജനങ്ങളുടെ പ്രിയവിഭവമാക്കിക്കഴിഞ്ഞു.
ദിവസവും അർധരാത്രി തന്നെ ഈ ദമ്പതികൾ ഇലയടയ്‌ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ഇലയടയ്‌ക്കുള്ള മാവ്‌, ശർക്കരക്കൂട്ട്‌, പരത്തുന്നതിനുള്ള ഇല എന്നിവ നേരത്തെ തയ്യാറാക്കിവച്ചിട്ടുണ്ടാകും. ഒന്നോടെ മാവ്‌ പരത്തി ശർക്കരക്കൂട്ട്‌ വച്ച്‌ തട്ടിലാക്കി ആവിയിൽ വയ്‌ക്കും. പാചകം കഴിഞ്ഞ്‌ നാലരയോടെ ചൂടാറാപ്പെട്ടിയിൽ ഇലയട നിറച്ച്‌ ബിഗ്‌ഷോപ്പറിലാക്കി മോഹനൻ നടത്തമാരംഭിക്കും. രാവിലെ ആറിനും 9.30നുമാണ്‌ തുടർന്നുള്ള വിതരണം. വൈകിട്ട്‌ നാലിനും ഇലയട തയ്യാറാക്കി കടകളിൽ എത്തിക്കും.

കൂത്തുപറമ്പിലെയും തലശേരിയിലെയും കടകളിൽ ജീവനക്കാരനായിരുന്ന മോഹനൻ പ്രായാധിക്യത്തെ തുടർന്നാണ്‌ ജോലിക്ക്‌ പോകാതായത്‌. ഈ സമയം രേണുകയുടെ സുഹൃത്താണ്‌ ബേക്കറിയിലേക്ക്‌ ഇലയട ഉണ്ടാക്കി നൽകുമോയെന്ന ആവശ്യവുമായെത്തിയത്‌. അബുദാബിയിൽ ജോലി ചെയ്യുന്ന മകൻ രാജേഷും മകൾ ജസ്‌നയും അച്ഛന്റെയും അമ്മയുടെയും പുതിയ സംരംഭത്തിന്‌ സമ്മതം നൽകിയതോടെ ഇരുവരും സന്തോഷത്തിലായി. ഒരു വർഷമായി തുടങ്ങിയ സംരംഭത്തിന്‌ ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!