വഴിനീളെ മലിനജലം ഒഴുക്കിയെത്തിയ മീൻലോറികൾ നാട്ടുകാർ തടഞ്ഞു

പള്ളിക്കുന്ന് : വഴിനീളെ മലിനജലം ഒഴുക്കിയെത്തിയ മീൻലോറികൾ നാട്ടുകാർ തടഞ്ഞു.പള്ളിക്കുന്ന് സ്കൂളിന് സമീപം ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ദേശീയപാതയിൽ എ.കെ.ജി. ആസ്പത്രി പരിസരം മുതൽ പള്ളിക്കുന്നുവരെ റോഡിൽ മലിനജലം ഒഴുക്കിവിട്ട മീൻലോറി നാട്ടുകാരും ലോറിക്ക് പിറകിൽ സഞ്ചരിച്ച വാഹനയാത്രക്കാരും ചേർന്ന് തടയുകയായിരുന്നു. അസഹ്യമായ ദുർഗന്ധമാണ് ലോറിയിൽ നിന്ന് പുറന്തള്ളിയ മലിനജലത്തിനെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തിയാണ് ലോറി സ്ഥലത്തുനിന്ന് മാറ്റിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ ഡ്രൈവറും ക്ലീനറുമാണ് ഉണ്ടായിരുന്നത്. കണ്ണൂരിൽനിന്ന് മീനുമായി മംഗളൂരുവിലേക്ക് പോകുകയാണെന്നാണ് ലോറിയിലെ ജീവനക്കാർ പോലീസിനോട് പറഞ്ഞത്.
പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ 20 പെട്ടിയോളം അയലയാണ് ലോറിയിലുള്ളതെന്ന് കണ്ടെത്തി. തുടർന്ന് ഇതുവഴി പോയ മറ്റ് മീൻവണ്ടികളും നാട്ടുകാർ പരിശോധിച്ചു. മേയർ ടി.ഒ. മോഹനൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. രാജേഷ് എന്നിവർ സ്ഥലത്തെത്തി.
യാത്ര നിയമം മറികടന്ന്
മീൻ കയറ്റിയ വാഹനങ്ങൾ റോഡിൽ വെള്ളമൊഴുക്കുന്നത് ശിക്ഷാർഹമാണെങ്കിലും നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല. ദേശീയപാതയിൽ അങ്ങോളമിങ്ങോളം ദുർഗന്ധപൂരിതമാക്കി ഗതാഗതം നടത്തുന്ന മീൻവണ്ടികളുടെ കാഴ്ച അപൂർവമല്ല.
മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ഇത്തരം വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. റോഡിൽ ഒഴുക്കുന്ന മത്സ്യക്കൊഴുപ്പ് കലർന്ന വെള്ളം പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതോടൊപ്പം ഇരുചക്ര വാഹനയാത്ര ദുഷ്‍കരമാരമാക്കുകയും ചെയ്യും.ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.