ഓണസമൃദ്ധി പ്രതീക്ഷിച്ച്‌ പച്ചക്കറിവിപണി

Share our post

ഓണം ലക്ഷ്യമിട്ട്‌ പച്ചക്കറി വിളവെടുപ്പ്‌ തുടങ്ങുന്നതോടെ വിപണിയിൽ വിലവ്യത്യാസം പ്രകടമാകുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ. ഇതര സംസ്ഥാനങ്ങളിൽ മഴ കനത്തതോടെ പച്ചക്കറിവരവ്‌ കുറഞ്ഞതിനാൽ ക്രമാതീതമായി ഉയർന്ന വില ഈ മാസം രണ്ടാംവാരത്തോടെ സാധാരണനിലയിൽ എത്തുമെന്നാണ്‌ പ്രതീക്ഷ. പച്ചക്കറിക്ക്‌ പൊതുവേ വില കൂടിയെങ്കിലും തക്കാളി വിലപോലെ അടിക്കടി ഉയരാതിരുന്നതുമാത്രമാണ്‌ ആശ്വാസം.

തക്കാളിവില 70 രൂപവരെ താഴ്‌ന്നെങ്കിലും ഈയാഴ്‌ച വീണ്ടും ഉയർന്നു. തിങ്കളാഴ്ച കിലോഗ്രാമിന്‌ 130 രൂപയായിരുന്ന ചില്ലറവില ചൊവ്വാഴ്ച 145ൽ എത്തി. അടിക്കടി വിലകൂടുന്ന ഇനങ്ങളിൽ ബീൻസിന്‌ ചൊവ്വാഴ്‌ച 100 രൂപയായിരുന്നു. ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക്‌ എന്നിവയുടെയും വില ഉയർന്നുതന്നെ നിന്നു. ക്യാരറ്റ്‌, ബീറ്റ്‌റൂട്ട്‌ തുടങ്ങിയവയ്‌ക്ക്‌ വിലവർധനയുണ്ടായി.

ഓണവിപണി ലക്ഷ്യമിട്ട്‌ സംസ്ഥാനത്ത്‌ കൃഷിക്കൂട്ടങ്ങളുടെ വിളവെടുപ്പ്‌ തുടങ്ങിയത്‌ ഹോർട്ടികോർപ്പിന്‌ പ്രതീക്ഷ നൽകുന്നു. കൃഷിക്കൂട്ടങ്ങളിൽ വിളവെടുപ്പ്‌ ആരംഭിച്ചെങ്കിലും ഗ്രാമീണ ചന്തകൾക്കുപുറത്തേക്ക്‌ പച്ചക്കറി എത്തിത്തുടങ്ങിയിട്ടില്ല. ചേന, ഏത്തക്കായ എന്നിവയ്‌ക്കും ഉയർന്ന വിലയാണുള്ളത്‌. ഇവ അടുത്തയാഴ്‌ചയോടെ കൂടുതലായി വിപണിയിൽ എത്തുന്നതോടെ വില കുറയും. മറ്റു പച്ചക്കറി ഇനങ്ങളും ഇതോടൊപ്പം കൂടുതലായി എത്തും.

ഉരുളക്കിഴങ്ങ്‌, സവാള, ചെറിയ ഉള്ളി, തക്കാളി എന്നിവ കൂടുതലായി ഓണവിപണിയിലേക്ക്‌ എത്തിക്കാൻ ഇതര സംസ്ഥാനങ്ങളിലെ കർഷക കൺസോർഷ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ മഴ കനത്തതിന്റെ ഭാഗമായുണ്ടായ വിളനാശവും ദൗർലഭ്യവുമാണ്‌ ഇപ്പോഴത്തെ വിലവർധനയ്‌ക്ക്‌ കാരണമെന്ന്‌ വ്യാപാരികൾ പറഞ്ഞു. സാധാരണ ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ പച്ചക്കറിവില ഉയരാറുണ്ടെങ്കിലും ഇക്കുറി പതിവിലും കൂടുതലായി. വിപണിവിലയേക്കാൾ 30 ശതമാനംവരെ കുറവിൽ പച്ചക്കറി എത്തിച്ച ഹോർട്ടികോർപ്പിന്റെ സ്‌റ്റാളുകളും മൊബൈൽ യൂണിറ്റുകളുമാണ്‌ ഉപഭോക്താക്കൾക്ക്‌ അൽപ്പം ആശ്വാസമായത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!