PERAVOOR
വയനാടൻ മഞ്ഞളിന് പുതുജീവനേകി ആറളം ആദിവാസികൾ

പേരാവൂർ: വിപണിയിൽ ഏറെ പ്രിയങ്കരമായ സ്വന്തം വയനാടൻ മഞ്ഞളിന് പുതുജീവനേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ നിവാസികൾ. നബാർഡിന്റെ ആദിവാസി വികസന പദ്ധതിയിൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി.ആർ.ഡി) നടപ്പാക്കി വരുന്ന ആദിവാസി വികസന പദ്ധതിയിലൂടെയാണ് മഞ്ഞൾ വ്യാപകമായി കൃഷി ചെയ്യുന്നത്.
ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്ക് വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നാക്’ പദ്ധതിയുടെ ഭാഗമായാണിത്. നാക് ബ്രാൻഡിൽ പുറത്തിറക്കുന്ന മഞ്ഞൾപൊടിക്ക് ആവശ്യക്കാർ ഏറെയാണ്.
വന്യമൃഗശല്ല്യമേറെയുള്ള ഈ പ്രദേശങ്ങളിൽ പൊതുവേ സുരക്ഷിതമായ കൃഷിയെന്ന രീതിയിലാണ് മഞ്ഞൾ കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. മൂന്ന് വർഷമായി 1096 കുടുംബങ്ങൾക്ക് 25 ടൺ വയനാടൻ മഞ്ഞൾ വിത്താണ് പദ്ധതി പ്രദേശത്ത് കൃഷിക്കായി നൽകിയത്.
കഴിഞ്ഞ വർഷം മാത്രം 5.74 ടൺ വിത്ത് 514 കുടുംബങ്ങൾ കൃഷിക്കുപയോഗിച്ചു. ഇതിലൂടെ വിളവെടുത്ത 29 ടൺ മഞ്ഞൾ ആദിവാസി കർഷകരിൽ നിന്ന് കക്കുവയിലെ വിപണനകേന്ദ്രം വഴി വാങ്ങി സംഭരിച്ചു.
വിപണി വിലയേക്കാൾ ഒരു രൂപ അധികം നൽകിയാണ് മഞ്ഞൾ സംഭരിക്കുന്നത്. പദ്ധതി പ്രദേശത്ത് രൂപവത്കരിച്ച ജെ.എൽ.ജികളുടെ നേതൃത്വത്തിൽ കൂട്ട് സംരംഭമായും മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്.
തികച്ചും ജൈവിക രീതിയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ പൊടിച്ച് എടുക്കുന്നതും പരമ്പരാഗത രീതിയിലായതിനാൽ മഞ്ഞളിന്റെ മുഴുവൻ ഔഷധ ഗുണവും മണവും രുചിയും ഇവയ്ക്കുണ്ട്.
ആദിവാസി മേഖലയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ കക്കുവയിൽ സ്ഥാപിച്ചിരിക്കുന്ന ചൈതന്യ മഞ്ഞൾ പൊടി യൂനിറ്റിൽ നിന്നുമാണ് പൊടിച്ച് പാക്കറ്റുകളിൽ നിറക്കുന്നത്. ഉണക്കി പൊടിച്ച മഞ്ഞൾ പൊടി കിലോഗ്രാമിന് 250 രൂപയും ഉണക്കിയ മഞ്ഞളിന് 200 രൂപയുമാണ് വില. കക്കുവ നാക് വിപണന കേന്ദ്രം, കോട്ടപ്പാറ കശുവണ്ടി യൂനിറ്റ്, വളയൻചാൽ കൃപ തയ്യിൽ യൂനിറ്റ് എന്നിവിടങ്ങളിൽ മഞ്ഞൾ ലഭ്യമാണ്.
ജില്ലയിലേക്ക് ആവശ്യമായ പരമാവധി മഞ്ഞൾ വിത്ത് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുക, വയനാടൻ മഞ്ഞളിന്റെ ഗുണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പദ്ധതി നിർവ്വഹണത്തിന് നേതൃത്വം കൊടുക്കുന്ന ഗ്രാമ ആസൂത്രണ സമിതിയും സി.ആർ.ഡിയും ലക്ഷ്യമാക്കുന്നതെന്ന് പ്രോഗ്രാം ഓഫീസർ ഇ.സി. ഷാജി പറഞ്ഞു.
PERAVOOR
പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തോടുകളിലേക്ക്

പേരാവൂർ: ടൗണിലെ വിവിധ ഓടകളിൽ കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലിനജലവും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ അനങ്ങാതെ അധികൃതർ. ടൗണിനു സമീപത്തെ തോടുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചെന്നെത്തുന്നതാവട്ടെ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കും. ഈ പുഴയിലെ വെള്ളം സംഭരിച്ചാണ് പേരാവൂർ ടൗണിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നതും. പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന ഇത്രയും വലിയ വിഷയത്തിൽ പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പേരാവൂർ നിടുംപൊയിൽ റോഡിലെ ഓടയിൽ നിന്നും കൊട്ടിയൂർ റോഡിലെ ഓടയിൽ നിന്നും ഇരിട്ടി റോഡിലെ ഓടയിൽ നിന്നുമാണ് തോടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. ഈ മൂന്ന് തോടുകളിലുമെത്തുന്ന മലിനജലം കാഞ്ഞിരപ്പുഴയിലേക്കൊഴുകിയെത്തും. കാഞ്ഞിരപ്പുഴയുടെ ചെവിടിക്കുന്ന് ഭാഗത്ത് നിന്നാണ് മാലിന്യം കലർന്നപുഴവെള്ളം സംഭരിച്ച് ടൗണിൽ ജലവിതരണം നടത്തുന്നത്.
മലിനജലം ഒഴുകിയെത്തി വീട്ടു കിണർ ഉപയോഗശൂന്യമായ അവസ്ഥയുമുണ്ട്. മുള്ളേരിക്കലിലെ കുഞ്ഞിംവീട്ടിൽ അജിതയുടെ വീട്ടുകിണറിൽ മലിനജലം ഒഴുകിയെത്തി പൂർണമായും ഉപയോഗശൂന്യമായി. ഇതിനെതിരെ അജിത പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കിയെങ്കിലും പരിഹാരമായിട്ടില്ല. സ്വന്തം വീട്ടുകിണർ ഉപേക്ഷിച്ചഅജിതയും കുടുംബവും സമീപത്തെ വീട്ടുകിണറാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യ മുതൽ രാവിലെ വരെ കൊതുകുകളുടെ ശല്യവും അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകശല്യവും കാരണം വീട് പൂട്ടിയിട്ട് ബന്ധുവീട്ടിൽ കഴിയുന്ന കുടുംബവും പേരാവൂരിലുണ്ട്. മുള്ളേരിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ നല്കിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നും പരാതിക്കാർ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് പേരാവൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. മാലിന്യ മുക്ത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പേരാവൂർ പഞ്ചായത്ത് ഓഫീസിന്റെ നൂറു മീറ്റർ അകലെയാണ് പ്ലാസ്റ്റിക്ക് മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നത്. ടൗണിലെ വിവിധ കെട്ടിടങ്ങളുടെ പിൻവശത്തും ടെറസുകളിലും മാലിന്യം കൂട്ടിയിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.
പേരാവൂർ ടൗൺ പരിസരത്തെ തോടുകൾക്ക് സമീപമുള്ള കിണറുകളിൽ മലിനജലം ഊർന്നിറങ്ങാൻ സാധ്യതയേറെയാണ്. സംശയമുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെങ്കിൽ പകർച്ച് വ്യാധികൾക്ക് കാരണമാവും. ടൗണിനു സമീപത്തെ പ്രദേശവാസികൾ നേരിടുന്ന മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ജില്ലാ കളക്ടറുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
PERAVOOR
ബാബു പേരാവൂരിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

പേരാവൂർ: എഴുത്തുകാരനും പേരാവൂർ പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റുമായ ബാബു പേരാവൂരിന്റെ ‘വഴി വിളക്കുകൾ തെളിഞ്ഞു’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കുനിത്തലയിൽ നടന്നു. സാഹിത്യകാരൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പുകസ സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരന് കൈമാറി പ്രകാശനം നിർവഹിച്ചു. പി.പുരുഷോത്തമൻ അധ്യക്ഷനായി. രഞ്ജിത്ത് മാർക്കോസ് പുസ്തകം പരിചയപ്പെടുത്തി. സി.സനീഷ്, അശോക് കുമാർ, കെ.സി.സനിൽ കുമാർ, ശ്രീഹരി, ബാബു പേരാവൂർ എന്നിവർ സംസാരിച്ചു.
PERAVOOR
പേരാവൂർ അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം

പേരാവൂർ : അലിഫ് ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം അലിഫ് ഡയറക്ടർ സിദ്ധീഖ് മഹമൂദി വിളയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.മുഹമ്മദ് അധ്യക്ഷനായി. ഹഫീള് ഫാളിലി മുഖ്യപ്രഭാഷണം നടത്തി. യു.കെ.ഇബ്രാഹിം, കൊട്ടാരത്തിൽ മായൻ, കെ.പി.ശഫീഖ്, സി.കെ.ശംനാസ്, വി.അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്