തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ

കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനയുള്ള മൊബൈൽ ആപ്പ് സജ്ജം. കെ സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ) എന്നപേരിലുള്ള ആപ്പ് നവംബർ 1 മുതൽ ജനങ്ങൾക്ക് ലഭ്യമാകും.
നിലവിൽ പത്തിലേറെ ആപ്പുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേസേവനത്തിന് ഒന്നിലേറെ ആപ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇതെല്ലാം ഒറ്റ ആപ്പിലാക്കുകയാണ് ലക്ഷ്യം. ട്രേഡ് ലൈസൻസും പൊതുജനങ്ങൾ പരാതികളയക്കുന്ന സംവിധാനവും ഇഓഫീസ് പ്രവർത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും ലഭ്യമാകും.കെ സ്മാർട്ട് ആപ്പ് പുറത്തിറക്കാനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നു മന്ത്രി എം.ബി. രാജേഷ് കണ്ണൂരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയരക്ടർ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ നിർവ്വഹിച്ച് സംസാരിക്കവേ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കാര്യക്ഷമവും ഗുണപരവുമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കെ സ്മാർട്ട് നടപ്പാക്കുന്നത്. കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യം. മൊബൈലിലൂടെയും കെ സ്മാർട്ട് ഉപയോഗിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ജനജീവിതവുമായി ഗാഢബന്ധം പുലർത്തുന്ന വകുപ്പായതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിനുണ്ടാവുന്ന ഏത് വീഴ്ചയും മറ്റേത് വകുപ്പുകൾക്കുണ്ടാവുന്ന വീഴ്ചയേക്കാൾ ആഘാതമുണ്ടാക്കും.
താലൂക്ക്തല അദാലത്തുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചാണ് ഏറ്റവുമധികം പരാതികൾ വന്നതെന്നും മന്ത്രി പറഞ്ഞു.ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ലഉദ്യോഗസ്ഥനും പൊതുജനങ്ങൾക്കും പ്രത്യേകം ലോഗിൻ ചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം കെസ്മാർട്ട് ആപ്പിലുണ്ടാകും.അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകുമെന്നതിനാൽ ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നതും ഗുണമാണ്. സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചുവയ്ക്കാനും സംവിധാനമുണ്ട്.
ഉള്ളത് ഉള്ളതുപോലെ തന്നെ പറയണം. എറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിലാണ്. ആളുകൾ ഓഫീസിൽ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കിയാൽ അഴിമതി കുറയും
മന്ത്രി എം.ബി. രാജേഷ്