രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനോദ്ഘാടനം ടെക്നോപാർക്ക് ഫേസ് ഫോർ ക്യാമ്പസിലെ കബനി ബിൽഡിങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. രത്തൻ യൂ. ഖേൽക്കർ (സെക്രട്ടറി, E&ITD), ഡിജിറ്റൽ സയൻസ് പാർക്ക് അഡ്വൈസറി കമ്മിറ്റി ചെയർമാൻ മാധവൻ നമ്പ്യാർ IAS (Rtd.), ഡിജിറ്റൽ യൂണിവേഴ്സിറ്റി ബോർഡ് മെമ്പർ സി. മോഹൻ (ഐ.ബി.എം ഫെലോ), കാമേഷ് ഗുപ്ത (ടാറ്റ സ്റ്റീൽ), അഡ്വ. ഡി. സുരേഷ് കുമാർ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം), എസ്. ഹരികുമാർ (അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), അനിതകുമാരി (മെമ്പർ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ), അർച്ചന (വാർഡ് മെമ്പർ, വെള്ളൂർ, അണ്ടൂർക്കോണം പഞ്ചായത്ത് ) ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
കബനി ബിൽഡിങ്ങിലെ 13,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിന്നാണ് പാർക്ക് ആദ്യം പ്രവർത്തനമാരംഭിക്കുന്നത്. ബഹുരാഷ്ട്ര ഇലക്ട്രോണിക് കമ്പനിയായ എആർഎമ്മുമായുള്ള ആദ്യഘട്ട പ്രവർത്തന ധാരണാപത്രം അപൂർവ വർമ്മ മുഖ്യ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ഡിജിറ്റൽ സയൻസ് പാർക്കിൽ പ്രവർത്തനം ആരംഭിക്കുന്ന 7 കമ്പനികൾക്ക് ഒക്കുപെൻസി സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. 2022- 2023 സാമ്പത്തികവർഷ ബഡ്ജറ്റിൽ സാങ്കേതിക വിദ്യയും വ്യാവസായിക വികസനവും ലക്ഷ്യം വച്ച് വിഭാവനം ചെയ്ത ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഈ ഡിജിറ്റൽ സയൻസ് പാർക്ക്.