ധർമ്മശാലയിലെ കുടുംബങ്ങളുടെ പുനരധിവാസം ഇനിയുമകലെ: പാവങ്ങൾ പടിക്ക് പുറത്ത്

മാഹി: തലമുറകളായി മാഹി ടാഗോർ പാർക്കിന്നടുത്ത് ധർമ്മശാലയിൽ കുടുംബത്തോടെ താമസിക്കുന്നവരുടെ പുനരധിവാസം ഇനിയുമകലെ. നിർദ്ധനരായ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമ്പോൾ, അധികൃതർ രേഖാമൂലം നൽകിയ ഉറപ്പ് രണ്ട് വർഷത്തിനകം പുനരധിവാസമെന്നായിരുന്നു. ഇപ്പോൾ വർഷം ഒമ്പത് കഴിഞ്ഞു. പുതിയ കെട്ടിടം പണി പൂർത്തിയായിട്ട് വർഷം മൂന്നായി.
എന്നാൽ, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ പുറത്തുതന്നെ.ഇവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾ വൻതുക വാടക നൽകിയാണ് പലയിടങ്ങളിലുമായി താമസിക്കുന്നത്. ധർമ്മശാലയിലുള്ളവർക്കുള്ള വീടുകളുടെ കെട്ടിടം പ്രവൃത്തി പൂർത്തിയായെങ്കിലും, വയറിംഗ്, പ്ലംബിംഗ് , കുടിവെള്ള കണക്ഷൻ എന്നിവ ഇനിയും ലഭ്യമാക്കിയിട്ടില്ല.
എല്ലാ വീട്ടുകാർക്കും കൂടി ഒരു പൊതു അടുക്കളയാണുള്ളതെന്നുള്ള പോരായ്മയും ഇതിലുണ്ട്.
മാഹി തായലങ്ങാടിയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ധർമ്മശാലയിലെ കുടുംബങ്ങളെ
ഗവ. ബ്രാഞ്ച് ലൈബ്രറിക്ക് പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് കുടിയിറക്കിയത്. ഇരുനിലകളിലുള്ള ഗവ. ബ്രാഞ്ച് ലൈബ്രറി കെട്ടിടം വേഗത്തിൽ തന്നെ ഉയർന്നു.
അധികൃതരുടെ അലംഭാവമാണ് പുനരധിവാസം നീണ്ടു പോകുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.കയറിയത് സാമൂഹ്യവിരുദ്ധർ നിർമ്മാണത്തിലിരിക്കുന്ന കെട്ടിട സമുച്ചയം രാത്രികാലമായാൽ സാമൂഹ്യവിരുദ്ധരുടേയും, മദ്യപാനികളുടേയും വിഹാര കേന്ദ്രമായി മാറുകയാണ്.
ഇവടേക്കുള്ള ഗേറ്റ് തകർത്താണ് സാമൂഹ്യ വിരുദ്ധർ ഇവിടെ താവളമാക്കിയത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് പകരം ഉള്ള സൗകര്യം പോലും ഇല്ലാതാക്കിയാണ് കെട്ടിടമൊരുക്കുന്നത്.
കോഴിക്കൂടുകൾ പോലെ നിർമ്മിച്ച കുടുസ്സായ വീടുകൾ പോലും, യഥാസമയം നൽകാതെ, നഗരസഭാധികൃതർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് വിമർശനം.1. അധികൃതർ നല്കിയ ഉറപ്പ് 2 വർഷത്തിനകം പുനരധിവാസം2. വീടുകൾ നിർമ്മിച്ചത് ആസൂത്രണമില്ലാതെ3. എട്ട് കുടുംബങ്ങൾക്ക് ഒരു അടുക്കള4. ഗവ. ബ്രാഞ്ച് ലൈബ്രറി തുറന്നിട്ട് അഞ്ചുവർഷം.