ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി കസ്റ്റഡിയില്‍

Share our post

ആലുവ :ആലുവയില്‍ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്താനായില്ല. കുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

പ്രതി അഫ്‌സാഖ് ആലമിനെ ഇന്നലെ തന്നെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പെണ്‍കുട്ടിയെ പ്രതി കൈമാറിയെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൂടി കസ്റ്റഡിയിലെടുത്തു.

ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് 3.30 മുതല്‍ കാണാതായത്. മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകള്‍ ചാന്ദ്‌നി കുമാരിയെയാണ് വീടിനുമുകളില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയതായി സംശയമുയര്‍ന്നത്.

തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്‌നി. അഫ്‌സാഖ് ആലമിനൊപ്പം പെണ്‍കുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ വെള്ളി രാത്രി 11ന് ആലുവ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് ആലുവ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍, കുട്ടിയെ കണ്ടെത്താനായിട്ടില്ല. പ്രതി മദ്യലഹരിയാണെന്നാണ് വിവരം. ബിഹാറുകാരായ ദമ്പതികള്‍ നാലുവര്‍ഷമായി ഇവിടെ താമസിക്കുകയാണ്. ഇവര്‍ക്ക് മൂന്ന് മക്കള്‍കൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് കാണാതായത്. ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ മുകള്‍ നിലയില്‍ രണ്ടു ദിവസം മുമ്പാണ് പ്രതി താമസത്തിനെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!