14 കാരവൻ പാർക്കുകൾ കൂടി തുടങ്ങും; ആദ്യം പൊന്മുടിയിലും ബോൾഗാട്ടിയിലും

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് 14 കാരവൻ പാർക്ക്‌ തുടങ്ങുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കെ.ടി.ഡി.സി.യുമായി ചേർന്ന് ബോൾഗാട്ടി, പൊൻമുടി എന്നിവിടങ്ങളിലാണ്‌ ആദ്യഘട്ടം. കുറഞ്ഞത് 50 സെന്റ് സ്ഥലം ആവശ്യമാണ്. മറ്റു വകുപ്പുകളുമായി ചർച്ച ചെയ്ത് സബ്സിഡിയടക്കമുള്ള കാര്യം പരി​ഗണിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ മന്ത്രി പറഞ്ഞു.

ഒക്ടോബറിൽ തുടങ്ങാനാകും. മാർക്കറ്റിങ്ങിനായി 1.5 കോടി രൂപ നൽകി. കേരളത്തിലെ ടൂറിസം സീസൺ സംബന്ധിച്ചുള്ള മാർക്കറ്റിങ് ഇത്തവണ നേരത്തേ തുടങ്ങി. കൂടുതൽ വിദേശ സഞ്ചാരികളെ ഈ വർഷം ലക്ഷ്യമിടുന്നു. റസ്റ്റ് ഹൗസ്‌ വഴി ഒരു ലക്ഷം ആളുകൾ മുറികൾ ബുക്ക് ചെയ്തതോടെ എട്ടുകോടിയുടെ വരുമാനം സർക്കാരിനുണ്ടായി. ടൂറിസം കേന്ദ്രങ്ങളിലെ റസ്റ്റ് ഹൗസ്‌ നവീകരണം ആരംഭിച്ചു. പൊതുമരാമത്ത് റോഡിന്റെ ​ഗുണനിലവാരം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.

രണ്ടു വർഷത്തിനിടെ 50 ശതമാനം റോഡും ബി.എം-ബി.സി നിലവാരത്തിലേക്ക് ഉയർത്തി. പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായുള്ള ഒരു വർഷത്തെ റണ്ണിങ് കരാർ 20,026 കിലോമീറ്ററാക്കി. രണ്ടു വർഷംകൊണ്ട് 67 പാലവും നിർമിച്ചു. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം അതിവേ​ഗം പുരോ​ഗമിക്കുന്നു. പൊതുമരാമത്ത്- ടൂറിസംവകുപ്പ്‌ യോജിച്ച് നടത്തുന്ന രൂപകൽപ്പനാ നയത്തിന്റെ കരടായി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്.

മണ്ഡലത്തിലെ നിർമാണജോലികൾ ഊരാളുങ്കൽ നടത്തണമെന്ന് യു.ഡി.എഫ് എം.എൽ.എ.മാർതന്നെ കത്തെഴുതിയിരുന്നതായും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റിയാസ് പറഞ്ഞു.

എന്താണ്‌ കാരവൻ പാർക്ക്

ടൂറിസം കേന്ദ്രങ്ങൾക്ക് സമീപം അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിച്ചേർന്ന സ്ഥലങ്ങളിലാണ് കാരവൻ പാർക്കുകൾ നിർമിക്കുക. കാരവനുകൾ ക്യാമ്പ് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. പകൽ കാരവനുകളിൽ യാത്ര ചെയ്‌ത് രാത്രി പാർക്കുകളിൽ വിശ്രമിക്കാം. വൈദ്യുതി, ശുചിമുറി, എന്നിവയ്ക്കു പുറമെ പാചകത്തിനും കാരവനുകളിൽ വെള്ളം നിറയ്‌ക്കുന്നതിനുമുള്ള സൗകര്യമുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!