സീതിസാഹിബ്‌ സ്‌കൂൾ മാനേജർ സ്ഥാനത്ത് നിന്ന്‌ ലീഗ്‌ നേതാവ്‌ പുറത്ത്‌

Share our post

കണ്ണൂർ : തളിപ്പറമ്പ്‌ സീതിസാഹിബ്‌ ഹയർസെക്കൻഡറി സ്‌കൂൾ കെയർടേക്കർ മാനേജർ സ്ഥാനത്തുനിന്ന്‌ മുസ്ലിംലീഗ്‌ ജില്ലാ സെക്രട്ടറി പി.കെ. സുബൈറിനെ നീക്കി പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ (ജനറൽ) ഉത്തരവ്‌. അഴിമതിയും ദുർഭരണവും നടത്തിയ  സുബൈറിനെ സ്ഥാനത്തുനിന്ന്‌ നീക്കണമെന്നാവശ്യപ്പെട്ട്‌ തളിപ്പറമ്പ്‌ വഖഫ്‌ സ്വത്ത്‌ സംരക്ഷണ സമിതി ചെയർമാൻ സി. അബ്ദുൾകരീം ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. തളിപ്പറമ്പ്‌ വിദ്യാഭ്യാസ ജില്ലാ ഓഫീസർക്കാണ്‌ മാനേജരുടെ താൽക്കാലിക ചുമതല.  

 തളിപ്പറമ്പ്‌ ജുമാഅത്ത്‌ പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റിക്കുകീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്‌ സീതിസാഹിബ്‌ ഹയർസെക്കൻഡറി സ്‌കൂൾ. വിദ്യാഭ്യാസവകുപ്പ്‌ ബൈലോപ്രകാരം പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റിയുടെ കാലാവധി മൂന്ന്‌ വർഷമാണ്‌. പുതിയ കമ്മിറ്റി വരുന്നതുവരെ നിലവിലുള്ള കമ്മിറ്റിക്ക്‌ തുടരാം. 2013 മുതൽ ’16വരെ സുബൈറായിരുന്നു മാനേജർ. പിന്നീട്‌ കെയർടേക്കർ മാനേജരായി. ഇതിന്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അംഗീകാരവും നൽകി. ഇതിനെതിരായാണ്‌ അബ്ദുൾകരീം ഹൈക്കോടതിയെ സമീപിച്ചത്‌. ഹർജിക്കാരനെയും എതിർകക്ഷികളെയും നേരിൽകേട്ട്‌ തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. 

 പരാതിയിലെ ആവശ്യം ആവർത്തിച്ച അബ്ദുൾകരീം, മാനേജരെ തെരഞ്ഞെടുക്കുന്നത്‌ കമ്മിറ്റിയുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും കെയർടേക്കർ സംവിധാനം അനന്തമായി തുടരാനാകില്ലെന്നും കോടതി നിരീക്ഷിച്ചതും മാനേജ്‌മെന്റ്‌ സീറ്റുകൾ ജനറൽ ക്വാട്ടയിലേക്കും മാറ്റിയതും ചൂണ്ടിക്കാട്ടി. ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും സമാന വാദഗതികൾ ഉന്നയിച്ചു. ഒപ്പം, പി.കെ. സുബൈറിന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും കണ്ടെത്തിയതോടെയാണ്‌ കെയർടേക്കർ മാനേജർ സ്ഥാനത്തുനിന്ന്‌ നീക്കാൻ അഡീഷണൽ ഡയറക്ടർ ഉത്തരവിട്ടത്‌. അബ്ദുൾകരീമിനുവേണ്ടി അഡ്വ. മനാസ്‌ പി. ഹമീദ്‌ ഹാജരായി. 

സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റിയാണ്‌ സീതിസാഹിബ്‌ സ്‌കൂളിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്‌. 2013 മുതൽ 2020വരെയുള്ള കാലയളവിൽ, തളിപ്പറമ്പ്‌ മന്ന ശാഖ വഴിയാണ്‌ സ്‌കൂളിന്റെ പ്രധാന ഇടപാടുകൾ നടന്നത്‌. ഇക്കാലയളവിൽ 5,19,50,780 രൂപയുടെ വരവും 4.81 കോടി രൂപ ചെലവുമുണ്ടായി. തളിപ്പറമ്പ്‌ ജുമാഅത്ത്‌ പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റി വഖഫ്‌ ബോർഡിൽ ഹാജരാക്കിയ രേഖകളിൽ ഈ കണക്കുകളില്ല. സ്‌കൂൾ കെട്ടിടനിർമാണത്തിന്‌ തുക വിനിയോഗിച്ചതായി അവകാശപ്പെട്ടെങ്കിലും ഇക്കാര്യം തളിപ്പറമ്പ്‌ നഗരസഭയെയോ, വഖഫ്‌ ബോർഡ്‌ കണ്ണൂർ ഡിവിഷനെയോ അറിയിച്ചിരുന്നില്ല. സാമ്പത്തിക തിരിമറി പുറത്തുവരാതിരിക്കാൻ വഖഫ്‌ ബോർഡിൽനിന്ന്‌ ഇടപാട്‌ മറച്ചുവച്ചെന്നാണ്‌ ആക്ഷേപം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!