വരുന്നു ദേശീയ ഡെന്റൽ കമ്മിഷൻ; ഡെന്റൽ വിദ്യാർഥികൾക്കും എക്സിറ്റ് പരീക്ഷ

ന്യൂഡൽഹി: ഡെന്റൽ വിദ്യാഭ്യാസവും ചികിത്സയും നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ദേശീയ ഡെന്റൽ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പരീക്ഷ, പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള അധികാരം ദേശീയ ഡെന്റൽ കമ്മിഷനുണ്ടാകും.
ഡെന്റൽ സ്ഥാപനങ്ങൾ, ഗവേഷണങ്ങൾ തുടങ്ങിയവ നിയന്ത്രിക്കലും ചുമതലയിൽ വരും. ഗവേഷണത്തിനും നവീകരണത്തിനുമായി ആവശ്യമായ നിയന്ത്രണങ്ങളും കൊണ്ടുവരും.
ഡൽഹി ആസ്ഥാനമായി കോർപ്പറേറ്റ് ബോഡിയായാണ് കമ്മിഷൻ പ്രവർത്തിക്കുക. ചെയർപേഴ്ണൻ, എട്ട് അനൗദ്യോഗിക അംഗങ്ങൾ, 24 പാർട്ട്ടൈം അംഗങ്ങൾ എന്നിവരായിരിക്കും അംഗങ്ങൾ.
പ്രമുഖ ദന്തഡോക്ടറെയാണ് ചെയർപേഴ്‌സണായി നിയമിക്കുക. നാലുവർഷത്തേക്കായിരിക്കും നിയമനം. ചെയർപേഴ്‌സണെയും അംഗങ്ങളെയും കേന്ദ്രസർക്കാർ നേരിട്ടാണ് നിയമിക്കുക. മൂന്നു മാസത്തിലൊരിക്കൽ കമ്മിഷൻ യോഗം ചേരണം.
അവസാനവർഷ ബിരുദ ഡെന്റൽ വിദ്യാർഥികൾക്കായി ‘നാഷണൽ എക്സിറ്റ് ടെസ്റ്റ് നടത്തും. രാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നൽകുന്നതിനായാണിത്. വിദേശ വിദ്യാർഥികൾക്ക് സംസ്ഥാന, ദേശീയ രജിസ്റ്ററുകളിൽ ദന്തഡോക്ടർമാരായി എൻറോൾചെയ്യുന്നതിന് ഇതു നിർബന്ധമാക്കും.