55 കിലോ ചന്ദന മുട്ടികളുമായി യുവാവ് തളിപ്പറമ്പിൽ പിടിയിൽ

തളിപ്പറമ്പ: അമ്പത്തി രണ്ട് കിലോ ചന്ദന മുട്ടികളുമായി തളിപ്പറമ്പ് കുറ്റിയേരി സ്വദേശി എ.ഷറഫുദ്ദിൻ(42) പിടിയിലായി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ ഇ.ടി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൂവേരി ഞണ്ടുമ്പലത്ത് വച്ച് ചന്ദന മുട്ടികൾ ചെത്തി മിനുക്കുന്നതിനിടയിൽ ഷറഫുദ്ദീൻ പൊലിസ് പിടികൂടിയത്.
ചെത്തിമിനുക്കാത്ത മുട്ടികൾ ഉൾപ്പെടെ 55 കിലോഗ്രാം ചന്ദന മുട്ടികളും ചന്ദനം മുറിക്കാൻ ഉപയോഗിച്ച വാളും ചെത്താൻ ഉപയോഗിച്ച കത്തിവാളും പൊലിസ് പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ വനം വകുപ്പിന് കൈമാറി.
ഞണ്ടുമ്പലത്തെ കുഞ്ഞിമൊയ്തീന്‍ എന്നയാളാണ് ചന്ദനമരം കടത്തുകാരനെന്നും ഇയാളുടെ ജോലിക്കാരനാണ് പിടിയിലായ ഷര്‍ഫുദ്ദീനെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കുഞ്ഞിമെയ്തീനെ പിടികൂടാന്‍ വനംവകുപ്പ് റേഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്തുന്ന സംഘത്തിന്റെ കണ്ണികളാണ് ഇവരെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഷറഫുദ്ദിനെ വ്യാഴാഴ്ച തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.