Connect with us

Kerala

ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുത്: മന്ത്രി വീണാ ജോര്‍ജ്

Published

on

Share our post

തിരുവനന്തപുരം : ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി രോഗികളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്‌കീമുകളെല്ലാം ഏകജാലകം വഴിയുള്ള സൗകര്യമൊരുക്കണം. കാസ്പില്‍ അര്‍ഹരായവര്‍ക്ക് നാഷണല്‍ വെബ്സൈറ്റ് ഡൗണ്‍ ആയത് കാരണം ബുദ്ധിമുട്ട് വരരുത്. കാസ്പ് ഗുണഭോക്താക്കള്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് ലഭിക്കുന്നില്ലെന്ന പരാതി അടിയന്തരമായി പരിശോധിക്കണം. മരുന്നുകള്‍ പുറത്ത് നിന്നും എഴുതുന്നതും ഫാര്‍മസിയില്‍ സ്റ്റോക്കുള്ള മരുന്നുകള്‍ പോലും കൊടുക്കാന്‍ തയ്യാറാകാത്തതും അടിയന്തരമായി അന്വേഷിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷം വൈകുന്നരം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ റഫല്‍ ചെയ്യുന്നതിന് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മെഡിക്കല്‍ കോളേജിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചത്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതാണ്. റഫറലും ബാക്ക് റഫറലും ഫലപ്രദമായി നടക്കാത്തതാണ് രോഗികള്‍ കൂടാന്‍ കാരണം. അതിനായി പെരിഫറിയിലുള്ള ആശുപത്രികളുടെ യോഗം വീണ്ടും വിളിച്ചു ചേര്‍ക്കുന്നതാണ്.

പാറ്റ, മൂട്ട, എലി ശല്യമുണ്ടെന്ന പരാതി വെയര്‍ ഹൗസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. 50 കിടക്കകള്‍ അധികമായി കണ്ടെത്തി ക്രമീകരണമൊരുക്കി രോഗികളെ മാറ്റിയായിരിക്കും പാറ്റ, മൂട്ട, എലി ശല്യം പരിഹരിക്കാനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. വാര്‍ഡുകളിലെ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഹെഡ് നഴ്സുമാരും നഴ്സിംഗ് സൂപ്രണ്ടും കര്‍ശനമായി നിരീക്ഷിക്കണം. സൂപ്പര്‍വൈസറി ഗ്യാപ്പ് ഒഴിവാക്കുന്നതിന് നടപടിയുണ്ടാകണം. ഹൗസ് കീപ്പിംഗ് വിഭാഗം ശക്തിപ്പെടുത്തണം. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമല്ലാതെ പെട്ടെന്ന് വിളിച്ച് ലീവ് പറയുന്ന ജീവനക്കാരുടെ അവധി അനുവദിക്കരുത്.

1, 7, 8, 15, 26 27, 28 വാര്‍ഡുകള്‍, ഐ.സി.യു, കാസ്പ് കൗണ്ടര്‍, എച്ച്.ഡി.എസ് നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മന്ത്രി ഉച്ചയ്ക്ക് സന്ദര്‍ശിച്ചു. കാസ്പ് ഗുണഭോക്താക്കള്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, ജീവനക്കാര്‍ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, ആര്‍.എം.ഒ, നഴ്സിംഗ് സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share our post

Kerala

കാലവര്‍ഷം 2 ദിവസത്തിനുള്ളില്‍; ശനിയാഴ്ച കണ്ണൂരും കാസര്‍കോട്ടും റെഡ് അലേര്‍ട്ട്

Published

on

Share our post

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 27-ഓടെ മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 24 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതല്‍ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേന്ദ്രകാലാവസ്ഥാവകുപ്പ് അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.

റെഡ് അലര്‍ട്ട്

  • 24-05-2025: കണ്ണൂര്‍, കാസര്‍കോട്
  • 25-05-2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
  • 26-05-2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.


Share our post
Continue Reading

health

വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!

Published

on

Share our post

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.

ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ.‌  2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും.  രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത്  രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. 

മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ലക്ഷണങ്ങൾ ഇവയാകാം:

∙വരണ്ട ചുമ.
∙ശ്വാസം മുട്ടൽ.
∙രുചിയോ മണമോ നഷ്ടപ്പെടൽ.
∙കടുത്ത ക്ഷീണം.
∙വയറിളക്കം, വയറുവേദന, ഛർദ്ദി
തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.
∙പനി അല്ലെങ്കിൽ വിറയൽ.
∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.

ജീവിതശൈലി രോഗങ്ങളുള്ളവർ ആരോഗ്യത്തിന് കൂടുതൽ മുൻതൂക്കം നൽകണം. ഭക്ഷണം അവയുടെ കാലറി മൂല്യം കണക്കാക്കി കഴിക്കാം. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ചയ്ക്കിടയിലും ബോറടി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ഭക്ഷണം കഴിക്കൽ മാറ്റാതിരിക്കുക. ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക. ചിലരിലെങ്കിലും ഉത്കണ്ഠ / വിഷാദം എന്നിവ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടാൻ മടിക്കണ്ട. വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ രോഗവ്യാപന സാധ്യതകള്‍ ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.

ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വായന, വിനോദ പ്രവൃത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധുമിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും. ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ്. കാരണം പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ നിലവിലുള്ള രോഗാവസ്ഥകളുടെ തീവ്രത വർധിപ്പിക്കാനും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.


Share our post
Continue Reading

Kerala

തൃശ്ശൂര്‍ സ്വദേശിനി ബെംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍

Published

on

Share our post

മാള(തൃശ്ശൂര്‍): ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല.

സഹോദരങ്ങള്‍: അമല്‍ശ്രീ, ആദിദേവ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന് കൊരട്ടി ശ്മശാനത്തില്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Share our post
Continue Reading

Trending

error: Content is protected !!