ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു; രണ്ട് പേർ കസ്‌റ്റഡിയിൽ

കായംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ കുത്തിക്കൊന്നു. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്. ചൊവ്വ വൈകിട്ട് ആറിന് കൃഷ്‌ണപുരം കാപ്പിൽ കുറ്റിപ്പുറം കളത്തട്ടിന് സമീപമാണ് സംഭവം. കേസിൽ രണ്ട് പേരെ മണിക്കൂറുകൾക്കുള്ളിൽ കസ്‌റ്റഡിയിലെടുത്തു.
ക്രിക്കറ്റ് കളിക്കാൻ സുഹൃത്തിനെയുംകൂട്ടി ബൈക്കിൽപോയ അമ്പാടിയെ ബൈക്കിലെത്തിയ മൂന്നുപേർ തടഞ്ഞുനിർത്തി കുത്തി വീഴ്‌ത്തുകയായിരുന്നു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപെട്ടു. കഴുത്തിന് മാരകമുറിവേറ്റ അമ്പാടിയെ കായംകുളം ഗവ. താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈയ്‌ക്കും മുഖത്തും വെട്ടേറ്റിട്ടുമുണ്ട്.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: ജഗൻ. കസ്‌റ്റഡിയിലെടുത്ത ബിജെപി പ്രവർത്തകർ ലഹരി മാഫിയാ, ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഒരാൾ പോക്‌സോ കേസിലും പ്രതിയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ദേവികുളങ്ങര പഞ്ചായത്തിൽ ബുധൻ പകൽ രണ്ടുമുതൽ ആറുവരെ സിപിഐ എമ്മും ഡിവൈഎഫ്‌ഐയും ഹർത്താലിന് ആഹ്വാനംചെയ്‌തു.
Read more: https://www.deshabhimani.com/news/kerala/bjp-attack-dyfi-worker-killed/1104966