1.4 കോടി രൂപ ലാഭം; ആദ്യ ചോയ്‌സായി കേരള സോപ്‌സ്‌

Share our post

കോഴിക്കോട്‌ : പൊതുമേഖലാ സ്ഥാപനമായ കേരള സോപ്‌സ്‌ കഴിഞ്ഞ സാമ്പത്തിക വർഷം സ്വന്തമാക്കിയത്‌ 1.4 കോടി രൂപയുടെ അറ്റാദായം. ഉൽപ്പന്ന വൈവിധ്യങ്ങളും വിപണന രീതികളുമാണ്‌ ഈ പൊതുമേഖലാ സ്ഥാപനത്തിന്‌ ഏറ്റവും ഉയർന്ന ലാഭം നേടിക്കൊടുത്തത്‌. 2022–23 സാമ്പത്തിക വർഷത്തിൽ 717 മില്ല്യൺ ടൺ സോപ്പ്‌ ഉൽപ്പന്നങ്ങൾ വിദേശത്തും സ്വദേശത്തുമുള്ള വിപണികളിലെത്തിച്ചു. ഇതര സംസ്ഥാനങ്ങളിൽ മാത്രം 10 കോടിയുടെ സോപ്പ്‌ ഉൽപ്പന്നങ്ങളെത്തിച്ചു.

2021–22 ൽ 25 ലക്ഷമായിരുന്ന ലാഭമാണ്‌ നാല്‌ ഇരട്ടിയോളം വർധിച്ചത്‌. നടപ്പ്‌ സാമ്പത്തിക വർഷം മൂന്ന്‌ മാസത്തിനുള്ളിൽ തന്നെ 41 ലക്ഷം രൂപ ലാഭത്തിലാണ്‌. വൈവിധ്യവും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങൾക്കൊപ്പം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പരസ്യങ്ങൾ നൽകി വിപണി ഉറപ്പിച്ചതും മുന്നേറ്റമുണ്ടാക്കി. ദ്രവരൂപത്തിലുള്ള സോപ്പുകൾ ഉൾപ്പെടെ 17 ഉൽപ്പന്നങ്ങൾ കേരള സോപ്‌സിനുണ്ട്‌. തമിഴ്‌നാട്‌ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ എല്ലാ പൊലീസ്‌ കാന്റീനിലും കേരള സോപ്‌സ്‌ ഉണ്ട്‌. കേരള സാൻഡൽ സോപ്പിനാണ്‌ ആവശ്യക്കാരേറെയും.

യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത്‌, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഉടനുണ്ടാവും. എൽഡിഎഫ്‌ സർക്കാരിന്റെ തുടർച്ചയായ ഇടപെടലുകളാണ്‌ നേട്ടത്തിലെത്തിച്ചത്‌.

ഷവർ ജെല്ലും ഫേസ്‌വാഷും ഉടൻ

ശരീരം വൃത്തിയാക്കാനുള്ള ഷവർ ജെല്ല്‌, പ്രീമിയം സാൻഡൽ ടർമെറിക്‌ സോപ്പ്‌, ഫേസ്‌വാഷ്‌ എന്നീ പുതിയ ഉൽപ്പന്നങ്ങളും ഉടനുണ്ടാവും. ഹോട്ടലുകളിലേക്കുള്ള ചെറിയ സോപ്പുകളും ഇറക്കും. നിശ്ചിത സമയത്തിൽ കൂടുതൽ ഉൽപ്പാദനം നടത്താൻ ശേഷിയുള്ള രണ്ട്‌ ആധുനിക യന്ത്രങ്ങളുമെത്തിയിട്ടുണ്ട്‌. ദ്രവരൂപത്തിൽ ഹാൻഡ്‌വാഷ്‌, ഡിഷ്‌വാഷ്‌, ഫ്ലോർ ക്ലീനർ, ഡിറ്റർജന്റ്‌ എന്നിവയും പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലെത്തിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!