Kerala
റോഡിലും പുഴയിലുമായി തള്ളിയത് ഒരുലോഡ് ആക്രിമാലിന്യം; പ്രതിയെ പിടികൂടി, മാലിന്യം കോരിമാറ്റി
പിറവം: രാമമംഗലം മെതിപാറയില്‍ പുഴയിലും റോഡിലുമായി ആക്രിമാലിന്യങ്ങള്‍ തള്ളിയ പ്രതി പോലീസിന്റെ പിടിയില്‍. പൂത്തൃക്ക പെരുമ്പായിപടിക്ക് അടുത്ത് പോത്തനാട്ട് എല്‍ദോ ജേക്കബ്ബാ (38) ണ് പിടിയിലായത്. മാലിന്യം തള്ളിയ ലോറിയും പിന്നീട് കസ്റ്റഡിയിലെടുത്തു.
എന്നാല്‍, പ്രതിയെ മെതിപാറയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്താനും വാഹനം പിടികൂടാനും മാലിന്യം കോരി മാറ്റാനും വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടര്‍ന്ന് മെതിപാറയില്‍ നാട്ടുകാര്‍ ബുധനാഴ്ച സന്ധ്യക്ക് റോഡ് ഉപരോധിച്ചു.
കോലഞ്ചേരി കിടാച്ചിറയിലെ ആക്രിക്കടയില്‍ നിന്ന് ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറ്റിവിട്ട ഒരു ലോഡ് ആക്രിമാലിന്യമാണ് മെതിപാറയില്‍ തള്ളിയത്. വാടകയ്ക്ക് എടുത്ത ടോറസ് ലോറിയില്‍ കൊണ്ടുവന്ന മാലിന്യങ്ങള്‍ മെതിപാറയില്‍ പുഴയില്‍ തള്ളാനായിരുന്നു നീക്കം.
ടോറസ് റോഡില്‍ വട്ടം തിരിച്ചുനിര്‍ത്തി മാലിന്യം പുഴയില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെ ലോറിയിടിച്ച് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. തുടര്‍ന്ന് മാലിന്യം റോഡില്‍ത്തന്നെ തള്ളുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒന്നിനുശേഷമാണ് സംഭവം. പുഴയോരത്തും റോഡിലുമായി മാലിന്യങ്ങള്‍ കുന്നുകൂടി കിടന്നത് ഗതാഗതം തടസ്സപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ പത്ര വിതരണത്തിനെത്തിയവരാണിത് കണ്ടത്. മാലിന്യങ്ങള്‍ ഒരുവശത്തേക്ക് തള്ളിനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാമമംഗലം പോലീസും പഞ്ചായത്ത് അംഗങ്ങളായ എം.യു. സജീവ്, ജിജോ ഏലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാലിന്യം കയറ്റി വിട്ട ആക്രിക്കട തിരിച്ചറിഞ്ഞു.
ആക്രിക്കടയിലെ പലവിധ മാലിന്യങ്ങള്‍ 4,000 രൂപ നല്‍കി ടോറസില്‍ കയറ്റി അയച്ചതാണെന്ന് കടയുടമ മൊഴി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി പിടിയിലായി. കോലഞ്ചേരി ബ്ലോക്ക് ഓഫീസിനടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും മാലിന്യം തള്ളിയതായി കണ്ടെത്തി.
ഉച്ചയോടെ പ്രതിയെ പിടികൂടിയെങ്കിലും ടോറസ് പിടികൂടാന്‍ വൈകി. വൈകീട്ട് പ്രതിയെ എത്തിക്കാതെ മാലിന്യങ്ങള്‍ വാരി കയറ്റി കൊണ്ടുപോകാന്‍ നടത്തിയ ശ്രമം നാട്ടുകര്‍ തടഞ്ഞു. പ്രതിയുടെ പേരില്‍ പൊതുനിരത്തില്‍ മാലിന്യം തള്ളിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പുഴയിലും പൊതുനിരത്തിലും മാലിന്യം തള്ളിയതിനും പഞ്ചായത്ത് 25,000 രൂപ പിഴയിട്ടു.
പ്രതിയെക്കൊണ്ടുതന്നെ മാലിന്യം വാരി മാറ്റിക്കുമെന്നു പറഞ്ഞ പോലീസ് അത് ചെയ്യിക്കാത്തതും സംശയമുയര്‍ത്തി. തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി എല്‍ദോ, സാമൂഹിക പ്രവര്‍ത്തകന്‍ ബിന്നി പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകീട്ട് ഏഴോടെ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.
പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചാണ് പ്രശ്‌നം ഒത്തുതീര്‍ത്തത്. അതിനിടെ മാലിന്യങ്ങള്‍ കടത്തിയ ടോറസ് ലോറി രാത്രി വൈകി സ്റ്റേഷനിലെത്തിച്ചു. ടോറസ് മെതിപാറയിലെത്തിച്ച് മാലിന്യങ്ങള്‍ കോരി മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അത് സമ്മതിച്ച പോലീസ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാട്ടുകാര്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. രാത്രി വൈകിയാണ് പ്രതിയെ മെതിപാറയിലെത്തിച്ചത്. ടോറസ് ലോറി സ്ഥലത്ത് കൊണ്ടുവന്ന് മാലിന്യങ്ങള്‍ കോരി മാറ്റി.
Kerala
ആമ്പല്‍വസന്തം, മീന്‍പിടിത്തം; ഉൾനാടൻ കാഴ്ചകള്‍ ആസ്വദിക്കാം, ആലപ്പി റൂട്‌സുമായി കുടുംബശ്രീ
ആലപ്പുഴ: പതിവു സ്ഥലങ്ങള്‍ വിട്ട് കേരളത്തിന്റെ ഉള്‍നാടുകള്‍ കാണാന്‍ താത്പര്യമുണ്ടോ? എങ്കില്‍, കുടുംബശ്രീയുടെ ‘കമ്യൂണിറ്റി ടൂറിസം’ പദ്ധതി സഹായിക്കും. നാട്ടിന്‍പുറത്തെ ടൂറിസം സംരംഭങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി നാട്ടുകാര്യങ്ങള്‍ നേരിട്ടറിയാനുള്ള അവസരമൊരുക്കുകയാണു ലക്ഷ്യം.കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി ആലപ്പുഴയില്‍ തുടങ്ങി. ‘ആലപ്പി റൂട്‌സ്’ എന്ന വനിതാ ടൂര്‍ ഓപ്പറേറ്റിങ് സംഘത്തിന്റെ പ്രവര്‍ത്തനവും തുടങ്ങി. സഞ്ചാരികളെയും സംരംഭകരെയും ബന്ധിപ്പിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കലാണ് ഇവരുടെ ജോലി.
കുട്ടനാട്ടിലെ നീലംപേരൂര്‍, കാവാലം, കൈനകരി, ചമ്പക്കുളം ഗ്രാമപ്പഞ്ചായത്തുകളിലാണ് കമ്യൂണിറ്റി ടൂറിസത്തിന്റെ തുടക്കം. രാജസ്ഥാന്‍ സ്വദേശിനികളായ തനിഷയും അംബികയുമാണ് ഇതിന്റെ ഭാഗമായെത്തിയ ആദ്യ വിനോദസഞ്ചാരികള്‍. മൂന്നുദിവസത്തെ യാത്രയായിരുന്നു. വേമ്പനാട്ടുകായല്‍, വട്ടക്കായല്‍, ആലപ്പുഴ ബീച്ച് എന്നിവ കണ്ടും നാടന്‍ ഭക്ഷണം ആസ്വദിച്ചും ഇരുവരും മടങ്ങി.
ആലപ്പി റൂട്‌സ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുപ്പതോളം ടൂറിസം സംരംഭകരാണ് ഇതിലുള്ളത്. വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. ആമ്പല്‍ വസന്തം, മീന്‍പിടിത്തം, കൃഷി, കയര്‍, കടലും കായലും ഇടത്തോടും ചേരുന്ന ജലടൂറിസം തുടങ്ങിയവ ഇതിലുള്‍പ്പെടും.സീസണ്‍ അനുസരിച്ചാകും പാക്കേജുകള്‍. വലിയ സംഘങ്ങള്‍ക്ക് ദിവസം 1,500 രൂപ (ഒരാള്‍ക്ക്) മുതലുള്ള പാക്കേജുണ്ട്. ആളുകളുടെ എണ്ണം, ദിവസം എന്നിവയനുസരിച്ച് ഇതു മാറാം. വിവരങ്ങള്‍ക്ക്: 8848012022.
Kerala
ജോലിക്കാരെ നിര്‍ത്തുമ്പോള്‍ വിശദമായി അന്വേഷിക്കണം; പ്രായമായവര്‍ മാത്രമുള്ള വീടുകള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്
തിരുവനന്തപുരം: വീട്ടുജോലിക്കാരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളെയോ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നതടക്കം മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. സംസ്ഥാനത്ത് മുതിര്‍ന്നവര്‍ മാത്രമുള്ള വീടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലിനായി സര്‍ക്കുലര്‍ ഇറക്കിയത്. മുതിര്‍ന്ന പൗരന്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്ന പേരിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.
സര്‍ക്കുലറിലെ പ്രസക്തഭാഗങ്ങള്‍
♦️വീട്ടുജോലിക്കാരുടെ മുന്നില്‍വച്ച് സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്.
♦️വീട്ടുജോലിക്ക് ആളെ നിര്‍ത്തുമ്പോള്‍ അടത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുക.
♦️ജോലിക്കാര്‍ക്ക് സ്ഥിരം സന്ദര്‍ശകരുണ്ടെങ്കില്‍ പൊലീസില്‍ അറിയിച്ച് അവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക.
♦️വീടിന്റെ മുന്‍വാതിലില്‍ ‘പീപ്പ് ഹോള്‍’ സ്ഥാപിക്കുക. തിരിച്ചറിഞ്ഞ ശേഷം മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.
♦️അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന ജോലിക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുക. പ്രായമായവര്‍ മാത്രമുള്ളപ്പോള്‍ ഇവര്‍ക്ക് പ്രവേശനം അനുവദിക്കരുത്. മറ്റാരുടെയെങ്കിലും സാന്നിധ്യം ഉറപ്പാക്കുക.
♦️കൈവശമുള്ള അധിക താക്കോലുകള്‍ എളുപ്പം കാണാവുന്ന രീതിയിലോ, പതിവായി ഒളിപ്പിക്കുന്ന സ്ഥലങ്ങളിലോ സൂക്ഷിക്കരുത്.
♦️ഒറ്റക്കാണ് താമസമെങ്കില്‍ അക്കാര്യം അയല്‍ക്കാരെ അറിയിക്കുക.
♦️ഡോര്‍ അലാം അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുക.
Kerala
മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ ഇനി ആധാർ മുഖേന; മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്ഠിതം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്ന് മുതൽ ആധാർ മുഖേനയാക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ ഉൾപ്പെടുത്തണമെന്ന് ഗതാഗത കമീഷണർ നിർദേശം നൽകി. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 മുതൽ 28 വരെയാണ് അപ്ഡേറ്റ് ചെയ്യാൻ അവസരം. ആർ ടി ഒ-ജോയൻ്റ് ആർ ടി ഒ ഓഫിസുകളിൽ പ്രത്യേക കൗണ്ടറുകളും അപ്ഡേറ്റുകൾ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.
വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് സേവനങ്ങൾ, ഫിനാൻസ് സേവനങ്ങൾ തുടങ്ങിയവ നേരത്തെ ആധാർ അധിഷ്ഠിതമാക്കിയിരുന്നു. ആധാർ നമ്പറിന് പുറമെ, ബദൽ സൗകര്യമെന്ന നിലയിൽ മൊബൈൽ നമ്പർ കൂടി നൽകി ഒടിപി സ്വീകരിച്ച് ഓൺലൈൻ നടപടി പൂർത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു.
ആധാർ നൽകിയാൽ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈൽ ഫോൺ നൽകിയാൽ ആ നമ്പറിലേക്കും ഒടിപി എത്തുമായിരുന്നു. എന്നാൽ ഇടനിലക്കാർ തങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി സ്വീകരിച്ച് നടപടികൾ പുർത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈൽ ഫോൺ നമ്പർ നൽകുന്ന രീതി മാത്രമായി ഇത് അവസാനിപ്പിച്ചാണ് ആധാറിൽ മാത്രമായി ഒടിപി സേവനം പരിമിതപ്പെടുത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു